Categories: Kerala

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം: പാലക്കാട് എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പോലീസിന്റെ വ്യാപക തെരച്ചില്‍

പട്ടാമ്പി, തൃത്താല മേഖലകളിലെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് പോലീസിന്റെ തെരച്ചില്‍ നടത്തിയത്. മേഖലയിലെ എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.

Published by

പാലക്കാട് :  ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പോലീസിന്റെ വ്യാപക തെരച്ചില്‍. ശ്രീനിവാസന്റെ കൊലപാതക കേസില്‍ അറസ്റ്റിലായവര്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളില്‍ ഒരാള്‍ മാത്രമാണ് പിടിയിലായിട്ടുള്ളത്. ബാക്കിയുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ക്കായാണ് പോലീസ് തെരച്ചില്‍.  

പട്ടാമ്പി, തൃത്താല മേഖലകളിലെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് പോലീസിന്റെ തെരച്ചില്‍ നടത്തിയത്. മേഖലയിലെ എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞദിവസം പാലക്കാടുള്ള എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പോലീസ് റെയ്്ഡ് നടത്തിയിരുന്നു.  

അതേസമയം ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ഇഖ്ബാല്‍ലാണ് പിടിയിലായത്. ഒപ്പം ഗൂഢാലോചനയില്‍ പങ്കുള്ള ഫയാസ് എന്നിവരേയും കസ്റ്റഡിയിലെടുത്തു. കൊലയാളി സംഘത്തിലെ ഒളിവില്‍ കഴിയുന്ന മറ്റ് അഞ്ച് പേരെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചെന്നും ഐജി അശോക് യാദവ് അറിയിച്ചു.

കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ആശുപത്രിക്ക് പുറത്തുവെച്ച് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ആര്‍എസ്എസ് നേതാവായ ശ്രീനിവസനെ അദ്ദേഹത്തിന്റെ കടയില്‍ കയറി ആറംഗ സംഘം വെട്ടി കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. അന്വേഷണത്തില്‍ മറ്റ് രണ്ട് പേരെ കൂടി ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സാഹചര്യം എതിരായതിനാല്‍ ഇതില്‍ നിന്നും പിന്മാറുകയായിരുന്നെന്ന് അറസ്റ്റിലായ പ്രതികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക