Categories: Thiruvananthapuram

ഇടതുപക്ഷത്തിന് കൊടിപിടിച്ചവര്‍; ഗതിപിടിക്കാതെ ജീവിതം, അടിസ്ഥാന ആവശ്യങ്ങള്‍ പോലും അനുവദിച്ചുകിട്ടാത്ത ഒരു കൂട്ടം മനുഷ്യർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കിളിമാനൂര്‍: ഒരുകാലത്ത് ഇടതുപക്ഷത്തിന് കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും തളര്‍ന്നവര്‍. പലരേയും ജയിപ്പിച്ചുവിട്ടെങ്കിലും ജീവിതത്തില്‍ തോറ്റുപോയ ഒരു കൂട്ടം മനുഷ്യരുണ്ടിവിടെ. പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ടവരാണ് അതിലധികവും. ഇങ്ങനെയുള്ളവര്‍ ഇടതിങ്ങി താമസിക്കുന്ന ചെറുതും വലതുമായ 290 കോളനികളാണ് കിളിമാനൂര്‍ ബ്ലോക്കിലുള്ളത്.

അടിസ്ഥാന ആവശ്യങ്ങള്‍ പോലും അനുവദിച്ചുകിട്ടാത്ത നിരവധിപേരെ നമുക്കിവിടെ കാണാനാകും. കിടക്കുന്ന ഭൂമിക്ക് പട്ടയം ഇല്ലാതെ, കുടിവെള്ളമില്ലാതെ, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാതെ, റേഷന്‍ കാര്‍ഡില്ലാതെ, വൈദ്യുതി ഇല്ലാതെ, അടച്ചുറപ്പുള്ള വീടില്ലാതെ, ശവം മറവുചെയ്യാന്‍പോലും കനിവുതേടി കിലോമീറ്ററുകള്‍ താണ്ടേണ്ടിവരുന്ന ഒരുകൂട്ടം മനുഷ്യര്‍.

കോളനികളുടെ വികസനത്തെക്കുറിച്ചും സോഷ്യലിസത്തെപ്പറ്റിയും വലിയവായില്‍ സംസാരിക്കുകയും കോടികള്‍ ചെലവഴിക്കുകയും ചെയ്യുമെങ്കിലും ഇവര്‍ക്ക് കാര്യമായൊന്നും ലഭിക്കാറില്ല. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിലെ ചെറുനാരകം കോട് വാര്‍ഡിലെ പുലിയം കോളനിയില്‍ ജ്ഞാനാശീലന്റെയും, അജേഷ് ദീപ ദമ്പതികളുടെയും വീടുകള്‍ അതിന്റെ ദൃഷ്ടാന്തമാണ്. പട്ടയമില്ലാത്ത ഭൂമിയിലാണ് താമസം. വീടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക്കും തെങ്ങോലയും കൂട്ടിയിട്ടതുപോലെ തോന്നും.

അജേഷ് ദീപ ദമ്പതികള്‍ക്ക് റേഷന്‍ കാര്‍ഡില്ല. 100 പടികള്‍ കയറണം കോളനിവാസികള്‍ക്ക് റോഡിലെത്താന്‍. കോളനിയിലെ രംഗന്‍ ബേബി ദമ്പതികളുടെ ഓടിട്ട വീട് പൂര്‍ണ്ണമായും ടാര്‍പ്പോളിന്‍ മേഞ്ഞ അവസ്ഥയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതിയായ ജലജീവന്‍ പോലും എല്ലാവീടുകളിലുമെത്തിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല. ചോര്‍ന്നൊലിക്കുന്ന വീടുകളിലാണ് പലരുംേടയും താമസം. എന്ന്, എപ്പോഴാണ് ഇതിനുപരിഹാരമെന്ന് പരസ്പരം ചോദിക്കുകയാണ് ഓരോ കോളനിവാസിയും.

Recent Posts