ഫാസിസത്തിന്റെ ഭീകരത മുഴുവന്‍ ആവാഹിച്ച, പ്രതിഷേധ സ്വരങ്ങളെവരെ തല്ലിച്ചതയ്ക്കുന്ന സമരത്തിന് ആളെ കിട്ടാതാവുമ്പോള്‍, ആക്രമണമെന്ന പഴഞ്ചന്‍ രീതി പൊടിതട്ടിയെടുക്കുന്ന, നരഹത്യക്കുപോലും മുതിരുന്നവര്‍. എന്നാല്‍ അതെല്ലാം ചെയ്തത് മറ്റുള്ളവരാണെന്നു വരുത്തിത്തീര്‍ക്കുന്ന, ഇടതുപക്ഷ ജിഹാദി-മാദ്ധ്യമ കൂട്ടുകെട്ടിന്റെ ‘അര്‍ബന്‍ നക്സലിസം’ എന്ന ഓമനപ്പേരിന്റെ ഉപോത്പന്നമാണ് ഇന്ന് കേരളത്തിലും മറ്റു ചില വിരലിലെണ്ണാവുന്ന സര്‍വ്വകലാശാലകളിലും നടമാടിക്കൊണ്ടിരിക്കുന്നത്. അഫ്സല് ഗുരുവിന്റെ ആസാദിക്കുവേണ്ടി തുടങ്ങിയ സമരം ആര്‍ട്ടിക്കിള്‍ 370ഉം, മുത്തലാക്കും രാമജന്മഭൂമിയും കടന്ന് ഫീസ് വര്‍ദ്ധനവില്‍ തട്ടിത്തടഞ്ഞു നില്ക്കുന്നു. ഇപ്പോഴത് പൗരത്വ നിയമ ഭേദഗതിയിലാണ് ഉടക്കിനില്ക്കുന്നത്. കേരളത്തില്‍ ആദ്യമായി ഒരു ക്യാമ്പസില്‍ ഈ നിയമത്തെക്കുറിച്ചൊരു സെമിനാര്‍ നടത്താന്‍ ശ്രമിച്ചപ്പോള്‍ കൊലവിളികളുമായി പാഞ്ഞടുത്തവര്‍, കേരളവര്‍മ്മ കോളേജ് ക്യാമ്പസില്‍ ചര്‍ച്ചകള്‍ അനുവദിക്കില്ലെന്ന് കട്ടായം പറഞ്ഞവര്‍, സെമിനാര്‍ നടത്താന്‍ മുന്‍കൈ എടുത്തു എന്ന പേരില്‍, പോലീസ് നോക്കിനില്‍ക്കേ, നാലുവിദ്യാര്‍ത്ഥികളെ കൂര്‍ത്ത കല്ലുകളും കുപ്പിച്ചില്ലു നിറച്ച കിഴികളും കൊണ്ട് മാരകമായി ആക്രമിച്ചവര്‍, ഇവരാണ് നമ്മുടെ ചില മാധ്യമങ്ങളുടെ സമാധാനപ്രിയര്‍. ഇവിടെ നമ്മുടെ മലയാള മാധ്യമങ്ങളുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യപ്പെട്ടു.
ക്യാമ്പസുകളെ മലീമസമാക്കാന്‍ ശ്രമിക്കുന്ന കുറ്റവാളികളെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന അദ്ധ്യാപക സംഘടനകളാണുള്ളത്. മര്‍ദ്ദനമേല്‍ക്കുന്ന അധ്യാപകര്‍ പരാതി നല്കാന് പോ
ലും ഭയപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് കേട്ടുകേള്‍വിയില്ലെന്നു പറഞ്ഞോ ഒറ്റപ്പെട്ടതെന്നോ കരുതാന്‍ നമുക്കാവില്ല. കാരണം, കേരളത്തിലെ ഒട്ടുമിക്ക കലാലയങ്ങളിലും എസ്എഫ്ഐ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഫാസിസത്തിന്റെ കുട്ടിസന്തതികള്‍ അത്രമേല്‍ ആധിപത്യം നേടിയിരിക്കുന്നു. കേരളത്തിലെ ക്യാമ്പസുകളില്‍ നിന്ന് മൊത്തമായും ചില്ലറയായും കയറ്റുമതി ചെയ്യുന്ന ഇത്തരക്കാരാണ് ജെഎന്‍യുവിലും ജാമിയ മിലിയ സര്‍വ്വകലാശാലയിലും പഠനമെന്ന ലേബലില്‍ അര്‍ബന്‍ നക്സലിസത്തിന്റെ വേരുകള്‍ പടര്‍ത്താന്‍ കച്ചകെട്ടിയിറങ്ങുന്നത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസില്‍ സ്വന്തം സംഘടനയുടെ വിദ്യാര്‍ത്ഥികള്‍ പരസ്പരം കലഹിക്കുകയും, പേനകൊണ്ട് വയറിന്റെ ആഴം അളക്കാന്‍ ശ്രമിച്ചവരും, അടിവയറ്റില്‍ കത്തി കുത്തിയിറക്കി ഇസ്ലാമിക ജിഹാദികള്‍ നിഷ്ഠൂരമായി കൊലചെയ്ത അഭിമന്യുവിന്റെ കൊലയാളികളുമായി സന്ധിചെയ്ത് ഫാസിസത്തിനെതിരെ സമരം ചെയ്യൂ എന്നു പറയുന്ന സഖാക്കളും, ഒത്തൊരുമിച്ച് ഭീകരവാദികള്‍ക്കുവേണ്ടി ഇന്ത്യയില്‍ മുന്നോട്ടു വരുന്നതിനെ നിസ്സാരമായി കാണാനാവില്ല.
ജെഎന്‍യുവിലെ പത്തിലൊന്നു വിദ്യാര്‍ത്ഥികള്‍ പോലും പങ്കെടുക്കാത്ത ഈ സമരാഭാസത്തെ എങ്ങിനെ വിദ്യാര്‍ത്ഥി സമരമെന്നു വിളിക്കും? വിശ്വഭാരതി സര്‍വ്വകലാശാലയില്‍ പൗരത്വ ഭേദഗതിയെക്കുറിച്ചു സംസാരിക്കാനെത്തിയ പാര്‍ലമെന്റ് അംഗം സ്വപന് ദാസ് ഗുപ്തയെ മണിക്കൂറുകളോളം ബന്ദിയാക്കിയതാണോ ഇവരുയര്‍ത്തുന്ന ജനാധിപത്യം. ആദ്യദിവസം മുതല്‍ കണ്ണില്‍ കണ്ടതെല്ലാം തച്ചുതകര്‍ത്ത ജാമിയ മിലിയയിലെ ജിഹാദി-ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളേയാണോ നമ്മുടെ നാടിന്റെ സംരക്ഷകര്‍ എന്നു വിളിക്കേണ്ടത്? പൊതുഖജനാവിലെ പണംകൊണ്ട് 45ഉം 55 ഉം വയസ്സില്‍ ‘ഗവേഷണ’ വിദ്യാര്‍ത്ഥി എന്ന പേരില്‍ സര്‍വ്വകലാശാലാ ക്യാമ്പസുകളില്‍ സ്ഥിരതാമസമാക്കുന്ന ആളുകളാണോ നമ്മുടെ നാടിന്റെ മതേതര കാവല്ക്കാര്? ജെഎന്‍യുവിലെ കലാപങ്ങളെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി വിശദമായ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലേക്കു പലായനം ചെയ്ത കൊടുംകുറ്റവാളികളായ കുട്ടിസഖാക്കളാണോ നിയമ സംരക്ഷകര്‍?
കേരളവര്‍മ്മ മുതല്‍ ജെഎന്‍യുവരെ നീളുന്ന ഇടത് ആസാദി കൂട്ടായ്മയുടെ പുതിയ തന്ത്രങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കേണ്ട മലയാള മാധ്യമങ്ങള്‍, ക്യാമ്പസില്‍ അഴിഞ്ഞാടി ജനങ്ങളുടെ നികുതിപ്പണത്താല്‍ പണി കഴിപ്പിച്ച അത്യാധുനിക കെട്ടിടവും സെര്‍വര്‍ മുറിയുമടക്കം അടിച്ചു തകര്‍ക്കുമ്പോള്‍, ഇവര്‍ക്കു വാഴ്ത്തുപാട്ടുമായി അന്തിച്ചര്‍ച്ചകള്‍ നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയല്ലാതെ മറ്റെന്താണ്?. കാലത്തിന്റെ ചുവരെഴുത്തുകള്‍ മനസ്സിലാകുന്നില്ലെന്നു ശഠിക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്, അവരറിയാതെ ഫാസിസത്തിന്റെ യഥാര്‍ത്ഥ അവകാശികളെ താലോലിച്ചു വളര്‍ത്തുന്നതു ഞങ്ങളാണെന്ന് അരക്കിട്ടുറപ്പിക്കുകയാണ് ഇടതുമാധ്യമ സിന്‍ഡിക്കേറ്റ്.
ജാമിയ മിലിയ, ജെഎന്‍യു തുടങ്ങി ഇത്തരത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ അക്രമസമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അടിവേരുകള്‍ എത്തിനില്‍ക്കുന്നത്, ആടുമേയ്ക്കലിന്റെ സ്വന്തം നാടായ കേരളത്തിലാണ്. ഗവര്‍ണറുടെ ഭരണഘടനാപരമായ അവകാശങ്ങളെപ്പോലും പൊതുനിരത്തില്‍ അപമാനിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരത നമ്മള് കാണാതിരിക്കരുത്, പ്രതികരിക്കാന്‍ കേരളത്തിലെ സാധാരണക്കാര്‍ അറച്ചുനില്‍ക്കരുത്.
കേരളത്തിന്റെ കലാ-സാഹിത്യ-സിനിമാ കുബുദ്ധിജീവികള്‍ പമ്പയാറ്റില്‍ കല്ലെറിഞ്ഞുകൊന്ന വിദ്യാര്‍ത്ഥികളെ ഓര്‍മിക്കണം. പി
ഞ്ചുകുഞ്ഞുങ്ങളുടെ മുന്നില്‍ അധ്യാപകനെ വെട്ടിനുറുക്കിയ ഭരണകൂട ഭീകരതയുടെ ഓര്‍മ്മ വേണം. ചരിത്രം മറച്ചുവെയ്ക്കാന്‍ ശ്രമിക്കരുത്. കേരളത്തിന്റെ മണ്ണാണ് ഇടത്-ആസാദി കൂട്ടുകെട്ടിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നത്. രാഷ്ട്രീയമായും സാമൂഹികമായും അതിനു വളം വയ്ക്കുന്ന ഭരണവര്‍ഗ്ഗവും കേരളത്തിന്റെ ശാപമാണ്. സത്യത്തിന്റെ മുഖത്ത് തുപ്പുന്ന പ്രതിപക്ഷം ഒരു പക്ഷേ കേരളചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കാം. ഇത് വെറും നാല് വോട്ടിനുവേണ്ടിയുള്ള സംഗമമല്ല. ആഗോളതലത്തില്‍ തന്നെ ഇടത് ഇസ്ലാമിക കൂട്ടുകെട്ടുകള്‍ ‘ആസാദി’ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നുണ്ട്. ആ ആസാദിയുടെ തലസ്ഥാനമായി ഭാരതത്തില്‍ അവര്‍ കണ്ടുപിടിച്ചിരിക്കുന്നതു കേരളത്തെയാണ്. മടിച്ചു നില്‍ക്കാനോ, തര്‍ക്കിച്ചു നില്‍ക്കാനോ കേരളത്തിലെ ദേശസ്നേഹികള്‍ക്കു സമയമില്ല. പ്രതികരിക്കണം, തന്നാല്‍ ആവുന്നപോലെ, രാജ്യസുരക്ഷയ്ക്കായി, നമ്മുടെ സ്വന്തം മണ്ണിനായി സംരക്ഷണവലയം തീര്‍ക്കാന്‍ ഇറങ്ങിത്തിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: