Categories: Kerala

ഹമാസിനെ വിമര്‍ശിച്ചവരെ വേട്ടയാടുന്നതിനോട് യോജിപ്പില്ല: ജി. സുധാകരന്‍

Published by

ആലപ്പുഴ: ഹമാസിനെ വിമര്‍ശിച്ചതിന് ആരെയും ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുന്‍ മന്ത്രി ജി. സുധാകരന്‍. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഇസ്രായേല്‍ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്നത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സന്തോഷ് കുമാര്‍ പുന്നപ്ര അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

രാഷ്‌ട്രീയ എതിരാളികളെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നത് ശരിയല്ല. ഭാരതത്തില്‍ ഇതുവരെ ഫാസിസം വന്നിട്ടില്ല. ചില സംഭവങ്ങളുടെ പേരില്‍ ഫാസിസം വന്നു എന്നു പറയുന്നത് ഫാസിസത്തെ ലഘൂകരിക്കലാണ്.

അടിയന്തരാവസ്ഥയില്‍ മാത്രമണ് ഏകാധിപത്യം നടപ്പായതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പദ്ധതി നടപ്പാക്കാന്‍ ഒരു സര്‍ക്കാരുകള്‍ക്കും കഴിഞ്ഞിട്ടില്ല. അയ്യായിരം കോടി രൂപ അനുവദിച്ചാല്‍ കേരളത്തിലെ മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും. എന്നാല്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണുള്ളത്. പത്രമാധ്യമങ്ങളാണ് സമൂഹത്തിന് വെളിച്ചം പകരുന്നത്.

ടെലിവിഷന്‍ മാധ്യമങ്ങള്‍ മായക്കാഴ്ചകളാണ് പകരുന്നത്. പത്രങ്ങള്‍ക്ക് ഒരിക്കലും മരണമുണ്ടാകില്ല. സമൂഹമാദ്ധ്യമങ്ങളില്‍ കുടൂതല്‍ ലൈക്ക് ലഭിക്കാനായി പണം ചെലവഴിക്കുന്ന കാലമാണിതെന്നും സുധാകരന്‍ പറഞ്ഞു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ശരണ്യ സ്‌നേഹജന്‍ അധ്യക്ഷയായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by