Categories: World

പുകയാല്‍മൂടി വായു മലിനീകരണത്തിന് പിന്നാലെ അമേരിക്കയിൽ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; സ്‌ഫോടനത്തെ തുടര്‍ന്ന് 3.4 തീവ്രതയില്‍ ഭൂചലനവും

കിലോയയുടെ കൊടുമുടികളിലൊന്നായ കാല്‍ഡിറയിലെ ഹാലെമൗമൗ അഗ്‌നിമുഖത്താണ് സ്‌ഫോടനം നടന്നത്. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഹാവായില്‍ 3.4 തീവ്രതയില്‍ ഭൂചലനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Published by

ന്യൂയോര്‍ക്ക് : കാട്ടുതീയെ തുടര്‍ന്നുണ്ടായ വായു മലിനീകരണത്തിന് പിന്നാലെ യുഎസില്‍ അഗ്നിപര്‍വ്വതവും പൊട്ടിത്തെറിച്ചു. അമേരിക്കന്‍ സംസ്ഥാനവും ദ്വീപമേഖലയായ ഹാവായിലുള്ള കിലോയ എന്ന അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. സജീവ അഗ്നിപര്‍വ്വതങ്ങളിലൊന്നായ കിലോയ മൂന്ന് മാസത്തെ ഇടവേളയിലാണ് ഇപ്പോള്‍ പൊട്ടിത്തെറിച്ചിരിക്കുന്നത്.  

കിലോയയുടെ കൊടുമുടികളിലൊന്നായ കാല്‍ഡിറയിലെ ഹാലെമൗമൗ അഗ്‌നിമുഖത്താണ് സ്‌ഫോടനം നടന്നത്. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഹാവായില്‍ 3.4 തീവ്രതയില്‍ ഭൂചലനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറായി അഗ്നിപര്‍വ്വതത്തില്‍ നിന്നും ലാവയും പ്രവഹിക്കുന്നുണ്ട്. പ്രദേശത്ത് 5 അഗ്നിപര്‍വ്വതങ്ങളാണുള്ളത്. അഗ്നിപര്‍വ്വതസ്‌ഫോടനം ഉണ്ടായെങ്കിലും ആളപായങ്ങളോ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 1983 മുതല്‍ മുടങ്ങാതെ തീതുപ്പുന്ന അഗ്‌നിപര്‍വതമാണ് കിലോയ.  

2018 മേയിലാണ് സമീപകാലത്ത് കിലോയയുടെ ഏറ്റവും വലിയ പൊട്ടിത്തെറി നടന്നത്. കിലോയയുടെ അഗ്‌നിമുഖങ്ങളില്‍ ഒന്നായ ‘പൂഓ’യുടെ ചുറ്റും ബലൂണ്‍ പോലെ വീര്‍ത്തുയര്‍ന്നു. തുടര്‍ന്ന് വിസ്‌ഫോടനത്തോടെ ലാവാപ്രവഹിക്കുകയായിരുന്നു. ഇതില്‍  ഹവായിയിലെ ജനവാസ മേഖലയായ ലെയ്‌ലാനി എസ്റ്റേറ്റ്‌സിന് കനത്ത നാശം സംഭവിച്ചു. 700 വീടുകള്‍, മറ്റു ടൂറിസം കേന്ദ്രങ്ങള്‍, റോഡുകള്‍ എന്നിവയൊക്കെ വിസ്‌ഫോടനത്തില്‍ തകര്‍ന്നു. 2000 പേരെ മാറ്റി പാര്‍പ്പിച്ചു. 1990ലും കിലോയയില്‍ നിന്നുള്ള ലാവാ പ്രവാഹത്തില്‍ ഹവായിയിലുള്ള കാലാപന എന്ന പട്ടണം പൂര്‍ണമായി നശിച്ചിരുന്നു.

കാനഡയില്‍ കാട്ടുതീ ആളിപടരുന്നതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കും പരിസര പ്രദേശങ്ങളും പുകയാല്‍ മൂടിയിരിക്കുകയാണ്. അതിനിടയിലാണ് കിലോയ അഗ്നിപര്‍വ്വതവും പൊട്ടിത്തെറിച്ചത് സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്. അതേസമയം കാട്ടുതീയില്‍ നിന്ന് പുക നിറഞ്ഞ വായു തെക്കോട്ട് തള്ളുന്നതിനാല്‍ ന്യൂയോര്‍ക്ക് നഗരത്തിലുള്ളവര്‍ ഈ ദിവസങ്ങളില്‍ പരമാവധി വീടിനുള്ളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡയിലെ കാട്ടുതീയില്‍ നിന്നുള്ള പുക ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക