Categories: Kerala

കൈക്കൂലിക്കാരനായ സര്‍വേയറെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ വിജിലന്‍സ് പിടികൂടിയത് തഹസില്‍ദാരെ; കെണിയായത് ഒരേ നിറത്തിലുള്ള ഷര്‍ട്ട്

തഹസില്‍ദാരെ വിജിലന്‍സ് സംഘം പിടികൂടിയ ശേഷമാണ് അബദ്ധം തിരിച്ചറിയുന്നത്. ഇതോടെ നസീറിനെ കസ്റ്റഡിയിലെടുത്തു.

Published by

കോഴിക്കോട് : കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വേയര്‍ക്ക് പകരം വിജിലന്‍സ് പിടികൂടിയത് തഹസില്‍ദാരെ. താമരശ്ശേരി താലൂക്ക് ഓഫീസില്‍ പരിശോധനയ്‌ക്കിടെയാണ് വിജിലന്‍സിന് അബദ്ധം പിണഞ്ഞത്. സര്‍വേയറും തഹസില്‍ദാറും ഒരേ നിറത്തിലുള്ള ഷര്‍ട്ടായതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. 

തഹസില്‍ദാരുടെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു സംഭവം. സ്ഥലവും റോഡും സര്‍വേ നടത്താനായി കൂടരഞ്ഞി സ്വദേശിയില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ശേഷം സര്‍വേയറായ നസീര്‍ തഹസില്‍ദാരുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കുന്നതിനായി താലൂക്ക് ഓഫീസില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം എത്തുകയും കൈക്കൂലിക്കാരന്‍ എന്ന് കരുതി തഹസില്‍ദാരെയാണ് വിജിലന്‍സ് ആദ്യം പിടികൂടുകയുമായിരുന്നു.  

തഹസില്‍ദാരെ വിജിലന്‍സ് സംഘം പിടികൂടിയ ശേഷമാണ് അബദ്ധം തിരിച്ചറിയുന്നത്. ഇതോടെ നസീറിനെ കസ്റ്റഡിയിലെടുത്തു. കൂടരഞ്ഞി സ്വദേശിയുടെ റോഡും സ്ഥലവും സര്‍വേയ്‌ക്കെന്ന പേരില്‍ ഇയാള്‍ ആദ്യം 10000 രൂപ വാങ്ങി. ശേഷം ഇയാള്‍ സ്ഥലം മാത്രം സര്‍വേ നടത്തി മടങ്ങി. പിന്നീട് സ്ഥലം ഉടമ റോഡിന്റെ സര്‍വേ വിഷയം ഉന്നയിച്ചപ്പോള്‍ സര്‍വേയര്‍ 20000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സ്ഥലം ഉടമ വിജിലന്‍സില്‍ പരാതി നല്‍കി. നസീറിനെക്കുറിച്ച് മുമ്പും പരാതികള്‍ കിട്ടിയിരുന്നതായി വിജിലന്‍സ് ഡിവൈഎസ്പി സുനില്‍ കുമാര്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക