Categories: Palakkad

കുടുംബബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില; തോന്നുംപടി വില ഈടാക്കി കച്ചവടക്കാര്‍, വില നിയന്ത്രിക്കാന്‍ നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍

മൈസൂര്‍, തമിഴ്‌നാട്ടിലെ ഒട്ടംഛത്രം എന്നീ മാര്‍ക്കറ്റുകളില്‍ നിന്നാണ് അധികമായും കേരളത്തിലേക്ക് പച്ചക്കറികളെത്തുന്നത്. ഇതില്‍ ഒട്ടംഛത്രം മാര്‍ക്കറ്റില്‍ നിന്നുള്ള പച്ചക്കറികള്‍ക്കാണ് വിലവര്‍ധന.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മണ്ണാര്‍ക്കാട്: കുടുംബബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില. തോന്നുംപടി വില ഈടാക്കി കച്ചവടക്കാര്‍. വില നിയന്ത്രിക്കാന്‍ നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. കോഴിക്കും, ട്രോളിങ് മൂലം മത്സ്യത്തിനും വില ഉയര്‍ന്നതിന് പിന്നാലെ പച്ചക്കറികള്‍ക്കും വില ഉയര്‍ന്നത് ഇരുട്ടടിയായി. കാരറ്റ്, തക്കാളി, പച്ചമുളക്, ഇഞ്ചി, ബീന്‍സ് ഉള്‍പ്പെടെയുള്ളവയ്‌ക്കാണ് വിലക്കയറ്റം. 100 രൂപയ്‌ക്ക് ആറുകിലോ തക്കാളി കിട്ടിയിരുന്ന സ്ഥാനത്തിപ്പോള്‍ ഒരുകിലോയാണ് ലഭിക്കുക.

പച്ചമുളക് – 120, ഇഞ്ചി – 210, മല്ലിയില – 160, ക്യാരറ്റ് – 80 എന്നിങ്ങനെയാണ് വിലനിലവാരം. വലിയ ഉള്ളി 20-25, ചെറിയ ഉള്ളി 80-90, വെണ്ടയ്‌ക്ക 40-50, മുരിങ്ങക്കായ 50-60, ചെറുനാരങ്ങ – 50. കുമ്പളങ്ങ -20-25, മത്തന്‍ 20-25, പയര്‍ 35-40, കാബേജ് 20, പച്ചക്കായ 30 രൂപ എന്നിങ്ങനെയാണ് കിലോക്ക് വില.

മൈസൂര്‍, തമിഴ്‌നാട്ടിലെ ഒട്ടംഛത്രം എന്നീ മാര്‍ക്കറ്റുകളില്‍ നിന്നാണ് അധികമായും കേരളത്തിലേക്ക് പച്ചക്കറികളെത്തുന്നത്. ഇതില്‍ ഒട്ടംഛത്രം മാര്‍ക്കറ്റില്‍ നിന്നുള്ള പച്ചക്കറികള്‍ക്കാണ് വിലവര്‍ധന. ഉത്പാദ കേന്ദ്രങ്ങളില്‍ മഴയെ തുടര്‍ന്നുള്ള നാശമാണ് വിലവര്‍ധനയ്‌ക്ക് കാരണമായി വ്യാപാരികള്‍ പറയുന്നത്.

ആഭ്യന്തര ഉത്പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി. മാത്രമല്ല, ഇത്തവണ വേനല്‍ കനത്തതും പച്ചക്കറി കൃഷിയെ സാരമായി ബാധിച്ചു. സര്‍ക്കാരിന്റെ ഹോര്‍ട്ടികോര്‍പ്പിലും പച്ചക്കറികള്‍ പലതിനും നൂറിലേറെയാണ് വില. 

Recent Posts