Categories: Kerala

മനോരമ ചീഫ് എഡിറ്ററുടെ പേരില്‍ വ്യാജകത്ത് ഉണ്ടാക്കി ദേശാഭിമാനിയില്‍ വാര്‍ത്ത; കേസില്‍ പിണറായിയും പ്രതി

പി.എം.മനോജായിരുന്നു വ്യാജരേഖയുടെ നിര്‍മ്മാതാവ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Published by

തിരുവനന്തപുരം:  രാഷ്‌ട്രീയ താല്‍പര്യം വെച്ച് വ്യാജവാര്‍ത്ത നല്‍കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഒട്ടും പിന്നിലല്ല.   വാര്‍ത്തയക്ക് ബലം  നല്‍കാന്‍ വ്യാജരേഖ ഒപ്പം നല്‍കുന്നത്  ചുരുക്കമാണെന്നു മാത്രം. എങ്കിലും നടന്നിട്ടുണ്ട്.  ഇക്കാര്യത്തില്‍ ആദ്യം പിടിക്കപ്പെട്ടത് ദേശാഭിമാനിയാണ്. അതു മറ്റൊരു പത്രത്തിന്റെ ചീഫ് എഡിറ്ററുടേത് എന്ന പേരില്‍ വ്യാജ കത്ത് ഉണ്ടാക്കി പ്രസദ്ധീകരിക്കുകയായിരുന്നു. കേസില്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പി.എം.മനോജായിരുന്നു വ്യാജരേഖയുടെ നിര്‍മ്മാതാവ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

2001 ഫെബ്രുവരി 15ന് ദേശാഭിമാനിയിലെ ഒന്നാം പേജ് വാര്‍ത്ത ‘മനോരമയിലും സിപിഐ എം സെല്‍: കെ എം മാത്യുവിന്റെ കത്ത് ‘ എന്ന വാര്‍ത്തക്കൊപ്പം നല്‍കിയ കത്ത്  ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു. മനോരമയ്‌ക്കകത്ത് സിപിഐ എം പ്രവര്‍ത്തനം തടയാന്‍ ചീഫ് എഡിറ്റര്‍ കെ.എം മാത്യു കണ്ണൂര്‍ യൂണിറ്റ് കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ക്ക് അയച്ച കത്ത് സഹിതമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

‘മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ പ്രവര്‍ത്തനം നമ്മുടെ സ്ഥാപനത്തിനകത്ത് നടക്കുന്നതായറിയുന്നു. നമ്മുടെ സുപ്രധാനമായ ചില വിവരങ്ങള്‍ ഈയിടയായി ചോര്‍ന്നു സിപിഐഎമ്മിന് ലഭിക്കുന്നുണ്ട്. താങ്കളുടെ യൂണിറ്റില്‍ ഡെസ്‌കിലും മാനേജ്‌മെന്റിലും ചിലര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധംവെയ്‌ക്കുന്നുണ്ട്. ആ പാര്‍ട്ടിയുടെ ഒരു സെല്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നേരില്‍ എത്തിക്കാന്‍ താല്‍പര്യം. വേണ്ട ജാഗ്രത പുലര്‍ത്തുമല്ലോ ‘ എന്നതായിരുന്നു  കത്തിന്റെ ഉള്ളടക്കം. ‘മലയാള മനോരമയുടെ ജീവനക്കാര്‍ക്കിടയിലെ സിപിഐഎം പ്രവര്‍ത്തനം നിരോധിക്കാന്‍ ചീഫ് എഡിറ്റര്‍ കെ.എം മാത്യു എഴുതിയ കത്ത് ‘  എന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്തക്കൊപ്പം  കത്തും പ്രസിദ്ധീകരിച്ചു. ചീഫ് എഡിറ്റര്‍ കെ.എം മാത്യുവിനെയും മലയാള മനോരമയെയും അപകീര്‍ത്തിപ്പെടുത്താനായി വ്യാജരേഖ ചമച്ച് അതിന്റെ ഫോട്ടോസ്റ്റാറ്റ് സഹിതം വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിന് സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ കെ.എം മാത്യു കേസ് ഫയല്‍ ചെയ്തു.

ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ജി.ശക്തിധരന്‍, പ്രിന്ററും പബ്ലിഷറുമായ പി. കരുണാകരന്‍, ചീഫ് എഡിറ്റര്‍ വി എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍. പ്രതി പട്ടികയില്‍ ഇവര്‍ നാലുപേരാണെങ്കിലും  വ്യാജകത്ത് തയ്യാറാക്കിയത്  ഇപ്പോള്‍ മുഖ്യമന്ത്രിയുടെ  മാധ്യമ സെക്രട്ടറിയായ പി എം മനോജ് ആയിരുന്നു എന്നാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ തന്റെ ആത്മകഥയില്‍ പറഞ്ഞത്.

‘പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതു മുതല്‍ ദേശാഭിമാനിയിലെ പല മുതിര്‍ന്ന സഖാക്കളേയും പിന്തള്ളി, പുതിയൊരു അധികാര കേന്ദ്രമായി മാറിയ പി.എം.മനോജാണ് ഈ വ്യാജരേഖയുടെ നിര്‍മ്മാതാവ് .അന്ന് ദേശാഭിമാനിയിലെ ഉയര്‍ന്ന തസ്തികയിലുള്ളവരുടെ മുഴുവന്‍ എതിര്‍പ്പുകളേയും മറികടന്ന്, പിണറായി വിജയന്റെ പിന്‍ബലത്തിലാണ് ഈ വിദ്വാന്‍ ഈ വ്യാജരേഖ ചമച്ചത് ‘ ( ഒളിക്യാമറകള്‍ പറയാത്തത്   പേജ് 57)  

ദേശാഭിമാനി പ്രസിദ്ധീകരിച്ച ലെറ്റര്‍ഹെഡില്‍ കെ.എം മാത്യുവിന്റേതായി കൊടുത്തിരിക്കുന്ന ഫോണ്‍നമ്പര്‍ അദ്ദേഹത്തിന്റേതല്ല. കത്തില്‍ തീയതി വെച്ചിട്ടുമില്ല. കത്തിലെ ഭാഷയും പ്രയോഗങ്ങളും മനോരമയുടെ ശൈലിയല്ല. മനോരമ സിപിഎമ്മിനെപ്പറ്റി എഴുതുമ്പോള്‍ സാധാരണയായി സിപിഎം എന്നോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നോ ആണ് എഴുതാറ്. സിപിഎ(എം) എന്നല്ല. സിപിഎം എന്നെഴുതുന്നത് ദേശാഭിമാനിയാണ്. പാര്‍ട്ടി എന്നെഴുതുന്നത് ദേശാഭിമാനിയുടെ ശൈലിയാണ്.ബന്ധംവയ്‌ക്കുക എന്ന് തെക്കന്‍ ജില്ലകളില്‍ സാധാരണയായി പ്രയോഗിക്കാറില്ല. കൂടുതലായും മലബാറിലേതാണ് ആ പ്രയോഗം. ഡസ്‌കും മാനേജ്‌മെന്റും എന്നൊരു പ്രയോഗം മനോരമയിലില്ല.

ചീഫ് എഡിറ്ററായ തന്നോട് ആലോചിക്കാതെ ആരാണ് വ്യാജ കത്ത്  പ്രസിദ്ധീകരിച്ചത് എന്നതിനെക്കുറിച്ച് വി എസ് അച്ചുതാനന്ദന്‍  എഡിറ്റോറിയല്‍ ചുമതലയുള്ളവരോട് വിശദീകരണം തേടി.  വ്യാജരേഖ പ്രസിദ്ധീക രിക്കുക വഴി പത്രം അപഹസിക്കപ്പെട്ടുവെന്ന് വി എസ് പറഞ്ഞു.

ആരൊക്കെയോ ചേര്‍ന്ന് നിര്‍മ്മിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച വ്യാജ രേഖക്കെതിരെ മലയാളമനോരമ കൊടുത്ത കേസില്‍ താന്‍ ഒന്നാം പ്രതിയായി എന്നാണ് ജി ശക്തിധരന്‍ പിന്നീട് പറഞ്ഞത്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക