Categories: Kerala

ഇന്ധനനികുതി കുറയ്‌ക്കാത്തതിനാല്‍ മലയാളികള്‍ കൂട്ടത്തോടെ ഇതര സംസ്ഥാനങ്ങളിലെ പമ്പുകളിലേക്ക്; കേരളത്തില്‍ ഇന്ധന നികുതി വരുമാനം താഴേയ്‌ക്ക്

കേരളത്തില്‍ വില്‍ക്കുന്ന ഡീസലില്‍ 45 ശതമാനം ഉപയോഗവും അയല്‍സംസ്ഥാനങ്ങളിലെ വണ്ടികളാണ്. കേരളം മൂല്യവര്‍ധിത നികുതി കുറയ്ക്കാത്ത സാഹചര്യത്തില്‍ അയല്‍സംസ്ഥാന വണ്ടികള്‍ കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങി.

Published by

തിരുവനന്തപുരം : കേന്ദ്രത്തിന്റെ ചുവടുപിടിച്ച് കര്‍ണ്ണാടകവും, പുതുച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചതോടെ കേരള അതിര്‍ത്തിയിലെ പമ്പുകളിലേക്ക് മലയാളികള്‍ വ്യാപകമായി പോകാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ വില്‍പ്പന കുറയുന്നു. ഇതോടെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് എന്നീ ജില്ലകളിലെ അതിര്‍ത്തിയിലെ ഇന്ധന വില്‍പ്പന കുറയുകയും, ഇവിടുന്നുള്ളവര്‍ വ്യാപകമായി കര്‍ണ്ണാടക, മാഹി അയതിര്‍ത്തികളിലെ പമ്പുകളിലേക്ക് പോവുകയുമാണ്. ഇതോടെ സംസ്ഥാനത്തെ ഇന്ധന നികുതി വരുമാനവും കുറയുകയാണ്.  

കേരളത്തില്‍ ദിവസം ശരാശരി 1.2 കോടി ലിറ്റര്‍ ഇന്ധനം വില്‍ക്കുന്നുണ്ട്. 60 ശതമാനത്തോളം ഡീസലും 40 ശതമാനത്തോളം പെട്രോളും. പെട്രോള്‍ ഇനത്തില്‍ ദിവസം 47 കോടി രൂപയുടെയും ഡീസല്‍ ഇനത്തില്‍ 63 കോടി രൂപയുടെയും വ്യാപാരമാണ് നടക്കുന്നത്.

കേരളത്തില്‍ വില്‍ക്കുന്ന ഡീസലില്‍ 45 ശതമാനം ഉപയോഗവും അയല്‍സംസ്ഥാനങ്ങളിലെ വണ്ടികളാണ്. കേരളം മൂല്യവര്‍ധിത നികുതി കുറയ്‌ക്കാത്ത സാഹചര്യത്തില്‍ അയല്‍സംസ്ഥാന വണ്ടികള്‍ കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങി. ഇതോടെയാണ് കേരളത്തില്‍ വില്‍പ്പന കുറയുന്നത് നികുതി വരുമാനവും കുറയ്‌ക്കും.

തിരുവനന്തപുരത്ത് തമിഴ്‌നാട് അതിര്‍ത്തിയായ പാറശ്ശാലയില്‍ പെട്രോള്‍ ദിവസവില്‍പ്പന ശരാശരി 1200 ലിറ്ററായിരുന്നത് 700 ലിറ്ററായി. വിലവ്യത്യാസം കുറവായതിനാല്‍ ഡീസല്‍വില്‍പ്പനയില്‍ പ്രകടമായ മാറ്റമില്ല. ഇവിടെ തമിഴ്നാട് ഭാഗത്ത് പടന്താലുംമൂടില്‍ പെട്രോള്‍ ശരാശരി ദിവസവില്‍പ്പന 1200-1300 ലിറ്ററായിരുന്നത് ഇപ്പോള്‍ 1800 ആയി.

മാഹിയിലെ വിലക്കുറവ് കാരണം വടകര, ടൗണിലെയും പരിസരങ്ങളിലെയും പമ്പുകളില്‍ 10 മുതല്‍ 50 വരെ ശതമാനം വ്യാപാരം കുറഞ്ഞു. ജ്യോതി പമ്പില്‍ ദിവസം 6000 ലിറ്റര്‍ പെട്രോള്‍ വിറ്റിരുന്നത് 3500 ആയി. ഡീസല്‍ 5000 ലിറ്റര്‍ വിറ്റ സ്ഥാനത്ത് ഇപ്പോള്‍ 2500 ലിറ്റര്‍. ദേശീയപാത വഴി പോകുന്ന വാഹനങ്ങള്‍ വളരെ കുറച്ചുമാത്രം ഇന്ധനമടിക്കും. ടാങ്ക് ഫുള്ളാക്കുന്നത് മാഹിയിലെ പമ്പുകളില്‍നിന്ന്. മാഹിയില്‍ ദിവസം ഏകദേശം 110 കിലോ ലിറ്റര്‍ പെട്രോളും 215 കിലോലിറ്റര്‍ ഡീസലും വിറ്റിരുന്നു. അതില്‍ 60-70 ശതമാനം വര്‍ധനയുണ്ടായി. തലശ്ശേരി, കൂത്തുപറമ്പ് മേഖലകളിലെ പന്ത്രണ്ടോളം പമ്പുകളെയും സാരമായി ബാധിച്ചു. ഈ പമ്പുകളില്‍ ദിവസം 2000-2500 ലിറ്റര്‍ എണ്ണവില്‍പ്പന കുറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ആകെ ദിവസം 25,000-30,000 ലിറ്ററിന്റെ കുറവുണ്ട്.

വയനാട് തോല്‍പ്പെട്ടിയില്‍ ഡീസല്‍ വില്‍പ്പന മുമ്പുണ്ടായിരുന്നതിനെ ക്കാള്‍ 1000 ലിറ്ററും പെട്രോള്‍ 500 ലിറ്ററും കുറഞ്ഞു. 50 ശതമാനത്തിന്റെ കുറവ്. കര്‍ണാടകത്തിലെ കുട്ടയില്‍ മാത്രം ഡീസല്‍ വില്‍പ്പനയില്‍ 10 ശതമാനത്തിന്റെ വര്‍ധന. 300 ലിറ്റര്‍ ഡീസല്‍ അധികവില്‍പ്പന.

പമ്പിലെത്തുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ മാറ്റമില്ല. എത്തുന്ന വാഹനങ്ങള്‍ കൂടുതല്‍ മൂലങ്കാവില്‍ ഡീസല്‍വില്‍പ്പന 1200 മുതല്‍ 1300 വരെ ലിറ്റര്‍ കുറഞ്ഞു. 50 ശതമാനത്തിന്റെ കുറവ്. ഗുണ്ടല്‍പേട്ടില്‍ ഡീസല്‍വില്‍പ്പന 30 ശതമാനം കൂടി, പെട്രോള്‍ 10 ശതമാനവും.

കാസര്‍കോട്ട് തലപ്പാടി, പെര്‍ള, മുള്ളേരിയ, അഡൂര്‍, ബന്തടുക്ക എന്നിവിടങ്ങളിലായി സംസ്ഥാന അതിര്‍ത്തിയോടുചേര്‍ന്ന് ഒമ്പത് പെട്രോള്‍ പമ്പുകളില്‍ വ്യാപാരം മൂന്നിലൊന്നായി. പാലക്കാട് അതിര്‍ത്തിയില്‍ തമിഴ്‌നാട്ടിലെ ഗോപാലപുരത്ത് 3000 ലിറ്റര്‍ പെട്രോള്‍ വിറ്റിരുന്നത് ഇപ്പോള്‍ 4500 ലിറ്ററായി. ഡീസല്‍ 4000 ലിറ്റര്‍ വിറ്റിരുന്നത് 5400 ആയി. ഇടുക്കി മറയൂരില്‍ മുന്‍പ് ദിവസവും 2000 ലിറ്റര്‍ വരെ പെട്രോളും 3800 ലിറ്റര്‍വരെ ഡീസലും ചെലവായിരുന്നു. ഇത് ഇപ്പോള്‍ 1200, 2600 എന്ന കണക്കിലായി. തമിഴ്‌നാട്ടിലെ പമ്പുകളെയാണ് ഇപ്പോള്‍ കൂടുതല്‍ ആശ്രയിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക