Categories: Kerala

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; പാലക്കാട് ജീവനൊടുക്കിയത് യുവ കർഷകൻ, കൃഷി ചെയ്തിരുന്നത് പത്തേക്കർ പാടത്ത്

ബാങ്കിൽ നിന്ന് വായ്പയെടുത്തും സ്വർണം പണയം വെച്ചുമാണ് മുരളീധരൻ കൃഷിയിറക്കിയത്. കനത്ത നഷ്ടം വരുമെന്ന ഭീതിയിലാണ് ജീവനൊടുക്കിയതെന്ന് കരുതുന്നത്.

Published by

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. ചിറ്റൂരിൽ കറുകമണി സ്വദേശി മുരളീധരനാണ് (48) മരിച്ചത്. പത്ത് ഏക്കർ പാടം പാട്ടത്തിന് എടുത്താണ് മുരളീധരൻ കൃഷി ചെയ്തത്. ചെളി കാരണം പാടത്തേയ്‌ക്ക് കൊയ്‌ത്ത് യന്ത്രം ഇറക്കാൻ പറ്റിയിരുന്നില്ല. ഇതിൽ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് വീട്ടുകാർ പ റയുന്നു.  

15 ദിവസം മുൻപ് ഇവ വിളവെടുക്കാൻ പ്രായമായിരുന്നു. എന്നാൽ പ്രദേശം ചെളി നിറഞ്ഞ ഇടമായതിനാൽ ഭാരമുള്ള കൊയ്‌ത്തുയന്ത്രം ഇറക്കാൻ കഴിയുമായിരുന്നില്ല. ഭാരം കുറഞ്ഞ കൊയ്‌ത്തുയന്ത്രം തമിഴ്നാട്ടിൽ നിന്നാണ് എത്തിച്ചിരുന്നത്. എന്നാൽ ഇത് തമിഴ്നാട്ടിലേക്ക് തന്നെ തിരികെ പോയിരുന്നു.  ബാങ്കിൽ നിന്ന് വായ്പയെടുത്തും സ്വർണം പണയം വെച്ചുമാണ് മുരളീധരൻ കൃഷിയിറക്കിയത്. കനത്ത നഷ്ടം വരുമെന്ന ഭീതിയിലാണ് ജീവനൊടുക്കിയതെന്ന്  കരുതുന്നത്.

ഇന്നലെ കോഴിക്കോട് കൊയിലാണ്ടിയിൽ ജപ്തി ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് ജീവനൊടുക്കിയത്. കൊയിലാണ്ടി കാർഷിക സഹകരണ ബാങ്കിൽ നിന്ന് എടുത്ത 9 ലക്ഷം രൂപ കുടിശിക ആയിരുന്നു. ലോൺ തിരിച്ചടയ്‌ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ ഇന്നലെ വേലായുധന്റെ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വേലായുധൻ ആത്മഹത്യ ചെയ്തത്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക