Categories: Kerala

ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയി മുങ്ങല്‍, ബിജു കുര്യനായി തെരച്ചില്‍ തുടരുന്നു; വിസ റദ്ദാക്കിയേക്കും

ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പപിച്ചാണ് ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തെ തെരഞ്ഞെടുത്തത്. ബിജു കുര്യന്റെ അപേക്ഷ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചത്.

Published by

തിരുവനന്തപുരം : ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്നും മുങ്ങിയ ബിജു കുര്യന്റെ വിസ റദ്ദാക്കും. ഇതുസംബന്ധിച്ച് മന്ത്രിസഭായോഗം ഇന്ന് തീരുമാനം കൈക്കൊള്ളും. വിസ റദ്ദാക്കി തിരികെ അയക്കാന്‍  ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്ക് കത്ത് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.  

ബിജു കുര്യനെ നിലവില്‍ കണ്ടെത്താനായിട്ടുണ്ട്. ഇതുസംബന്ധിച്ച് തെരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രയേലിലേക്ക് പോയ സംഘത്തിലെ കര്‍ഷകന്‍ ബിജു കുര്യന്റെ തിരോധാനത്തില്‍ കൃഷി വകുപ്പിനും കുടുംബത്തിനും കൂടുതല്‍ വ്യക്തതയൊന്നുമില്ല. താന്‍ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജിന് ശേഷം ബിജുവിനെ കുറിച്ച് ബന്ധുക്കള്‍ക്കും വിവരമൊന്നുമില്ല.  

ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പപിച്ചാണ് ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തെ തെരഞ്ഞെടുത്തത്. ബിജു കുര്യന്റെ അപേക്ഷ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചത്. ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകുമാണ് കൃഷി രീതികള്‍ പഠിക്കാനായി ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി താമസിക്കുന്ന ഹോട്ടലില്‍ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിടെ ബിജു കുര്യനെ കാണാതാവുകയായിരുന്നു. താന്‍ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജ് മാത്രമാണ് ബിജുവിനെ കുറിച്ച് പിന്നീട് കിട്ടിയ വിവരം. ഇരിട്ടി പേരട്ടയിലെ ബിജുവിന്റെ വീട് ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്.  

പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് ഭാര്യ വ്യക്തമാക്കുകയും ചെയ്തു. 20 വര്‍ഷത്തോളമായി കൃഷിക്കാരനാണ് ബിജു എന്നാണ് അയല്‍ക്കാര്‍ നല്‍കുന്ന വിവരം. ബിജുവിന്റെ ബന്ധുക്കള്‍ ആരെങ്കിലും ഇസ്രയേലില്‍ ഉള്ളതായി വിവരമില്ല. എന്നാല്‍ നാട്ടുകാരായ കുറച്ച് പേര്‍ ജോലി ആവശ്യാര്‍ത്ഥം ഇസ്രയേലില്‍ ഉണ്ട്. ബിജു ഇവരുടെ അടുത്തുണ്ടാകാം എന്നാണ് അടുത്ത ബന്ധുക്കളും നാട്ടുകാരും കരുതുന്നത്. കൃഷിമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വ്യക്തത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക