Categories: World

കോവിഡിന്റെ പുതിയ വകഭേദം പടര്‍ന്ന് പിടിക്കുന്നു; സൗദിയുടെ അതിര്‍ത്തി അടച്ചു; വിദേശ വിമാന സര്‍വീസുകള്‍ക്കും ഒരാഴ്ചത്തേയ്‌ക്ക് വിലക്ക്

കോവിഡ് വ്യാപനം നടന്നിട്ടുളള വിദേശരാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ മടങ്ങിയെത്തുന്നവര്‍ രണ്ടാഴ്ചത്തേക്ക് ഹോം ഐസൊലേഷനില്‍ പോകണം.

Published by

അബുദാബി : ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശ വിമാന സര്‍വീസുകള്‍ സൗദി റദ്ദാക്കി. രാജ്യത്ത് കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേഗം അതിവേഗം പടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതലിന്റെ ഭാഗമായി ഒരാഴ്‌ച്ചത്തേയ്‌ക്ക് രാജ്യാതിര്‍ത്തി അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.  

ഇതിനെ തുടര്‍ന്ന് കടല്‍, കര എന്നീ മാര്‍ഗ്ഗങ്ങളില്‍ രാജ്യത്തേയ്‌ക്ക് ആളുകള്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ നിലവില്‍ സൗദിയിലുള്ള വിമാനങ്ങള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമാകില്ല. ഈ വിമാനങ്ങള്‍ക്ക് അതാത് രാജ്യത്തേയ്‌ക്ക് മടങ്ങാനും അനുമതിയുണ്ട്. കൂടാതെ കോവിഡ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുള്ള സഹായ വിതരണവും ചരക്കു നീക്കങ്ങളും തുടരുന്നതാണ്. ഒരാഴ്ചത്തെ നിയന്ത്രണങ്ങള്‍ ആരോഗ്യമന്ത്രാലയം വിലയിരുത്തിയശേഷം അവശ്യമെങ്കില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത് വീണ്ടും നീട്ടുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.  

കോവിഡ് വ്യാപനം നടന്നിട്ടുളള വിദേശരാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ മടങ്ങിയെത്തുന്നവര്‍ രണ്ടാഴ്ചത്തേക്ക് ഹോം ഐസൊലേഷനില്‍  പോകണം. അഞ്ചു ദിവസങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി പരിശോധന നടത്തി വൈറസ് ബാധയില്ലെന്നും ഉറപ്പുവരുത്തണം. നിരവധി രാജ്യങ്ങളില്‍ വൈറസിന്റെ പുതിയ വകഭേദം വ്യാപകമായി പടരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.

അതേസമയം വൈറസിന്റെ വകഭേദം കണ്ടെത്തിയ ബ്രിട്ടണില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്ക് കുവൈത്തും വിലക്ക് ഏര്‍പ്പെടുത്തി. ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അറിയിച്ചത്. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക