Categories: Article

നികുതിപ്പണം ഒരു വിഭാഗത്തിന് മാത്രം നല്‍കും; എന്നിട്ട് മതേതരത്വവും പ്രസംഗിക്കും

ന്യൂനപക്ഷ ക്ഷേമ അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ മുസ്ലീം സംഘടനകള്‍ മുറവിളി കൂട്ടിത്തുടങ്ങി. ഇനി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് വിധിക്കെതിരെ അപ്പീല്‍ പോകലാണ് നടക്കുക.

Published by

ശ്യാംലൈജു നാടാര്‍ 

വിഎസ് ഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി

ന്യൂനപക്ഷ ക്ഷേമ അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ മുസ്ലീം സംഘടനകള്‍ മുറവിളി കൂട്ടിത്തുടങ്ങി. ഇനി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് വിധിക്കെതിരെ അപ്പീല്‍ പോകലാണ് നടക്കുക. എംഇഎസ് നേതാവ് ഫസല്‍ ഗഫൂര്‍ മുതല്‍ ഇടതുപക്ഷത്തുള്ള ഐഎന്‍എല്‍ വരെ ആവശ്യമുന്നയിച്ചു കഴിഞ്ഞു.  ഇനി ഇടതു വലതു പക്ഷങ്ങള്‍ ഒരമ്മ മക്കളായി നിന്നുകൊണ്ട് നികുതിപ്പണം എടുത്ത് ഒരു വിഭാഗത്തിനു മാത്രമായി കൊടുക്കുന്നതു നോക്കിനിന്ന് നമുക്ക് മതേതരത്വം പ്രസംഗിക്കാം.  

കേരളത്തിലെ സ്ഥിതി എടുത്താല്‍ സാമ്പത്തികമായി ഏറ്റവും മുന്നിലുള്ള വിഭാഗങ്ങളിലൊന്ന് മുസ്ലീം സമുദായമാണ്. പക്ഷേ അതുമറച്ചുവച്ച് അവര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. ഇവിടുത്തെ ഹിന്ദു, ക്രിസ്ത്യന്‍ സമൂഹത്തിന്റെ കൂടി വോട്ട് വാങ്ങി അധികാരത്തിലേറിയശേഷം ഒരു പ്ര്‌ത്യേക വിഭാഗത്തെ മാത്രം പരിഗണിച്ച മുന്നണികളുടെ ഇരട്ട താപ്പുകള്‍ ഇനിയെങ്കിലും തിരിച്ചറിയണം.  

അര്‍ഹതയില്ലാതെ ആനുകൂല്യങ്ങള്‍ നല്‍കിയതിനെയാണ് ഹൈക്കോടതി തടയിട്ടത്. ന്യൂനപക്ഷങ്ങള്‍ക്ക് കുറച്ച് കൂടി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്ന് 2005 ല്‍ കോണ്‍ഗ്രസിന്റെ  നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ന്ന് അതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാജേന്ദ്ര സച്ചാറിന്റെ നേതൃത്വത്തില്‍ ഒരു ഹൈ ലെവല്‍ കമ്മിറ്റിയെ 9.3.2005 ല്‍ നിയോഗിച്ചു. ആ കമ്മിറ്റിയാണ് സച്ചാര്‍ കമ്മിറ്റി. സച്ചാര്‍ കമ്മിറ്റി 2006 നവംബര്‍ 17 ന് സര്‍ക്കാരിന് കൊടുത്ത റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മുസ്ലിം സമുദായത്തില്‍പെട്ടവരുടെ എണ്ണം വളരെയധികം വര്‍ധിപ്പിക്കണം എന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. മദ്രസ്സകളിലെ പരീക്ഷകള്‍ക്ക് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തുല്യത നല്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.  

കേരളത്തില്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അന്നത്തെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിശ്ചയിക്കുകയും ചെയ്തു. തദ്ദേശവകുപ്പ് മന്ത്രി ആയിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ 11 അംഗ കമ്മിറ്റി. ആ കമ്മിറ്റി 21. 02. 2008 ല്‍ റിപ്പോര്‍ട്ട് കൊടുത്തു. ആ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ പലവിധ ആനുകൂല്യങ്ങള്‍ മുസ്ലിം സമുദായത്തിന് മാത്രമായി നല്‍കുവാന്‍ ആരംഭിച്ചു. അങ്ങനെ ഓരോ വര്‍ഷവും 30 ലക്ഷം പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പുകളും 5 ലക്ഷം പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകളും മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി നല്‍കുവാന്‍ തുടങ്ങി. 2015 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഈ ആനുകൂല്യങ്ങളില്‍ 80 % മുസ്ലിങ്ങള്‍ക്കും 20 % മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എന്ന് ഉത്തരവിട്ടു. ന്യൂനപക്ഷങ്ങള്‍ എന്ന് സര്‍ക്കാര്‍ ഗസറ്റില്‍ പറയുന്ന ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി, സിക്ക് വിഭാഗങ്ങളുടെ അവകാശങ്ങളെ പരിഗണിക്കാതെ 80 % ആനുകൂല്യങ്ങളും മുസ്ലിം സമുദായത്തിന് മാത്രമായി മാറ്റിവച്ച നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.  

മുസ്ലീങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് തീര്‍ച്ചയായും ആനുകൂല്യങ്ങള്‍ നല്‍കണം. അവര്‍ക്ക് മാത്രമല്ല, അത് മറ്റ് മത വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കും നല്‍കണം. അതേയുള്ളൂ ആവശ്യം. അല്ലാതെ കോടിക്കണക്കിന് ആസ്തിയുള്ളവനും മുസ്ലീമായാല്‍ ആനുകൂല്യം നല്‍കുന്ന നിലപാടിനെയാണ് എതിര്‍ക്കുന്നത്. എല്ലാവര്‍ക്കും തുല്ല്യ നീതി നടപ്പാക്കുക. മുസ്ലിം വിഭാഗത്തിന് മാത്രമായി സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ കൊടുക്കുമെന്ന് ഉറപ്പാണ്. കൊടുക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക. മറ്റു ന്യൂനപക്ഷങ്ങളുടെ വോട്ട് കൂടെ വാങ്ങിയാണ് അധികാരത്തില്‍ ഇരിക്കുന്നത് എന്ന ഓര്‍മ ഉണ്ടായാല്‍ നന്ന്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by