Categories: HockeySports

ഏഷ്യന്‍ ഗെയിംസ്: ജപ്പാനെ 5-1ന് തകര്‍ത്തെറിഞ്ഞ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണ്ണം

Published by

ഹങ്ഷൂ: ചൈനയിലെ ഹങ്ഷൂവില്‍ നടക്കുന്ന പുരുഷ ഹോക്കിയില്‍ ഫൈനലില്‍ ജപ്പാനെ 5-1ന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ സ്വര്‍ണ്ണം നേടി.

മത്സരത്തിലുടനീളം ഇന്ത്യ ജപ്പാനു മേല്‍ ആധിപത്യം നേടിയിരുന്നു. അഞ്ച് ഗോളുകളടിച്ച ഇന്ത്യയ്‌ക്കെതിരെ ഒരു ഗോള്‍ മടക്കാനേ ജപ്പാന് സാധിച്ചുള്ളൂ. ഈ വിജയത്തോടെ ഇന്ത്യ 2024ലെ പാരിസ് ഒളിമ്പിക്സില്‍ മത്സരിക്കാന്‍ ോഗ്യത നേടി.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി ഇന്ത്യ

25ാം മിനിറ്റില്‍ ഇന്ത്യയുടെ മന്‍പ്രീത് ഗോള്‍നേടിയായിരുന്നു ഇന്ത്യയുടെ ഗോള്‍വേട്ട തുടങ്ങിയത്. ഒരു റിവേഴ്സ് ഫ്ലിക്കിലൂടെയായിരുന്നു മന്‍പ്രീതിന്റെ ഈ ഗോള്‍. കളിയുടെ പാതി സമയം വരെ ഇന്ത്യ ഒരു ഗോളിന് മാത്രം മുന്നിലായിരുന്നു. രണ്ടാമത്തെ പകുതിയിലാണ് ബാക്കി നാല് ഗോളുകളും പിറന്നത്. ഹര്‍മന്‍പ്രീതാണ് 32ാം മിനിറ്റില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ പിറന്നത്. ഹര്‍മന്‍ പ്രീത് ഒരു ശക്തമായ ഡ്രാഗ് ഫ്ലിക്കിലൂടെയാണ് ജപ്പാന്‍ വല കുലുക്കിയത്.

36ാം മിനിറ്റില്‍ ഇന്ത്യ മൂന്നാമത്തെ ഗോള്‍ നേടി. രോഹിദാസിലൂടെയായിരുന്നു ഈ ഗോള്‍. 48ാം മിനിറ്റില്‍ ഹാര്‍ദികില്‍ നിന്നും ലഭിച്ച ഒരു പാസ് അഭിഷേക് ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഇന്ത്യ 4-0ന് മുന്നിലെത്തി. ഒരിയ്‌ക്കലും ജപ്പാന്റെ ഭാഗത്ത് നിന്നും ഭീഷണിയുയര്‍ത്തുന്ന പ്രത്യാക്രമണങ്ങള്‍ ഉണ്ടായില്ല. അത്രയ്‌ക്ക് ശക്തമായിരുന്നു ഇന്ത്യയുടെ പ്രതിരോധം.

51ാംമിനിറ്റില്‍ മാത്രമാണ് ജപ്പാന് ഒരു ഗോള്‍ മടക്കാനായത്. ഒരു പെനാല്‍റ്റി കോര്‍ണര്‍ വഴി ജപ്പാന്റെ തനാക സെറന്‍ ആണ് ഗോള്‍ നേടിയത്. 59ാം മിനിറ്റില്‍ ഇന്ത്യ വീണ്ടും ഗോള്‍ നില ഉയര്‍ത്തി. ഹന്‍മന്‍പ്രീത് സിങ്ങാണ് ഇക്കുറി ഗോള്‍ നേടിയത്. മത്സരത്തില്‍ ഹര്‍മന്‍പ്രീത് സിങ്ങ് രണ്ട് ഗോള്‍ നേടി. .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക