mupli vandu
പാലക്കാട്: ശല്യക്കാരായ മുപ്ലിവണ്ടുകളെ മാനവരാശിക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞേക്കുമെന്ന കണ്ടുപിടിത്തവുമായി പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ ഡോ: അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം. കോട്ടെരുമകള്‍ എന്നറിയപ്പെടുന്ന മുപ്ലിവണ്ടുകള്‍ ഗ്രന്ഥിയില്‍നിന്ന് പുറപ്പെടുവിക്കുന്ന സ്രവം ശരീരത്തില്‍ വീണാല്‍ നീറ്റല്‍, പൊള്ളല്‍, ചിലരില്‍ ശ്വാസംമുട്ട് എന്നിവയുണ്ടാകാറുണ്ട്. ഇവയുടെ ഗ്രന്ഥിയിലടങ്ങിയ രാസപദാര്‍ഥങ്ങര്‍ക്ക് നാനോ കരണങ്ങളുടെ സമന്വത്തിനുള്ള കഴിവുണ്ടോ എന്നാണ് ഗവേഷക സംഘം അന്വേഷിച്ചത്.
അര്‍ബുദം അടക്കമുള്ള വിവിധ ചികിത്സകളില്‍ ഉപയോഗപ്പെട്ടേക്കാവുന്ന പ്രാഥമിക കണ്ടെത്തലുകളാണ് സംഘം നടത്തിയത്. വണ്ടുകളെ കൊല്ലാതെയാണ് ഈ പരീക്ഷണങ്ങള്‍ നടത്തിയത്, ഇവരുടെ നിരീക്ഷണങ്ങളുടെ ഉള്ളടക്കം അന്താരാഷ്‌ട്ര ജേര്‍ണലായ നാച്വര്‍ റിപ്പോര്‍ട്ട്സ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു.
രാത്രികളില്‍ വ്യാപകമായി വെളിച്ചം കാണുന്ന ഭാഗങ്ങളിലെത്താറുള്ള ഇതിന്റെ ശല്യം കാരണം വീടുകളില്‍ ഭക്ഷണം കഴിക്കാന്‍പോലും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. എന്നാലിവ തോട്ടങ്ങളിലെ ഇലകള്‍ വിഘടിപ്പിക്കുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടത വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
പട്ടാമ്പി ഗവ. കോളേജ് അസി. പ്രൊഫ. ഡോ: അജയ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തില്‍ സുവോളജി വിദ്യാര്‍ഥികളായ സാബിറ, വിഘ്നേഷ്, മെറിന്‍ സെബാസ്റ്റ്യന്‍ അധ്യാപകരായ ഡോ: റഷീദ്, കെമിസ്ട്രി വിഭാഗം അധ്യാപകനായ കെ.ബി. റോയ്, നാട്ടിക ശ്രീനാരായണ കോളേജിലെ സുവോളജി വിഭാഗം അസി. പ്രൊഫ. ഡോ: വി.എസ്. ബിനിത, യുഎഇയിലെ അജ്മാന്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസര്‍മാരായ ഡോ: ജയരാജ്, ഡോ: സുധീര്‍ രാമവര്‍മ എന്നിവര്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക