Categories: Kerala

മഴ പെയ്തതോടെ പരിപാടി കാണാനെത്തിയവർ ഓഡിറ്റോറിയത്തിന് ഉള്ളിലേക്ക് തള്ളിക്കയറി,പുറത്തു നിന്നുള്ള ആളുകളും; സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് പുറത്ത്

Published by

കൊച്ചി: കുസാറ്റിൽ പരിപാടി കാണുന്നതിനായി പുറത്ത് നിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് വിസി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്. നവംബർ 24, 25,26 തിയതികളിൽ സ്‌ക്കൂൾ ഓഫ് എൻജിനീയറിംങ് വിഭാഗം നടത്തിയ ടെക്‌നിക്കൽ ഫെസ്റ്റിൽ എക്‌സിബിഷൻ, ടെക്‌നിക്കൽ ടോക്‌സ്, എക്ക്സ്പേർട്ട് ലക്‌ചേഴ്‌സ് എന്നിവയാണ് നടന്നത്. സമീപ കോളജുകളിലെ വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന മ്യൂസിക്ക് പ്രോഗ്രാം നടത്തുന്ന സമയത്താണ് അപകടം നടന്നത്.

പ്രോഗ്രാം ആരംഭിക്കുന്നിതിന് മുമ്പ് തന്നെ വിദ്യാർത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണുന്നതിനായി പുറത്ത് തടിച്ചു കൂടിയിരുന്നു. എന്നാൽ പരിപാടി തുടങ്ങാറായപ്പോൾ കൂടുതൽ ആളുകൾ അകത്തേക്ക് കയറാൻ ശ്രമിച്ചു. പിന്നാലെ മഴ ചാറിയതോടെ എല്ലാവരും അകത്തേക്ക് തള്ളിക്കയറി. ഈ സമയം സ്‌റ്റെപ്പിൽ നിന്നിരുന്ന കുട്ടികൾ വീഴുകയും ഇവരുടെ മുകളിലേക്ക് പിന്നാലെ ഉണ്ടായിരുന്നവർ വീണ് സാരമായി പരിക്കേൽക്കുകയും ചെയ്തു.

മരിച്ചവരിൽ മൂന്ന് പേർ കുസാറ്റ് വിദ്യാർഥികളാണ്. ഒരാൾ പുറത്ത് നിന്നുള്ള ആളാണ്. രണ്ടു വിദ്യാർഥികൾ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സർവകലാശാലയുടെ സിൻഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ചികിത്സാചെലവ് സർവകലാശാല വഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക