Categories: Kerala

കോട്ടയത്ത് ഇന്നു മുതല്‍ 35 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ വിതരണം; പ്രതിദിനം 3500 പേര്‍ക്ക് കുത്തിവെപ്പ് എടുക്കാം

ഇതുവരെ ആകെ 6938 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇന്നലെ 1724 പേര്‍ക്ക് നല്‍കി.

Published by

കോട്ടയം: ജില്ലയില്‍ ഇന്നു മുതല്‍ പുതിയ 16 കേന്ദ്രങ്ങളില്‍കൂടി കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. ഇതോടെ ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 35 ആകും.  

പ്രതിദിനം 3500 പേര്‍ക്ക് കുത്തിവെപ്പ് എടുക്കാനാകും. ഫെബ്രുവരി 15നുള്ളില്‍ ആരോഗ്യ മേഖലയിലെ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.  

ഇതുവരെ ആകെ 6938 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. വ്യാഴാഴ്ച 1724 പേര്‍ക്ക് നല്‍കി.കൊവിഡ് പ്രതിരോധത്തിനുള്ള 29,170 ഡോസ് കൊവി ഷീല്‍ഡ് വാക്‌സിന്‍ 13നാണ് ജില്ലയില്‍ എത്തിച്ചത്.  എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജ്യണല്‍ സ്റ്റോറില്‍ നിന്ന് എത്തിച്ച വാക് സിന്‍ കോട്ടയം ജനറല്‍ ആശുപ ത്രിയിലെ വാക്‌സിന്‍ സ്റ്റോറില്‍ നിന്നാണ് മറ്റു കേന്ദ്രങ്ങളിലേക്ക് വിതരണം എത്തിച്ചത്.  

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, പാലാ ജനറല്‍ ആശുപത്രി, വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രി, കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്റര്‍, പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, ചങ്ങനാശേരി ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് 16ന് വാക്‌സിന്‍ കുത്തിവെപ്പ് നടന്നത്.

ഒരോ കേന്ദ്രത്തിലും ഒരു ദിവസം നൂറു പേര്‍ക്കു വീതം എന്ന രീതിയിലായിരുന്നു തുടര്‍ന്ന് കുത്തിവെപ്പ് നടത്തിയത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. ഇവര്‍ക്കൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും അങ്കണവാടി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയിരുന്നു.  

ജില്ലയില്‍ ആരോഗ്യ മേഖലയില്‍നിന്നുള്ള 23,839 പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് നല്‍കേണ്ടത്. ജനുവരി 31വരെ വിതരണം ചെയ്യുന്നതിനുള്ള വാക്‌സി നാണ് ജില്ലയില്‍ എത്തിച്ചിട്ടുള്ളത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക