Categories: Samskriti

ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് : മതാഭാസത്തില്‍ നിന്നും മതബോധത്തിലേക്കുള്ള ആഹ്വാനം; ഫെബ്രുവരി ആറു മുതല്‍ 13 വരെ

നൂറ്റിപത്താമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി ആറു മുതല്‍ 13 വരെ പമ്പാ മണല്‍പ്പുറത്ത് തയ്യാറാക്കിയ ശ്രീവിദ്യാധിരാജ നഗറില്‍ നടക്കും.

Published by

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദുമതസമ്മേളനമാണ് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകി ധര്‍മ്മം വിസ്മരിച്ച ഹിന്ദുസമൂഹത്തെ ഉദ്ധരിക്കുവാന്‍ ഒരു കൂട്ടം മഹാത്മാക്കള്‍ തുടങ്ങിവച്ച സത്സംഗമാണത്. ചട്ടമ്പിസ്വാമികള്‍ കൊല്ലവര്‍ഷം 1086 ചിങ്ങം ആറാം തീയതി തന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് എഴുമറ്റൂരില്‍ പോകുവാന്‍ വള്ളത്തില്‍ വന്നിറങ്ങിയത് അയിരൂര്‍ തോട്ടാവള്ളില്‍ കടവിലാണ്. സ്വാമിതിരുവടികളുടെ സാന്നിദ്ധ്യമുണ്ടായ ശേഷമാണ് അയിരൂരിനു ആദ്ധ്യാത്മികപരിവര്‍ത്തനമുണ്ടായത്. അതുകൊണ്ടാണ് പരിഷത്ത് നടക്കുന്ന പ്രദേശത്തിന് ‘വിദ്യാധിരാജനഗര്‍’ എന്നു പേരിട്ടിരിക്കുന്നത്. ചട്ടമ്പിസ്വാമികളുടെ സന്ന്യാസിശിഷ്യനായ ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളുടെ അയിരൂരെ മൂന്നു പ്രധാന ശിഷ്യന്മാരായിരുന്നു തോട്ടാവള്ളില്‍ നാരായണനാശാന്‍, പുല്ലുപ്പുഴ രാമപ്പണിക്കര്‍, മണ്ണൂത്താഴത്തേതില്‍  നീലകണ്ഠപ്പിള്ളവൈദ്യന്‍ എന്നിവര്‍.പുല്ലുവിഴ രാമപ്പണിക്കര്‍ സ്വാമികള്‍ക്ക് ആശ്രമം പണിയുന്നതിനായി പമ്പാതീരത്ത് സ്ഥലം ദാനം ചെയ്തു.  തോട്ടാവള്ളില്‍ ആശാനും അമ്പലപ്പാട്ട്  രായിങ്ങന്‍ ശങ്കരനാശാനും ചേര്‍ന്നാണ് ഗുരുകുലാശ്രമം എന്ന പേരിലുള്ള ആശ്രമത്തിനു കല്ലിട്ടത്.

അക്കാലത്ത് അയിരൂര്‍ ദേശത്തെ ജനങ്ങള്‍ പടയണി, തേരോട്ടം മുതലായ ആചാരങ്ങളില്‍ ഭ്രമിച്ച് ആദ്ധ്യാത്മികമായി ക്ഷയിച്ചുകൊണ്ടിരിക്കുകയായിരുന്നു. പടയണിയുടെയും മറ്റും കലാമൂല്യത്തെ അവഗണിച്ച് ആര്‍ഭാടങ്ങളില്‍ മാത്രമായിരുന്നു ജനങ്ങള്‍ ശ്രദ്ധിച്ചിരുന്നത്. മതവുമായും ഈശ്വരനുമായും ബന്ധമില്ലാത്ത ആചാരങ്ങള്‍ക്കുവേണ്ടിയുള്ള അനാവശ്യചിലവുകള്‍ നാടിനെ ക്ഷയിപ്പിച്ചുകൊണ്ടിരുന്നു. അതെല്ലാം തന്റെ ശിഷ്യരോട് ചേര്‍ന്നുനിന്നുകൊണ്ട് പരമഹംസസ്വാമികള്‍ നിര്‍ത്തലാക്കുകയും കരയോഗപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു. അയിരൂര്‍ പുതിയകാവുദേവീക്ഷേത്രത്തിലെ പടയണിയും കെട്ടുകാഴ്ചകളും നിര്‍ത്തുവാന്‍ അയിരൂര്‍, ചെറുകോല്‍ കരക്കാര്‍ അക്കാലത്ത് തീരുമാനിച്ചു. അതിന്റെ ഫലമായി പടയണിക്കുവേണ്ടി നിര്‍മ്മിച്ച കൂറ്റന്‍ ഏഴുനിലത്തേരിന്റെ ഉരുപ്പടികള്‍ കൊണ്ട് അയിരൂര്‍ സമാജമന്ദിരം നിര്‍മ്മിച്ചാണ് അനാചാരങ്ങള്‍ക്കെതിരെ കരക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. പുണ്യനദിയായ പമ്പയുടെ മണല്‍ത്തീരത്ത് വിശാലമായ പന്തല്‍ കെട്ടി ഇരുകരയിലുമുള്ള ഹിന്ദുക്കള്‍ ചേര്‍ന്നു ആരംഭിച്ച ആദ്ധ്യാത്മികപ്രഭാഷണ പരമ്പരയാണ് പില്‍ക്കാലത്ത് പ്രസിദ്ധമായിത്തീര്‍ന്ന ഹിന്ദുമതപരിഷത്ത്. പമ്പാതീരത്തുള്ള സമാജമന്ദിരത്തില്‍ വച്ചായിരുന്നു ആദ്യകാല പ്രഭാഷണങ്ങള്‍ നടന്നിരുന്നത്. ചുറ്റുപാടുമുള്ള കരയോഗങ്ങളെയും കൂട്ടി വലിയൊരു ജനക്കൂട്ടത്തിന്റെ മുന്നിലായിരുന്നു പ്രഭാഷണങ്ങള്‍. പിന്നീട് അത് മണല്‍പ്പുറത്ത് വിശാലഹിന്ദുസമ്മേളനമായി മാറി. ഹിന്ദുസമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഭേദചിന്ത കൂടാതെ സമ്മേളനത്തില്‍ പങ്കെടുത്തു. ദേശത്തിന്റെ ആധ്യാത്മികാഭിവൃദ്ധിക്ക് പരിഷത്ത് ഒരു നിമിത്തമാകുകയായിരുന്നു.

അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാതീരത്ത് നടക്കുന്ന ഈ മതസമ്മേളനത്തില്‍ നിരവധി മഹാന്മാര്‍ പങ്കെടുത്തിട്ടുണ്ട്. തീര്‍ത്ഥപാദപരമഹംസസ്വാമികളും കൊട്ടാരക്കര അവധൂതാശ്രമം സദാനന്ദസ്വാമികളും ചേര്‍ന്നാണ് മഹത്തായ ഈ പ്രഭാഷണപരമ്പരയ്‌ക്ക് തുടക്കം കുറിച്ചത്. ഈ രണ്ടു മഹാത്മാക്കളെകൂടാതെ  മഹാപ്രസാദസ്വാമികള്‍, ചിദാനന്ദസ്വാമികള്‍, ദയാനന്ദസ്വാമികള്‍, മന്നത്തു പത്മനാഭന്‍, കരുവാ കൃഷ്ണനാശാന്‍ തുടങ്ങിയവര്‍ അക്കാലത്ത് സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. ഇടക്കാലത്ത് മുടങ്ങിയെങ്കിലും 1950 കളുടെ ആദ്യപാദത്തില്‍ വീണ്ടും സജീവമായ മതസമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം പ്രസംഗിച്ചിട്ടുള്ളത് വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളാണ്. സ്വാമിജിയെ കൂടാതെ ആഗമാനന്ദ സ്വാമി, ശക്രാനന്ദ സ്വാമി, സ്വാമി അഭേദാനന്ദ, മൃഡാനന്ദ സ്വാമി, എം.പി മന്മഥന്‍,  പരമാനന്ദതീര്‍ത്ഥപാദസ്വാമി, നടരാജഗുരു,  ചിന്മയാനന്ദ സ്വാമി, പി.പരമേശ്വരന്‍, സ്വാമി ആതുരദാസ്, നിത്യചൈതന്യയതി, സ്വാമി നിത്യാനന്ദ സരസ്വതി, സ്വാമി സത്യാനന്ദസരസ്വതി, മാതാജി ശാരദാനന്ദ സരസ്വതി,തുടങ്ങി അനേകം മഹത്തുക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.

നൂറ്റിപത്താമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി ആറു മുതല്‍ 13 വരെ പമ്പാ മണല്‍പ്പുറത്ത് തയ്യാറാക്കിയ ശ്രീവിദ്യാധിരാജ നഗറില്‍ നടക്കും.

ഫെബ്രുവരി ആറിനു വൈകിട്ട് നാലിന് ഗോവാ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ് ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ അധ്യക്ഷനാകും.

കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, കുമ്മനം രാജശേഖരന്‍, സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍, ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികലടീച്ചര്‍,വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി,  സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍,  െസ്വാമി അയ്യപ്പദാസ്, സ്വാമിനി ജ്ഞാനാഭനിഷ്ഠ,  ഡോ.എന്‍.ആര്‍.മധു, സ്വാമി ജ്ഞാനാമൃതാനന്ദപുരി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി സംസാരിക്കും.

പതിമൂന്നിന് വൈകിട്ട് 4 ന് സമാപനസഭ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി സമാപന സന്ദേശം നല്‍കും.ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമികള്‍ അധ്യക്ഷനാകു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക