കാന്തല്ലൂര്‍ മേഖലയില്‍ കൃഷിക്കാവശ്യമായ മഴ ലഭിക്കാത്തതിനാല്‍ ഹോസ് ഉപയോഗിച്ച് ജലസേചനം നടത്തുന്ന കര്‍ഷകര്‍
മറയൂര്‍: ശീതകാല പഴം പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരില്‍ മഴയില്ലാത്തത് കാര്‍ഷിക വിളകളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയില്‍ കര്‍ഷകര്‍. സീസനോടനുബന്ധിച്ച് ഓണചന്ത ലക്ഷ്യം വെച്ച് പ്രദേശത്ത് ഹെക്ടര്‍ കണക്കിന് പാടങ്ങളിലാണ് കൃഷി ചെയ്തിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ഈ സീസണില്‍ പ്രദേശത്ത് ധാരാളം മഴ ലഭിക്കാറുണ്ടായിരുന്നതാണ്. ഇത് പ്രതീക്ഷിച്ചാണ് പരമ്പാരഗതമായി പ്രദേശത്ത് കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ നിലവില്‍ ബീന്‍സ്, ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, വെളുത്തുള്ളി, പട്ടാണി തുടങ്ങിയ വിളകള്‍ വ്യാപകമായി കൃഷിയിറക്കിയത്. എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
വിത്തുകള്‍ മുളച്ച് പൊങ്ങുന്നതില്‍ തന്നെ കാല താമസം ഉണ്ടാകുന്ന അവസ്ഥയാണ്. നിലവില്‍ വരളച്ചയെ പ്രതിരോധിക്കാനായി ഹോസ്, സ്പിംഗ്ലര്‍ തുടങ്ങിയ മാര്‍ഗങ്ങളും ഉപയോഗിച്ചാണ് കൃഷിക്ക് ജലസേചനം നടത്തിവരുന്നത്. എന്നാല്‍ അന്തരീക്ഷത്തിലെ താപനില കൂടിയിരിക്കുന്നതും ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാലും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക