Categories: Sports

തുണച്ച ഭാഗ്യം, മികച്ച കളി; ലിയാന്‍ഡര്‍ പേസിന്റെ ഒളിംപിക്‌സ് മെഡലിന് കാല്‍ നൂറ്റാണ്ട്

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെന്നിസ് താരം ലിയാന്‍ഡര്‍ പേസ് ഒളിംപിക്‌സ് മെഡല്‍ നേടിയിട്ട് ഇന്ന് 25 വര്‍ഷം തികയുന്നു. പേസ് ആദ്യ മത്സരം കളിക്കേണ്ടിയിരുന്നത് പീറ്റ് സാംപ്രാസിനോട്. സെമിയില്‍ എതിരാളി ആന്ദ്രേ അഗാസി. എന്നിട്ടും 1996 അറ്റ്‌ലാന്റാ ഒളിംപിക്‌സില്‍ എങ്ങനെ പേസ് മെഡല്‍ നേടി. എന്‍ എസ് വിജയകുമാര്‍ എഴുതുന്നു.

Published by

രിത്രത്തില്‍ ആദ്യമായി നീട്ടിവയ്‌ക്കപ്പെട്ട ടോക്കിയോ 2020 വിശ്വകായിക മേള ചില അപൂര്‍വതകളും നിറഞ്ഞതാണ്. ഒറ്റ സംഖ്യാ വര്‍ഷത്തില്‍ ആധുനിക ഒളിംപിക്‌സ് നടത്തിയത് ടോക്കിയോയിലാണ്. അധിവര്‍ഷത്തില്‍ അല്ലാതെ രണ്ടാം തവണയും. 1896ല്‍ ഗ്രീസിലെ ഏതന്‍സില്‍ പുരാതന ഒളിംപിക്‌സ് വേദിയില്‍ നിന്നാരംഭിച്ച ആധുനിക ഒളിംപിക്‌സിന്റെ രണ്ടാം പതിപ്പ് 1900ല്‍ ഫ്രാന്‍സിന്റെ തലസ്ഥാനനഗരിയായ പാരീസിലായിരുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് നാലിന്റെ ഗുണിതങ്ങളായ വര്‍ഷങ്ങള്‍ അധിവര്‍ഷങ്ങളാണ്. എന്നാല്‍ നൂറിന്റെ ഗുണിതങ്ങളായ വര്‍ഷങ്ങള്‍ സാധാരണ വര്‍ഷങ്ങളും. അങ്ങനെ 1900 പാരീസ് ഗെയിംസ് അധിവര്‍ഷത്തിലല്ലാത്ത ആദ്യ ഒളിംപിക്‌സായി. 2020ല്‍ നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിംപിക്ക്‌സ് ഒരു വര്‍ഷത്തേയ്‌ക്ക് നീട്ടിവയ്‌ക്കാന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും, ജപ്പാനും തീരുമാനിച്ചപ്പോള്‍ ഔദ്യോഗികമായി ‘ടോക്കിയോ 2020’ എന്നു തന്നെയാണ് കായിക മഹാമേള അറിയപ്പെടുവാന്‍ ധാരണയായത്.

വിശ്വകായിക മേള ആദ്യമായി ഒറ്റസംഖ്യയില്‍ നടക്കുമ്പോള്‍ അത് ഭാരതത്തിന്റെ എക്കാലത്തേയും, ഏറ്റവും മികച്ച ടെന്നീസ് പ്രതിഭയായ, പ്രായത്തെ വെല്ലുന്ന പ്രകടനങ്ങളിലൂടെ ലോക വേദികളില്‍ നിറഞ്ഞു നിന്ന ലീയാണ്ടര്‍ ആഡ്രിയാന്‍ പേസിന് തന്റെ ആദ്യ ഒളിംപിക് മെഡലിന്റെ രജത ജൂബിലി ആഘോഷിക്കുവാന്‍ അവസരമൊരുക്കിയിരിക്കുകയാണ്. ഇന്നേയ്‌ക്കു കൃത്യം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, പേസ് 1996 ആഗസ്റ്റ് മൂന്ന്, ശനിയാഴ്ച ഉച്ച സമയത്ത് അത്‌ലാന്റയിലെ സ്റ്റോണ്‍ മൗണ്ടന്‍ ടെന്നീസ് സെന്ററില്‍ ബ്രസീലിന്റെ ഫെര്‍നാന്‍ഡോ മെലിഗുനിയെ തോല്‍പ്പിച്ച്, 1952ന് ശേഷം നീണ്ട നല്‍പ്പതിനാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഭാരതത്തിന് ഒരു വ്യക്തിഗത ഒളിംപിക് മെഡല്‍ നേടിക്കൊടുത്തത്. 1952 ഹെല്‍സിങ്കി ഗെയിംസില്‍ കെ.ഡി. യാദാവ് ഗുസ്തിയില്‍ നേടിയ വെങ്കല മെഡലാണ് ഹോക്കിക്കു പുറമെ ഇന്ത്യയ്‌ക്ക് സ്വതന്ത്ര്യാനന്തരകാലത്ത് ഒളിംപിക്‌സില്‍ നിന്നുള്ള സമ്പാദ്യം.

1992 ബാഴ്‌സിലോണ ഒളിംപിക്‌സില്‍ പങ്കെടുത്ത ലീയാണ്ടര്‍ പേസിന്, മുപ്പത്തിയാറു രാജ്യങ്ങളില്‍ നിന്നുള്ള 64 ടെന്നീസ് താരങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്ന 1996 അത്‌ലാന്റാ ഗെയിംസിലേയ്‌ക്ക് പ്രവേശനം ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയായിരുന്നു. 1990 വിംബിള്‍ഡണ്‍ ജൂനീയര്‍ സിംഗിള്‍സ് ചാമ്പ്യനായിരുന്ന ലീയാണ്ടര്‍ തനിക്ക് കിട്ടിയ അപൂര്‍വ അവസരം വലിയോരു നേട്ടത്തിലേയ്‌ക്ക് മാറ്റിയെടുക്കുകയായിരുന്നു. ആദ്യ റൗണ്ടില്‍ അന്നത്തെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് ചാമ്പ്യാന്‍ പീറ്റ് സാംപ്രാസായിരുന്നു പേസിന്റെ എതിരാളി. ഗെയിംസ് ഉത്ഘടനത്തിനുമുമ്പ് അന്നത്തെ നോണ്‍പ്ലേയിങ് ക്യാപ്റ്റന്‍ ജയ്ദീപ് മുക്കര്‍ജി പേസിനോട് ഈ വിവരം പറഞ്ഞത് ഇങ്ങനെയാണ് ‘ലീ, കടുത്ത ഡ്രോയാണ് നിനക്കുള്ളത്. ഭാഗ്യമുണ്ടെങ്കില്‍…’, അതേ, ഭാഗ്യം പേസിനോടൊപ്പം, ഇന്ത്യക്കുമുണ്ടായി. മത്സര ദിവസം രാവിലെ അമേരിക്കയുടെ അഭിമാനമായ ലോക ടെന്നീസ് താരം സാംപ്രാസ് പിന്‍മാറി, പകരം റിക്കി റെനേബര്‍ഗാണ് പേസിനെ നേരിടുന്നതെന്ന് അറിയിപ്പുവന്നു.

അതൊരു വഴിത്തിരിവായിരുന്നു, ഭാഗ്യദേവത പേസിനെ തുണക്കുകതന്നെ ചെയ്തു. മത്സരത്തിനിടെ പരിക്കുമൂലം റെനേബര്‍ഗ് പിന്‍മാറുവാന്‍ തീരുമാനിച്ചതോടെ പേസ് രണ്ടാം റൗണ്ടിലേയ്‌ക്ക് കടന്നു. വെനസ്വേലയുടെ നിക്കോളസ് പെരേരയെ 6-2, 6-3ന് തകര്‍ത്ത പേസ് അടുത്ത റൗണ്ടില്‍ സ്വീഡന്റെ തോമസ് ഇന്‍ക്വസ്റ്റിനെ 7-5, 7-6ന് കടുത്ത പോരട്ടില്‍ കീഴടക്കിയാണ് ക്വാട്ടര്‍ ഫൈനലിലേയ്‌ക്ക് കടന്നത്. ക്വാട്ടറില്‍ ഇറ്റലിയുടെ റെന്‍സോ ഫര്‍ലാനെ 6-1, 7-5ന് തോല്‍പ്പിച്ച പേസിന് സെമിയല്‍ നേരിടേണ്ടി വന്നത് ഒളിംപിക്‌സിലെ ടോപ് സീഡ് സാക്ഷാല്‍ ആന്തേ അഗാസിയെയായിരുന്നു.

അത്‌ലാന്റാ ഗെയിംസില്‍ അവസാന റാങ്കുകാരനായി റാക്കറ്റേന്തിയ പേസ്, അഗാസിക്കുമുന്നില്‍ തന്റെ യഥാര്‍ത്ഥ പോരാട്ട വീര്യമാണ് അന്ന് പുറത്തെടുത്തത്. അദ്യ സെറ്റില്‍ ഇരുവരും സര്‍വീസുകള്‍ ഗെയിമാക്കി മാറ്റിയപ്പോള്‍ മത്സരം ടൈബ്രേക്കിലേക്ക് നീങ്ങി. 7-6ന് അഗാസി വിജയിച്ചു. രണ്ടാം സെറ്റില്‍ അഗാസിയുടെ അളന്നു മുറിച്ച ഒരു ബാക്ക്ഹാന്‍ഡ് റിട്ടേണ്‍ എടുക്കാനുള്ള ശ്രമത്തില്‍ പേസിന്റെ വലതുകൈ കുഴയ്‌ക്ക് പരിക്കുപറ്റി. അവസരം മുതലാക്കി 6-3ന് അഗാസി ഫൈനലിലേയ്‌ക്ക് കുതിച്ചു. മത്സരശേഷം 24 മണിക്കുറിലേറെ വലതുകൈ കുഴ പ്ലാസ്റ്ററില്‍ പൊതിഞ്ഞ പേസിന് ഒരോറ്റലക്ഷ്യമാത്രമേ മനസ്സിലുണ്ടായിരുന്നൊള്ളു. ഇന്ത്യയ്‌ക്കൊരു ഒളിംപിക്‌സ് മെഡല്‍.

വെങ്കല മെഡലിനായുള്ള പോരാട്ട ദിനത്തില്‍ വേദന കടിച്ചമര്‍ത്തിയാണ് താന്‍ പരിശീലനത്തിനിറങ്ങിയത്തെന്ന് പേസ് പറഞ്ഞത് ഓര്‍മ്മ വരുന്നു. ഫിസിയോ ഡഗ് സ്പ്രീനും, പേസിനെ നിഴല്‍ പോലെ പിന്‍തുടരുന്ന പ്രിയപ്പെട്ട പിതാവ് ഡോ. വേസ് പേസും ലീയന്‍ണ്ടറെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമിച്ചു. ‘ നിന്റെ കരിയര്‍ ചിലപ്പോള്‍ ഇതോടെ കഴിഞ്ഞേക്കാം, ശ്രദ്ധിച്ച് തീരുമാനം എടുക്ക്’, എന്നു പറഞ്ഞ അച്ഛനെ സമാധാനിപ്പിച്ച് റാക്കറ്റുമായി ബ്രസീലിന്റെ ഫെര്‍നാന്‍ഡോ മെലിഗുനിക്കെതിരെ മത്സരക്കുവാന്‍ കോര്‍ട്ടിലിറങ്ങി.. ആദ്യ സെറ്റില്‍ 3-6ന് മെലിഗുനിയോട് അടിയറവുപറഞ്ഞ പേസ് അടുത്ത സെറ്റുകളില്‍ എല്ലാം മറന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. ഫെര്‍നാന്‍ഡോയുടെ സര്‍വുകള്‍ തുടരെ ഭേദിച്ച് പേസ് കുറിയ റാലികളിലൂടെ മത്സരത്തിലേയ്‌ക്ക് തിരിച്ചുവന്നു. 6-2, 6-4ന് തുടര്‍ച്ചായി സെറ്റുകളിലെ വിജയത്തോടെ പേസ് തന്റെ രാജ്യത്തിന് നാലു ദശാബ്ദങ്ങള്‍ക്കുശേഷം വിശ്വകായിക മേളയില്‍ ഒരു വെങ്കല മെഡല്‍ നേടികൊടുത്തു.

അന്ന് മാച്ച് പോയിന്റ് നേടി ആകാശത്തിലേയ്‌ക്ക് കൈകളുയര്‍ത്തി വിജാഹ്ലാദം പ്രകടിപ്പിച്ച പേസിന്റെ കവിളിലൂടെ കണ്ണുനീര്‍ ധാര ധാരയായി ഒലിച്ചിറങ്ങി. അത് കടുത്ത വേദന കടിച്ചമര്‍ത്തി കളിച്ചതിന്റെയും, രാജ്യത്തിനായി ഒരു മെഡല്‍ ലോക കായിക മാമാങ്കത്തിന്‍ നേടാന്‍ കഴിഞ്ഞതിന്റെയും അശ്രുപൂജയായിരുന്നു.

1992 ബാഴ്‌സിലോണ മുതല്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന പേസ് ടോക്കിയോയില്‍ തുടര്‍ച്ചയായ എട്ടാം ഒളിംപിക്‌സിന് തയ്യാറെടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ടോക്കിയോ ഗെയിംസ് നടത്തിയിരുന്നെങ്കില്‍ പേസ് മത്സരരംഗത്ത് ഉണ്ടാകുമായിരുന്നു. എട്ട് ഒളിംപിക്‌സുകളില്‍ പങ്കെടുക്കുവാന്‍ കഴിയുന്ന കായിക താരമെന്ന റെക്കോര്‍ഡ് രേഖപ്പെടുത്തുവാന്‍ കഴിഞ്ഞില്ലെങ്കിലും, 25 വര്‍ഷം മുമ്പ് ഇന്ത്യയെ മെഡല്‍ വേട്ടയിലേയ്‌ക്ക് തിരിച്ചുകൊണ്ടുവരാന്‍ പേസിനുകഴിഞ്ഞു. ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്‌ക്ക് അറുതിവന്ന 1996നു ശേഷം, പിന്നീട് എല്ലാ ഗെയിംസിലും ബാലന്‍സ് ഷീറ്റില്‍ ഒരു മെഡലെങ്കിലും നമ്മുടെ രാജ്യത്തിന് നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ലോകത്തിലെ എറ്റവും മികച്ച ഡബിള്‍സ് സ്‌പേഷ്യലിസ്റ്റായ ലീയാണ്ടര്‍ പേസ് തന്റെ കരിയറില്‍, 48ാം വയസ്സില്‍ 18 ഗ്രാന്റസ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. പുരുഷന്‍മാരുടെ ഡബിള്‍സില്‍ എട്ടും, മിക്‌സഡ് ഡബിള്‍സില്‍ പത്തും ഗ്രാന്റസ്ലാം വിജയങ്ങള്‍ പേസിനുണ്ട്. രാജ്യം പത്മശ്രീയും, പത്മഭൂഷണും, അര്‍ജ്ജുന അവാര്‍ഡും നല്‍കി ആദരിച്ച ഈ ലോകതാരം തന്റെ കരിയറിലെ മറ്റെല്ലാ നേട്ടങ്ങളെകാള്‍ ഏറെ വിലമതിക്കുന്നത് അത്‌ലാന്റയിലെ ആഗസ്ത് മാസത്തിലെ ആദ്യത്തെ ശനിയാഴ്ചയിലെ ആ വിജയം തന്നെയാണ്.

എന്‍. എസ്. വിജയകുമാര്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക