Categories: Sports

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമാകാന്‍ റഷ്യയും; ഇന്ത്യയിലെ കപ്പല്‍ ശാലകളില്‍ മുതല്‍ മുടക്കി മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകാന്‍ മോഹമെന്ന് റഷ്യ

ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി മാറി ഇന്ത്യയ്ക്ക് വേണ്ട യുദ്ധക്കപ്പലുകള്‍ ഇന്ത്യയിലെ കപ്പല്‍ നിര്‍മ്മാണ ശാലയിലെ നിര്‍മ്മാണ പദ്ധതിയില്‍ പങ്കാളിയാകാന്‍ റഷ്യ ആലോചിക്കുന്നു. അതിനാവശ്യമായ മുതല്‍ മുടക്കാനും റഷ്യ ഒരുക്കമാണ്.

Published by

മോസ്കോ:  ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി മാറി  ഇന്ത്യയ്‌ക്ക് വേണ്ട യുദ്ധക്കപ്പലുകള്‍ ഇന്ത്യയിലെ  കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിക്കുന്നതില്‍ പങ്കാളിയാകാന്‍ റഷ്യ ആലോചിക്കുന്നു. അതിനാവശ്യമായ മുതല്‍ മുടക്കാനും റഷ്യ ഒരുക്കമാണ്. 

ഇന്ത്യയില്‍ ഒരു സമ്പൂര്‍ണ്ണ കപ്പല്‍ നിര്‍മ്മാണ ശാല ഒരുക്കുക തന്നയാണ് റഷ്യയുടെ ലക്ഷ്യം. ഇവിടെ ഇന്ത്യന്‍ നാവിക സേനയ്‌ക്കുള്ള കപ്പലുകളുടെ ഓര്‍ഡറുകളും വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും റഷ്യ പ്രതീക്ഷിക്കുന്നു.അതിനുള്ള നിര്‍മ്മാണത്തില്‍ ഇന്ത്യയുമായി കൈകോര‍്ക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. 

ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ കപ്പല്‍ നിര്‍മ്മാണ ശാലകളില്‍ മുതല്‍ മുടക്കാന്‍ താല്‍പര്യമുണ്ടെന്ന് റഷ്യയുടെ യൂണൈറ്റഡ് ഷിപ് ബില്‍ഡിംഗ് കോര്‍പറേഷന്‍ (യുഎസ് സി) മേധാവി അലക്സി റാഖ്മനൊവ്  പറഞ്ഞു. “ഞങ്ങള്‍ ഇന്ത്യയിലെ ഏതെങ്കിലും കപ്പല്‍ നിര്‍മ്മാണ ശാലയില്‍ മുതല്‍ മുടക്കാന്‍ ആഗ്രഹിക്കുന്നു. .”- യുഎസ് സി പ്രസിഡന്‍റ് അലക്സി റാഖ്മനൊവ് പറഞ്ഞു. മോസ്കോവില്‍ റഷ്യന്‍ പ്രതിരോധ എക്സിബിഷനായ ആര്‍മി 2022ന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

റഷ്യ ഇന്ത്യയ്‌ക്ക് വേണ്ടി ഗോവയില്‍ നിര്‍മ്മിക്കുന്ന  മിസൈല്‍ വാഹകശേഷിയുള്ള യുദ്ധക്കപ്പലിന് വേണ്ട  ഗ്യാസ് ടര്‍ബൈന്‍ എഞ്ചിന്‍ ഉക്രൈനില്‍ നിന്നും വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഗ്യാസ് ടര്‍ബൈന് വേണ്ടി ഉക്രൈനെ ആശ്രയിക്കേണ്ടതില്ലെന്നും. റഷ്യ ഇക്കാര്യത്തില്‍ സ്വയം പര്യാപ്തമാണെന്നും അലക്സി റാഖ്മനൊവ് വ്യക്തമാക്കി. ഇന്ത്യയ്‌ക്ക് വേണ്ടി ഗ്യാസ് ടര്‍ബൈന്‍ എഞ്ചിന്‍ നല്‍കാന്‍ റഷ്യ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.  

റഷ്യ ഇപ്പോള്‍ ഇന്ത്യയ്‌ക്ക് വേണ്ടി 250 കോടി ഡോളറില്‍ നാല് അഡ്മിറല്‍ ഗ്രിഗറൊവിച്ച് എന്ന വിഭാഗത്തില്‍  പെട്ട  മിസൈല്‍ വാഹകശേഷിയുള്ള യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഈ യുദ്ധക്കപ്പലുകളില്‍ രണ്ടെണ്ണം റഷ്യയില്‍ തന്നെയാണ് നിര്‍മ്മിക്കുക. അതിന് ശേഷം സാങ്കേതിക വിദ്യാക്കൈമാറ്റത്തിലൂടെ മറ്റ് രണ്ടെണ്ണം ഗോവയിലെ കപ്പല്‍ ശാലയില്‍ റഷ്യയുടെ സഹായത്തോടെ നിര്‍മ്മിക്കും. ഗോവയില്‍ നിര്‍മ്മിക്കുന്ന ഒരു കപ്പലിന് വേണ്ടിയാണ് ഇന്ത്യ ഗ്യാസ് ടര്‍ബൈന്‍ എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ഉക്രൈന് നല്‍കിയത്. പക്ഷെ റഷ്യയുമായുള്ള യുദ്ധം കാരണം ഇതുവരെ ഉക്രൈന് ഈ എഞ്ചിന്‍ നല്‍കാനായിട്ടില്ല.  

അതേ സമയം റഷ്യയില്‍ നിര്‍മ്മിക്കുന്ന രണ്ടു കപ്പലുകളില്‍ ഒരെണ്ണം 2023 നവമ്പറില്‍ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് റാഖ് മനൊവ് പറഞ്ഞു. ഇന്ത്യയിലെ കപ്പല്‍ ശാലകളില്‍ മുതല്‍ മടുക്കുമെന്ന് റഖ് മനൊവ് പറഞ്ഞു.  

ഇന്ത്യയിലെ പിപ്പവാവ് കപ്പല്‍ ശാലയില്‍ മുതല്‍മുടക്കാന്‍ റഷ്യ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. മെയ് ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.  ഇന്ത്യയിലെ ആദ്യ സ്വകാര്യ കപ്പല്‍ ശാലയാണ് പിപ്പവാവ്. കമ്പനിക്ക് ഏകദേശം 120 കോടി ഡോളര്‍ കടമുള്ളതിനാല്‍ പുറത്ത് നിന്നുള്ള കമ്പനികള്‍ പിപ്പവാവിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. ഇവിടെയാണ് റഷ്യയുടെ യൂണൈറ്റഡ് ഷിപ് ബില്‍ഡിംഗ് കോര്‍പറേഷന്‍ (യുഎസ് സി) ഇവിടെ മുതല്‍ മുടക്കി മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകാന്‍ ആലോചിക്കുന്നത്. അതുവഴി ഇന്ത്യന്‍ നാവികസേനയ്‌ക്കാവശ്യമായ കപ്പലുകള്‍ ഇവിടെ നിര്‍മ്മിക്കുന്നതില്‍ പങ്കാളികളാവാന്‍ കഴിയുമെന്നതാണ് റഷ്യയുടെ  പ്രതീക്ഷ.  

സാമ്പത്തിക ഉപരോധത്തിലൂടെ റഷ്യയെ തകര്‍ക്കാന്‍ യൂറോപ്പും യുകെയും യുഎസും കൈകോര്‍ത്തപ്പോള്‍ റഷ്യയുടെ എണ്ണ വാങ്ങി സാമ്പത്തിക കൈത്താങ്ങ് നല്‍കിയതില്‍ ഇന്ത്യയോടുള്ള കടപ്പാട് റഷ്യയ്‌ക്ക് മറക്കാവുന്നതല്ല. കൂടുതല്‍ സഹകരണത്തിലൂടെ ഇന്ത്യയുമായി പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് റഷ്യ ആലോചിക്കുന്നത്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക