Categories: Business

ഡിജിറ്റൽ കറൻസി കേരളത്തിലേക്കും; അടുത്ത നാലു നഗരങ്ങളില്‍ കൊച്ചിയും, ഏപ്രില്‍ ഒന്നോടെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള നീക്കത്തിൽ റിസര്‍വ് ബാങ്ക്

Published by

 ഷാജന്‍ സി. മാത്യു

കൊച്ചി: ധനകാര്യരംഗത്തെ പുത്തന്‍ ചുവടുവയ്പായ ഡിജിറ്റല്‍ കറന്‍സി കേരളത്തിലേക്കും. ഡിസംബര്‍ ഒന്നിനു മുംബൈ, ബെംഗളൂരു, ന്യൂദല്‍ഹി, ഭുവനേശ്വര്‍ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച റീട്ടെയ്ല്‍ ഡിജിറ്റല്‍ രൂപ വിജയമെന്നു കണ്ടതിനെ തുടര്‍ന്ന് നാലു നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഇതിലേക്കു കൊച്ചിയെ തെരഞ്ഞെടുത്തതോടെ മലയാളികള്‍ക്കും ഡിജിറ്റല്‍ കറന്‍സി സൗകര്യം ലഭ്യമാകും. ഏപ്രില്‍ ഒന്നോടെ ഇതു പ്രവര്‍ത്തനക്ഷമമാക്കാനുള്ള നീക്കത്തിലാണ് റിസര്‍വ് ബാങ്ക്.

കൊച്ചിയില്‍ സിയുജി (ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) രീതിയിലാണ് ഡിജിറ്റല്‍ കറന്‍സി നടപ്പാക്കുക. എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും ഇതു ലഭ്യമാകില്ല. ബിസിനസുകാര്‍ക്കും തെരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ കറന്‍സി വാങ്ങാന്‍ പറ്റുക. എസ്ബിഐ, ഐസിഐസിഐ, യേസ് ബാങ്ക്, ഐഡിഎഫ്സി ബാങ്കുകള്‍ക്കാണ് ഡിജിറ്റല്‍ കറന്‍സി കൈകാര്യം ചെയ്യാന്‍ റിസര്‍വ് ബാങ്ക് അനുവാദം നല്കിയിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, കോട്ടക് മഹീന്ദ്ര എന്നിവയ്‌ക്കും അടുത്ത ഘട്ടത്തില്‍ അനുവാദം കൊടുക്കും. കൊച്ചിയില്‍ ഡിജിറ്റല്‍ കറന്‍സി ലഭ്യമാകുമ്പോഴേക്കും എട്ടു ബാങ്കുകളില്‍ ഈ സൗകര്യമുണ്ടാകും.

സാധാരണ കറന്‍സിയുടെ അതേ വിലയാകും ഡിജിറ്റല്‍ കറന്‍സിക്കും. സ്വന്തം അക്കൗണ്ടിലെ പണം ഒരു പ്രത്യേക ആപ്പ് വഴി ഡിജിറ്റല്‍ വാലറ്റിലേക്കു മാറ്റുന്നതോടെ ഇതു ഡിജിറ്റല്‍ കറന്‍സിയാകും. ഇതേ ആപ്പ് ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇതു പരസ്പരം കൈമാറാം. ഈ കൈമാറ്റങ്ങളൊന്നും ബാങ്ക് അക്കൗണ്ടില്‍ പ്രതിഫലിക്കില്ലെന്നതാണ് പ്രത്യേകത. പേമെന്റ് ആപ്പുകളില്‍നിന്നു ഡിജറ്റല്‍ കറന്‍സിയെ വ്യത്യസ്തമാക്കുന്നത് ഇതാണ്. അക്കൗണ്ട് ഉടമകളുടെ ഇടപാടുകളുടെ സ്വകാര്യത ഇത് അങ്ങേയറ്റം സംരക്ഷിക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts