Categories: Kerala

മോഡലുകളുടെ വാഹനാപകടം: പോസ്റ്റുമോര്‍ട്ടം വേണ്ട ഗൗരവത്തോടെ നടത്തിയില്ലെന്ന് ആരോപണം; വിശദമായി അന്വേഷിക്കണമെന്ന് അഞ്ജനയുടെ കുടുംബം

സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ പരിശോധനയ്ക്ക് അയയ്‌ക്കേണ്ടതായിരുന്നു. ഇത് സാധാരണ ചെയ്യുന്ന നടപടിക്രമവുമാണ്. എന്നിട്ടും ഈ കേസില്‍ അതുണ്ടായില്ലെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്.

Published by

കൊച്ചി : മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച വാഹനാപകടം സംബന്ധിച്ച വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി. മരിച്ച അഞ്ജനയുടെ കുടുംബമാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിന്റേയും മോഡലുകളെ പിന്തുടര്‍ന്ന ഷൈജു തങ്കച്ചന്റേയും പങ്ക് അന്വേഷിക്കണമെന്നും അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.  

അഞ്ജനയും അന്‍സിയും സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടരാന്‍ ഷൈജുവിന് നിര്‍ദ്ദേശം നല്‍കിയത് ആരാണ്. റോയി വയലാട്ടിന് ഇതുമായുള്ള ബന്ധം എന്താണ്. അപകടം നടന്ന അന്ന് രാത്രി സംഭവിച്ചതെന്താണ്. ഇക്കാര്യം പുറത്തുകൊണ്ടുവരണമെന്നും അര്‍ജുന്‍ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഞ്ജനയുടെ കുടുംബത്തിന്റെ മൊഴി എടുത്തു.  

അതേസമയം സുപ്രധാന കേസായിരുന്നിട്ടും മോഡലുകളുടെ പോസ്റ്റുമോര്‍ട്ടം വേണ്ട ഗൗരവത്തോടെ നടത്തിയില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്തപരിശോധന അനിവാര്യമാണ്. സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ പരിശോധനയ്‌ക്ക് അയയ്‌ക്കേണ്ടതായിരുന്നു. ഇത് സാധാരണ ചെയ്യുന്ന നടപടിക്രമവുമാണ്. എന്നിട്ടും ഈ കേസില്‍ അതുണ്ടായില്ലെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. കൃത്യമായ ഇടപെടല്‍ മൂലം പരിശോധനകള്‍ ഒഴിവാക്കിയതാണെന്നും ആരോപണമുണ്ട്.

ഇത് കൂടാതെ ഇവരുടെ മൊബൈല്‍ ഫോണ്‍ സുപ്രധാന തെളിവ് ആയിട്ടും പോലീസ് ഇതുസംബന്ധിച്ചും അന്വേഷണം നടത്തിയിട്ടില്ല. കേസന്വേഷണത്തില്‍ മൊബൈല്‍ഫോണ്‍ രേഖകളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തെക്കുറിച്ച് പോലീസ് പ്രതികരിച്ചിട്ടേയില്ല. കൂടാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് കേസുമായുള്ള ബന്ധമാണ് ഇതിനുപിന്നിലെന്ന ആരോപണവും ശക്തമായതോടെ കേസ് ഒതുക്കി തീര്‍ക്കാനുള്ള നീക്കമാണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക