Categories: Kerala

സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം; കേരള ഗാന്ധിയുടെ സമാധി മണ്ഡപം കാടുപിടിച്ചു കിടക്കുന്നു; കേളപ്പജിക്ക് സ്മാരകം വേണ്ടേ?

കേളപ്പജിയുടെ 132-ാം ജന്മദിനമായ ഇന്നലെ സമാധി മണ്ഡപത്തിനു തൊട്ടടുത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സ്ഥലം എംഎല്‍എ കെ.ടി. ജലീല്‍ എത്തിയിരുന്നുവെങ്കിലും സമാധി മണ്ഡപത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല.

തവനൂര്‍: 1921ലെ മാപ്പിളക്കലാപത്തില്‍ നിരപരാധികളായ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ആലി മുസലിയാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്മാരകം പണിയുമ്പോള്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത കേരള ഗാന്ധി കേളപ്പജിയുടെ തവനൂരിലെ സമാധി മണ്ഡപം കാടുപിടിച്ചു കിടക്കുന്നു.  

കേളപ്പജിയുടെ 132-ാം ജന്മദിനമായ ഇന്നലെ സമാധി മണ്ഡപത്തിനു തൊട്ടടുത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സ്ഥലം എംഎല്‍എ കെ.ടി. ജലീല്‍ എത്തിയിരുന്നുവെങ്കിലും സമാധി മണ്ഡപത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല.

ഭാരതപ്പുഴയുടെ തെക്കേക്കരയില്‍ തവനൂര്‍ ആല്‍ത്തറയ്‌ക്ക് കിഴക്ക് സമാധിഭൂമി അന്യാധീനമായി കിടക്കുകയാണ്. സര്‍വ്വോദയ മേളയോടനുബന്ധിച്ചുള്ള പുഷ്പാര്‍ച്ചന മാത്രമാണ് അവിടെ നടക്കാറുണ്ടായിരുന്നത്. നിളാവിചാരവേദി 2013ല്‍ സംഘടിപ്പിച്ച നിളാപരിക്രമയാത്രയ്‌ക്ക് ശേഷമാണ് ജന്മ, സമാധി ദിനങ്ങളില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കാനാരംഭിച്ചത്. നിളാവിചാരവേദി പ്രവര്‍ത്തകരുടെ പരാതി പ്രകാരം കളക്ടര്‍ നേരിട്ട് ഇടപെട്ടഴാണ് ഭൂമികൈയേറ്റം ഒഴിവാക്കിയത്. സ്ഥലത്ത് സിമന്റ്തറ കെട്ടി സംരക്ഷിച്ചത് നിളാവിചാരവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥലവാസികളാണ്.

മഹാകവി അക്കിത്തം, സര്‍വ്വോദയ നേതാവും ഗാന്ധിയനുമായ തായാട്ട് ബാലന്‍, സി. രാധാകൃഷ്ണന്‍, ജെ. നന്ദകുമാര്‍, ഒ. രാജഗോപാല്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ വര്‍ഷങ്ങളിലായി അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. കേരളരാജ്ഘട്ട് എന്നറിയപ്പെടുന്ന പ്രദേശത്ത് ഉചിതമായ സ്മാരകം പണിയണമെന്ന ആവശ്യം പ്രമുഖര്‍ മുന്നോട്ട് വച്ചിരുന്നു. മാപ്പിളക്കലാപത്തിന്റെ നൂറാം വര്‍ഷത്തിലും, കേളപ്പജിയുടെ സമാധിസ്ഥലത്ത് സ്മാരകം പണിയണമെന്ന ആവശ്യം  അംഗീകരിച്ചിട്ടില്ല.  റൂറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്,

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നെയ്‌ത്ത് കേന്ദ്രം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ തുടങ്ങിയ നിരവധി സംരംഭങ്ങള്‍ കേളപ്പജിയുടെ ശ്രമഫലമായി തവനൂരില്‍ ഉണ്ടായിട്ടുണ്ട്. കേളപ്പജിയുടെ സുഹൃത്ത് തവനൂര്‍ മനയ്‌ക്കല്‍ വാസുദേവന്‍ നമ്പൂതിരിയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന് വേണ്ടി നൂറേക്കര്‍ സ്ഥലം സൗജന്യമായി നല്കിയത്. കേളപ്പജി അവസാനമായി നടത്തിയ സത്യഗ്രഹം കൊണ്ട് പ്രസിദ്ധമായ ശാന്തികുടീരവും കാടുപിടിച്ചു കിടക്കുകയാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക