Categories: Kerala

‘കത്തോലിക്ക സഭ’യുടെ പരാമര്‍ശം: നിലപാട് വ്യക്തമാക്കി അതിരൂപത, മുഖം പൂഴ്‌ത്തി ചില മാധ്യമങ്ങള്‍

തൃശ്ശൂര്‍: ബിജെപിക്കെതിരേ ‘കത്തോലിക്ക സഭാ’ പ്രസിദ്ധീകരണത്തിലെ പരാമര്‍ശങ്ങള്‍ സഭയുടെ നിലപാടല്ലെന്ന് വ്യക്തമായതോടെ പൊളിയുന്നത് ചില മാധ്യമങ്ങളുടെ രാഷ്‌ട്രീയ അജണ്ട.

ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരേ സഭ എന്ന തലക്കെട്ടോടെ വലിയ വാര്‍ത്ത നല്കിയവര്‍ ഇപ്പോള്‍ മൗനത്തിലാണ്.

തൃശ്ശൂര്‍ അതിരൂപതാ വക്താവ് ഫാ. സി.എസ്. സിംസണ്‍ തന്നെ സഭയുടെ നയവും നിലപാടും കഴിഞ്ഞ ദിവസം വ്യക്തമാക്കി. പ്രസിദ്ധീകരണത്തിലെ ലേഖനം കത്തോലിക്ക കോണ്‍ഗ്രസ് പരിപാടിയിലെ ഒരാളുടെ പ്രസംഗമായിരുന്നു. ഇത് അതിരൂപതയുടെ അഭിപ്രായമല്ലെന്നും അതിരൂപതയ്‌ക്ക് അങ്ങനെയൊരു നിലപാടില്ലെന്നും ഫാ. സിംസണ്‍ അറിയിച്ചു.

സഭ സജീവ രാഷ്‌ട്രീയത്തില്‍ ഇടപെടാറില്ല. വോട്ട് ചെയ്യു മെന്നല്ലാതെ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ നിര്‍ദേശിക്കാറില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണ്. മണിപ്പൂര്‍ പ്രശ്ന പരിഹാരത്തിന് ഇടപെടാത്തത് എന്തുകൊണ്ടെന്ന് പ്രധാനമന്ത്രിയോട് സുരേഷ് ഗോപി ചോദിക്കണമെന്നും തൃശ്ശൂരില്‍ ആണുങ്ങളില്ലാത്തതുകൊണ്ടാണോ സുരേഷ് ഗോപി ഇവിടെ മത്സരിക്കുന്നതെന്നുമായിരുന്നു പരാമര്‍ശങ്ങള്‍.

മണിപ്പൂര്‍ പ്രശ്നം വര്‍ഗീയ സംഘര്‍ഷമല്ലെന്നും ഗോത്രങ്ങള്‍ തമ്മിലെ കലാപമാണെന്നും അത് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആത്മാര്‍ഥമായി ഇടപെട്ടെന്നും മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് നേരത്തേ വ്യക്തമാക്കിയിരുന്നു. അതിരൂപത നിലപാടറിയിച്ചിട്ടും തെറ്റായ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ തിരുത്താന്‍ തയാറാകാത്തതിനു പിന്നില്‍ രാഷ്‌ട്രീയ ദുരുദ്ദേശ്യമുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക