കർക്കിടകത്തിനൊരുമ്മ കൊടുത്തി-
ട്ടോണ പുലരികൾ വീണ്ടുമുണർന്നു
ഓണപ്പുടവകൾ വീണ്ടുമണിഞ്ഞി-
ട്ടോണ തുമ്പികൾ വാനിലുയർന്നു
ആറന്മുളയിൽ വള്ളവുമെത്തി
തിരുവാഭരണ ചാർത്തുകളെത്തി
ഓണത്തപ്പനെ മാടി വിളിക്കാൻ
ഓണപ്പാട്ടും കളികളുമെത്തി
മാനത്തെ മഴവില്ലിൻ നിന്നൊരു
ഇതളു പറിച്ചൊരു പൂക്കളമിട്ടു
നിദ്രയിലാഴ്ന്നൊരു ഭൂമിയെ ഞാനോരു
പൂവിളിയാലെൻ കൂട്ടിനുണർത്തി
ഓർമ്മയിലേക്കൊരു ഓണമുണർന്നിതൊ-
രോണാപ്പൂവിൻ പുഞ്ചിരി പോലെ
തുമ്പകളും ചെറു തുമ്പികളും
ഇന്നോണപ്പാട്ടിനു താളം ചേർന്നു
കുമ്മാട്ടികളോടാർത്തു വിളിച്ചും
കുമ്മിയടിക്കൊരു താളമടിച്ചും
കൂടെ വരുമ്പോൾ ഓണത്തപ്പനു
വയറു നിറച്ചും സദ്യ കൊടുക്കാം
വഞ്ചിപ്പാട്ടുകൾ പാടി നടക്കാം
വള്ളം കളികളിൽ മുങ്ങി രസിക്കാം
തുമ്പികൾ തുള്ളും മുറ്റത്തേക്കൊരു
തുമ്പയുമായിട്ടോടിച്ചെല്ലാം
ഓണവില്ലിൽ ശ്രുതി മീട്ടുമ്പോൾ
ഊഞ്ഞാലിൽ നിന്നോടി വരുമ്പോൾ
മുറ്റത്തെ പൂമാവിൻ ചോട്ടിൽ
ഓണക്കളികളുമാടി നടക്കാം
തിരുവോണത്തിൻ പകൽ മായുമ്പോൾ
ഓണനിലാവെൻ ചാരെ വരുമ്പോൾ
ഓണത്തപ്പനെ മണ്ണിലിറക്കാം
ഓർമ്മകൾ കൊണ്ട് നിവേദിക്കാം
പാണൻ പാടിയ പാട്ടുകളൊന്നിൽ
പഴമക്കാർ ശ്രുതി ചേർത്തതു പോലെ
ഓണത്തപ്പനെ ആർപ്പുവിളിക്കാൻ
ഓണപ്പാട്ടുകളിനിയും പാടാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: