Categories: Kerala

ലഫ്. കേണല്‍ മോഹന്‍ലാല്‍ തൊട്ടറിഞ്ഞു ഇന്ത്യയുടെ ആത്മനിര്‍ഭര്‍ വിക്രാന്തിനെ….തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച വിമാനവാഹിനിക്കപ്പലിനെ…

നടന്‍ മോഹന്‍ലാല്‍ വെറും നടന്‍ മാത്രമല്ല. ഇന്ത്യന്‍ സേനയ്ക്ക് ഇദ്ദേഹം ലഫ്. കേണല്‍ മോഹന്‍ലാലാണ്. ആ പരിഗണനയില്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പ്രത്യേക അതിഥിയായി "മെയ്ക് ഇന്‍ ഇന്ത്യ" എന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നത്തിന്‍റെ സാക്ഷാല്‍ക്കാരമായി നിര്‍മ്മിക്കപ്പെട്ട ഐഎന്‍എസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പല്‍ നടന്നു കണ്ടു.

Published by

കൊച്ചി: നടന്‍ മോഹന്‍ലാല്‍ വെറും നടന്‍ മാത്രമല്ല. ഇന്ത്യന്‍ സേനയ്‌ക്ക് ഇദ്ദേഹം ലഫ്. കേണല്‍ മോഹന്‍ലാലാണ്. ആ പരിഗണനയില്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പ്രത്യേക അതിഥിയായി “മെയ്ക് ഇന്‍ ഇന്ത്യ” എന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമായി നിര്‍മ്മിക്കപ്പെട്ട ഐഎന്‍എസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പല്‍ നടന്നു കണ്ടു.  

33 നീലത്തിമിംഗലങ്ങളുടെ വലിപ്പമുള്ള ഈ വിമാനവാഹിനിക്കല്‍ നടന്നു കാണണമെങ്കില്‍ എട്ട് കിലോമീറ്റര്‍ ദൂരം നടക്കണം. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമര്‍പ്പിക്കാന്‍ പോകുന്ന വിക്രാന്ത് കാണാന്‍ ഔദ്യോഗികവേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. നേവി ബ്ലൂ കോട്ടും അതിന് ചേര്‍ന്ന ടൈയും ധരിച്ച് ലഫ്. കേണല്‍ മോഹന്‍ലാലായി.  

“ഈ അസാമാന്യ അവസരം കൈവന്നതില്‍ ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു. കമാന്‍റിംഗ് ഓഫീസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹര്‍കെ, കൊച്ചിന്‍ ഷിപ് യാര്‍ഡ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ മധുനായര്‍ എന്നിവരുടെ  ഊഷ്മള സ്വീകരണത്തിന് നന്ദി”- മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.  

“ഈ അസാമാന്യ സവിശേഷതകള്‍ കാണുമ്പോള്‍ ഈ കപ്പല്‍ നിര്‍മ്മിച്ച എല്ലാവര്‍ക്കും ആനന്ദത്തോടെ സല്യൂട്ട് നല്‍കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. കടലില്‍ ഇവള്‍ എപ്പോഴും വിജയം വരിയ്‌ക്കട്ടെ”- ആശംസകള്‍ നേര്‍ന്ന് മോഹല്‍ലാല്‍ കുറിയ്‌ക്കുന്നു. മോഹന്‍ലാലിനൊപ്പം വിക്രാന്ത് നടന്നുകാണാന്‍ മേജര്‍ രവിയും ഉണ്ടായിരുന്നു.  

മോഹന്‍ലാല്‍ ഐഎന്‍എസ് വിക്രാന്ത് എന്നല്ല, ഐഎസി വിക്രാന്ത് എന്നാണ് വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നത്. അങ്ങിനെ തന്നെയാണ് സേനയും പുതിയ വിക്രാന്തിനെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഐഎസി എന്നാല്‍ (ഇന്‍ഡിജിനസ് എയര്‍ ക്രാഫ്റ്റ് കാരിയര്‍) മലയാളത്തില്‍ പറഞ്ഞാല്‍ തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി എന്നര്‍ത്ഥം. അതെ വിക്രാന്ത് 100 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ചത്.  

മോദിയുടെ പ്രഖ്യാപിതലക്ഷ്യമായ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഭാഗമായി പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎസി വിക്രാന്ത് അവിശ്വസനീയമായ് സ്വപ്നസാക്ഷാല്‍ക്കാരമാണ്.  45,000 ടണ്‍ കേവുഭാരവുമുള്ള 20,000 കോടി രൂപ ചെലവില്‍ ഒരു വിമാനവാഹിനിക്കപ്പല്‍ ഇന്ത്യയെപ്പോലെ ഒരു രാജ്യം നിര്‍മ്മിച്ചുവെന്നത് അവിശ്വസനീയമാണ്. ആഗസ്ത് 15ന് ഇന്ത്യയുടെ  സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി മോദി കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കും.  

ഐഎന്‍എസ് വിക്രാന്തിന്റെ ആപ്തവാക്യം ഋഗ്വേദത്തില്‍ നിന്നാണ് കടം കൊണ്ടിട്ടുള്ളത്. “ജയേമ സം യുധി സ്പൃധ:”. ഇതിന്റെ അര്‍ത്ഥം ഇതാണ്:  “യുദ്ധം ചെയ്യാന്‍ വരുന്നവരെ ഞാന്‍ പരാജയപ്പെടുത്തും.”. ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ ആപ്തവാക്യവും ഇതു തന്നെ.  

ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും വലിയ പടക്കപ്പലായ വിമാനവാഹിനിക്കപ്പലാണ് ഐഎസി വിക്രാന്ത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് നാവികസേനയുടെ ഭാഗമാകും.  തദ്ദേശീയമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന ആറു രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറുകയാണ്. കേരളത്തിനും ഇതില്‍ അഭിമാനിക്കാന്‍ വകയുണ്ട്. ഒരു വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ കപ്പല്‍ശാലയാവുകയാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്.  

കപ്പലിന്റെ തദ്ദേശീയ രൂപകല്‍പ്പനയും നിര്‍മ്മാണവും എല്‍ ആന്‍റ് ടിയുടേതാണ്. വൈദ്യുതോല്‍പാദനത്തിന് ഉപയോഗിക്കുന്നത് മൂന്ന് മെഗാവാട്ടിന്റെ എട്ട് ഡീസല്‍ ജനറേറ്ററുകളാണ്. കപ്പലിനുള്ളില്‍ ഉപയോഗിച്ചിട്ടുള്ളത് 3000 കിലോമീറ്റര്‍ നീളമുള്ള ഇലക്ട്രിക് കേബിളുകളാണ്.  

പൊതുമേഖല സ്ഥാപനമായ ഭെല്‍ (ഭാരത് ഹെവി ഇലക്ട്രിക് ലി.) ആണ് കേന്ദ്രീകൃത നിയന്തണ സംവിധാനം ഒരുക്കിയിരിക്കുന്നത്. കപ്പലിനെ ശരിയായ ദിശയില്‍ നയിക്കുക എന്നതാണ് ഷിപ്സ് കണ്‍ട്രോള്‍ സെന്‍റിന്റെ കര്‍ത്തവ്യം.  

വിമാനങ്ങള്‍ കപ്പലിലേക്ക് പറന്നിറങ്ങാനുള്ള സംവിധാനവും വിമാനവാഹനിയിലേക്ക് ഇറങ്ങുന്ന യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും സൂക്ഷിക്കാനുള്ള സൗകര്യം ഹാംഗറിലുണ്ട്. 360 ഡിഗ്രിയില്‍ വിമാനത്തെ തിരിക്കാനുള്ള ടേണ്‍ ടേബിളും ഇവിടെയുണ്ട്.  

കൂറ്റന്‍ അടുക്കളയും ചെറിയൊരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും ഉള്ളിലുണ്ട്. കപ്പലിന്റെ പ്രധാന കണ്‍ട്രോള്‍ സെന്‍റര്‍ ബ്രിഡ്ജാണ്. 180 ഡിഗ്രി വരെ കാണാവുന്ന ബ്രിഡ്ജാണ്. കമാന്‍റിംഗ് ഓഫീസറും എക്സിക്യൂട്ടീവ് ഓഫീസറും ഇവിടെയാണ്. റഡാറുകള്‍, ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡും ഗതി നിര്‍ണ്ണയിക്കാനുള്ള ജിറോ കോംപസും ഇവിടെയുണ്ട്. യുദ്ധവിമാനങ്ങള്‍ക്ക് പറന്നുയരാനുള്ള ഫ്ളൈറ്റ് ഡെക്കും പ്രധാനമാണ്.  

കൊച്ചിന്‍ ഷിപ് യാര്‍ഡിലെ രണ്ടായിരത്തിലേറെ പേരും വിവിധ വ്യവസായ മേഖലകളിള്‍ നിന്നുള്ള 12000 പേരും വിക്രാന്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായി. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക