Categories: Kerala

പത്മനാഭപുരം കൊട്ടാരത്തില്‍ ഉടവാള്‍ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് ഭക്തിനിര്‍ഭര തുടക്കം; ഘോഷയാത്ര ഞായറാഴ്ച തിരുവനന്തപുരത്തെത്തും

തേവാരപ്പുരയില്‍, പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിക്കുന്ന ഉടവാള്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശനില്‍ നിന്ന് സ്വീകരിച്ച് സംസ്ഥാന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ആചാരപ്രകാരം തമിഴ്‌നാട് ദേവസ്വം മന്ത്രി പി. കെ ശേഖര്‍ ബാബുവിനും തമിഴ്‌നാട് എച്ച് ആന്റ് സി കമ്മീഷണര്‍ ജെ. കുമാരഗുരുബരനും കൈമാറി. ഇവരില്‍ നിന്നും ശുചീന്ദ്രം ദേവസ്വത്തിലെ ജീവനക്കാരന്‍ സുദര്‍ശന്‍ ഉടവാള്‍ ഏറ്റുവാങ്ങി.

Published by

മാര്‍താണ്ഡം: തലസ്ഥാനത്ത് നവരാത്രി പൂജയ്‌ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഘോഷയാത്രയ്‌ക്ക് മുന്നോടിയായി ഇന്ന് പുലര്‍ച്ചെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ ഉടവാള്‍ കൈമാറ്റം നടന്നു.  

തേവാരപ്പുരയില്‍, പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിക്കുന്ന ഉടവാള്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശനില്‍ നിന്ന് സ്വീകരിച്ച് സംസ്ഥാന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ആചാരപ്രകാരം തമിഴ്‌നാട് ദേവസ്വം മന്ത്രി പി. കെ ശേഖര്‍ ബാബുവിനും തമിഴ്‌നാട് എച്ച് ആന്റ് സി കമ്മീഷണര്‍ ജെ. കുമാരഗുരുബരനും കൈമാറി. ഇവരില്‍ നിന്നും ശുചീന്ദ്രം ദേവസ്വത്തിലെ ജീവനക്കാരന്‍ സുദര്‍ശന്‍ ഉടവാള്‍ ഏറ്റുവാങ്ങി.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, കന്യാകുമാരി ജില്ലാ കളക്ടര്‍ എം. അരവിന്ദ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍, കന്യാകുമാരി സബ് കളക്ടര്‍ ഡോ. പി അലര്‍മേല്‍മങ്കൈ, കൊട്ടാരം ചാര്‍ജ് ഓഫീസര്‍ സി. എസ്. അജിത്ത്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നിവരുടെ വിഗ്രഹങ്ങളാണ് തക്കല പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് എഴുന്നള്ളിച്ചത്. മുന്നൂറ്റിനങ്ക ശുചീന്ദ്രത്ത് നിന്ന് ഇന്നലെ രാവിലെയാണ് പുറപ്പെട്ടത്. വ്യാഴാഴ്ച രാത്രി കല്‍ക്കുളം മഹാദേവ ക്ഷേത്രത്തില്‍ വിശ്രമിച്ച മുന്നൂറ്റിനങ്ക ദേവി വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് വേളിമല കുമാരകോവിലില്‍ നിന്നും പുറത്തെഴുന്നള്ളിയ കുമാരസ്വാമിക്കൊപ്പമാണ് പത്മനാഭപുരം കൊട്ടാരത്തിലെത്തിയത്.

ഉടവാള്‍ കൈമാറ്റത്തിനുശേഷം സരസ്വതി വിഗ്രഹത്തെ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് പുറത്തേക്ക് എഴുന്നള്ളിച്ചു. വാദ്യഘോഷത്തോടും വായ്‌ക്കുരവയോടുമാണ് ആനപ്പുറത്ത് സരസ്വതി വിഗ്രഹത്തിന്റെ തിടമ്പേറ്റിയത്. കേരള, തമിഴ്‌നാട് സായുധ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. അവിടെ വിഗ്രഹങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാവിലെ ഒന്‍പതരയോടെ ആനപ്പുറത്തേറി  ഘോഷയാത്രയായി സരസ്വതീ വിഗ്രഹം പുറത്തേക്ക് എഴുന്നള്ളി. തൊട്ടുപിന്നാലെ മനോഹരമായി അലങ്കരിച്ച ഇരു പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും ശുചീന്ദ്രം മുന്നൂറ്റി നങ്കയും.

വെള്ളിയാഴ്ച രാത്രി വിഗ്രഹങ്ങള്‍ കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ ഇറക്കിപൂജ നടത്തി. ശനിയാഴ്ച രാവിലെ കളിയിക്കാവിളയില്‍ എത്തുന്ന ഘോഷയാത്രയെ കേരള പോലീസ്, റവന്യൂ, ദേവസ്വം അധികൃതര്‍ ചേര്‍ന്ന് വരവേല്‍ക്കും. ശനിയാഴ്ച രാത്രി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ഇറക്കിപൂജ. ഞായറാഴ്ച രാവിലെ നെയ്യാറ്റിന്‍കരയില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ട് തിരുവനന്തപുരത്തെത്തും. കുമാരസ്വാമിയെ കരമന മുതല്‍ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്.

വൈക്കിട്ട് ഘോഷയാത്ര കിഴക്കേക്കോട്ടയില്‍ എത്തുമ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉടവാള്‍ ഏറ്റുവാങ്ങി ഘോഷയാത്രയെ ആചാരപ്രകാരം വരവേല്‍ക്കും. പദ്മതീര്‍ഥക്കുളത്തിലെ ആറാട്ടിനുശേഷം സരസ്വതി മണ്ഡപത്തിലാണ് സരസ്വതിദേവിയെ പൂജയ്‌ക്കിരുത്തുന്നത്. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്‌ക്കിരുത്തും. നവരാത്രി പൂജയാനന്തരം ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം ഒക്ടോബര്‍ ഏഴിന് രാവിലെ മൂന്ന് വിഗ്രഹങ്ങളും തിരുവനന്തപുരത്തു നിന്നും തിരിച്ചെഴുന്നള്ളത്തായി പദ്മനാഭപുരത്തേക്ക് പുറപ്പെടും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by