Categories: Kerala

ക്ഷേത്രഭൂമികള്‍ കണ്ണുവെച്ച് ദേവസ്വം ബോര്‍ഡ്; എല്ലാഭൂമികളും പാട്ടത്തിന് നല്‍കി വരുമാനം കൂട്ടാന്‍ തീരുമാനം; അന്യര്‍ക്ക് നല്‍കുന്നത് 3000ഏക്കര്‍

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 3000ത്തില്‍പരം ഏക്കര്‍ ഭൂമിയാണ് അന്യര്‍ക്ക് പാട്ടത്തിന് നല്‍കി ദേവഹരിതം പദ്ധതിനടപ്പാക്കുന്നത്.

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ദേവഹരിതം പദ്ധതിയിലൂടെ ക്ഷേത്രഭൂമികള്‍ ഇനിയും അന്യാധീനപ്പടുത്തുമോ എന്ന് ആശങ്ക. ദേവഹരിതംപദ്ധതിയുടെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ ഉള്ള ക്ഷേത്രങ്ങളുടെ ഭൂമികള്‍ പാട്ടത്തിന് കൊടുത്ത് കൃഷിചെയ്യിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കമാണ് ഭക്തരില്‍ ആശങ്ക ഉളവാക്കുന്നത്. നൂറുകണക്കിന് ഏക്കര്‍ ദേവസ്വം ഭൂമികള്‍ അന്യാധീനപ്പെട്ട് പോയിട്ടും അവതിരിച്ചുപിടിക്കാന്‍ തയയ്യാറാകാത്ത ദേവസ്വംബോര്‍ഡ് ഇപ്പോള്‍ കൈവശം ഉള്ള ഭൂമികൂടി അന്യര്‍ക്ക് പാട്ടത്തിന് നല്‍കുന്നത് ആശ്വാസ്യമല്ലെന്ന് ഭക്തര്‍ പറയുന്നു. 

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 3000ത്തില്‍പരം ഏക്കര്‍ ഭൂമിയാണ് അന്യര്‍ക്ക് പാട്ടത്തിന് നല്‍കി ദേവഹരിതം പദ്ധതിനടപ്പാക്കുന്നത്. പച്ചക്കറികള്‍, പുഷ്പ സസ്യങ്ങള്‍, വാഴ, ചേന, കിഴങ്ങുവര്‍ഗ്ഗങ്ങള്‍,നെല്ല്, തെങ്ങ്, കമുക്, തീറ്റപ്പുല്ല്, ഔഷധസസ്യങ്ങള്‍. ഇതിനുപുറമെ തേക്കിന്‍തൈകള്‍, മറ്റ് ഫലവൃക്ഷങ്ങള്‍ എന്നിവയാണ് കൃഷിക്കായി പരിഗണിക്കുന്നത്. ഓരോ ദേവസ്വത്തോടനുബന്ധിച്ചുമുളള കൃഷിയോഗ്യമായ ഭൂമി എത്രയും വേഗം കണ്ടെത്താനും  അതാതു പ്രദേശങ്ങളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിത്ത്, വളം, സാങ്കേതിക സഹായം എന്നിവ ലഭ്യമാക്കണമെന്നുമാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹരിത കേരളാമിഷന്‍ ജില്ലാതല ആഫീസുകള്‍ വഴി ലഭിക്കുന്ന സഹായങ്ങള്‍ ഉറപ്പാക്കണമെന്നും ബോര്‍ഡ് ഉത്തരവില്‍ പറയുന്നു. ഓരോ ഗ്രൂപ്പിലെയും സബ്ഗ്രൂപ്പ് ആഫീസര്‍മാരുടെ യോഗം വിളിച്ചുകൂട്ടി ഇതുസംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ക്ഷേത്രഭൂമിയിലെ കൃഷിക്ക് കര്‍ഷകസംഘടനകളും കുടുംബശ്രീയും ക്ഷേത്രഭൂമിയില്‍  കൃഷിയിറക്കാന്‍ അതാതു ദേവസ്വം അടിസ്ഥാനത്തില്‍ ഉപദേശകസമിതി ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, കര്‍ഷക സംഘടനകള്‍, കുടുംബശ്രീ പ്രതിനിധികള്‍, സന്നദ്ധസംഘടന പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ആലോചനായോഗങ്ങള്‍ കൂടി ജൂണ്‍ ഒന്നിനകം പദ്ധതി ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. ഇതിന്റെ ചുമതല അതാത് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാരില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. കൃഷിസ്ഥലം ഒരുക്കുന്നതിന ്തൊഴിലുറപ്പു പദ്ധതിയില്‍ നിന്നും ആവശ്യമായ തൊഴിലാളികളുടെസേവനം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടണം.  

ദേവസ്വം ഭൂമിയില്‍ പാട്ടത്തിന് കൃഷിയിറക്കാന്‍ സംഘടനകളും പല സ്ഥലങ്ങളിലും വ്യക്തികളും, സംഘടനകളും പാട്ട് വ്യവസ്ഥയില്‍ദേവസ്വം വസ്തുക്കളില്‍ കൃഷി ചെയ്യുവാന്‍ താല്‍പ്പര്യപ്പെട്ട് മുന്നോട്ട് വരുന്ന കാര്യം ബോര്‍ഡ് ചര്‍ച്ച ചെയ്തു. ഓരോ സ്ഥലത്തും ലേലം നടത്തി ഏറ്റവും കൂടുതല്‍ പാട്ടം നല്‍കുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് ഉപാധികളോട് കൂടി മൂന്ന് വര്‍ഷ കാലത്തേക്ക് പാട്ട വ്യവസ്ഥയില്‍ വസ്തു വിട്ടുകൊടുക്കാമെന്ന് തീരുമാനിച്ചു. പാട്ട വ്യവസ്ഥയില്‍ വസ്തു വിട്ടു നല്‍കുന്നതിനു മുന്‍പായി ബന്ധപ്പെട്ട വ്യക്തികളുമായോ സംഘടനകളുമായോ എഗ്രിമെന്റ് വയ്‌ക്കണം.എഗ്രിമെന്റിന്റെ കരട് തയ്യാറാക്കി നല്‍കുന്നതിന് ലോ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

വിദ്യാഭ്യാസസ്ഥാപനഭൂമിയും കൃഷിക്ക് ക്ഷേത്ര ഭൂമികളോടൊപ്പം ബോര്‍ഡ് മാനേജ്മെന്റിലുള്ള കോളേജുകള്‍ മററ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചു. അദ്ധ്യാപകര്‍, പിററിഎ, എന്‍എസ്എസ് വോളന്റിയര്‍മാര്‍, എന്‍സിസി കേഡററ്സ് എന്നിവരുടെ പങ്കാളിത്തം പദ്ധതിയില്‍ ഉറപ്പാക്കേണ്ടതാണ്. റിട്ടേര്‍ഡ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ബി.ഉണ്ണികൃഷ്ണനാണ് പദ്ധതിയുടെ ഏകോപനചുമതല. കാലവര്‍ഷത്തിന് മുന്‍പായി എല്ലാ സ്ഥലങ്ങളിലും കൃഷി ആരംഭിക്കാനാണ് തീരുമാനമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു അറിയിച്ചു.ദേവഹരിതം പദ്ധതിയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ബോര്‍ഡ് ഉദ്ദ്യോഗസ്ഥന്‍മാരുടെ യോഗത്തില്‍ ബോര്‍ഡ്പ്രസിഡന്റ് അഡ്വ.എന്‍.വാസു അദ്ധ്യക്ഷത വഹിച്ചു.പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റ്റി.കെ.എനായര്‍,ബോര്‍ഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി,അഡ്വ.എന്‍.വിജയകുമാര്‍,ഡെപ്യൂട്ടി ദേവസ്വംകമ്മീഷണര്‍മാര്‍,ഹരിതകേരള മിഷന്‍ പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക