ഇന്ന് ഒക്ടോബര്‍ 31. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ പട്ടേലിന്റെ 144-ാം ജന്മദിനം. ഇത് പല ഓര്‍മകളുടെയും പരിശോധന കൂടിയാണ്. ഇന്ത്യയെ ഏകീകരിച്ച വീരേതിഹാസത്തിന്റെ, മഹാമേരു സമാനമായ വ്യക്തിത്വത്തിന്റെ, നഷ്ടപ്പെട്ട അവസരങ്ങളുടെ, അവഗണിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളുടെ ഒക്കെ ഓര്‍മ്മ പുതുക്കല്‍. ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ നീക്കം ചെയ്ത നിയമ
നിര്‍മാണം ഇന്ന് പ്രാബല്യത്തിലാവുന്നു എന്നത് ഏറെ ശ്രദ്ധേയം. കശ്മീരിനുവേണ്ടി എന്നും നിലകൊണ്ട പട്ടേലിനുള്ള സമര്‍പ്പണമായി അതിനെ കരുതാം. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നയിക്കാന്‍ ഒരുങ്ങുന്ന ഭാരതത്തിന്റെ ഇന്നത്തെ തലമുറക്ക് കൈമാറാവുന്ന, ജ്വലിക്കുന്ന അദ്ധ്യായങ്ങള്‍ സമ്മാനിച്ച മഹാനായ ആ ഭാരതപുത്രന്‍ ജനിച്ചിട്ട് ഇന്നേക്ക് 143 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
അഹമ്മദാബാദിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വല്ലഭിന് ഇംഗ്ലണ്ടില്‍ പഠിച്ച് വലിയ വക്കീലാകാനായിരുന്നു മോഹം. പക്ഷേ 22 വയസ്സില്‍ മാത്രം മെട്രിക്കുലേഷന്‍ ജയിച്ച അദ്ദേഹത്തെപ്പറ്റി അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും വലിയ പ്രതീക്ഷയില്ലായിരുന്നു. പുസ്തകങ്ങള്‍ വാങ്ങി, സ്വയം പഠിച്ച് ഇന്ത്യയിലെ വക്കീല്‍ പരീക്ഷ
പാസ്സായി. ഗോധ്രയിലെ പേരെടുത്ത വക്കീലാവുകതന്നെ ചെയ്തു. ഇംഗ്ലണ്ടില്‍
പോയി ബാരിസ്റ്റര്‍ ബിരുദം നേടുക എന്നത് ദൃഢനിശ്ചയമായി ഏറ്റെടുക്കുകയും ചെയ്തു. 33-ാം വയസ്സില്‍ സ്വന്തമായി സമ്പാദിച്ച പണവുമായി ലണ്ടനില്‍
പോയി ബാരിസ്റ്റര്‍ ബിരുദം സ്വന്തമാക്കുകയും ചെയ്തു. ഇതേ നിശ്ചയദാര്‍ഡ്യം തന്നെയാണ് പില്‍ക്കാലത്ത് ഭാരതം ദര്‍ശിച്ചതും.
ദക്ഷിണാഫ്രിക്കയില്‍നിന്ന് പുതിയൊരു സന്ദേശവുമായി ബോംബെയില്‍ കപ്പലിറങ്ങിയ മറ്റൊരു ഗുജറാത്തി ബാരിസ്റ്ററെ കണ്ടുമുട്ടുന്നതുവരെ ഉയര്‍ന്ന ഒരു ബാരിസ്റ്റര്‍ എന്നതിനപ്പുറത്തേക്ക് പട്ടേലിന്റെ സ്വപ്‌നങ്ങള്‍ വളര്‍ന്നിരുന്നില്ല. മഹാത്മജിയുമായുള്ള ആ കൂടിക്കാഴ്ച രണ്ടുനക്ഷത്രങ്ങള്‍ തമ്മിലുള്ള കണ്ടുമുട്ടല്‍ കൂടിയായി. സ്വരാജ്യമെന്ന സങ്കല്‍പ്പത്തിലേക്കും സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്കും ആ സമര്‍ത്ഥനായ ബാരിസ്റ്റര്‍
നിര്‍ഭയം എടുത്തുചാടി. അദ്ദേഹത്തിന്റെ സാമര്‍ഥ്യവും പരിണത പ്രജ്ഞതയുമാണ് മാഹാത്മജിയുടെ സമരങ്ങളെയും സത്യഗ്രഹങ്ങളെയും ഇത്രയധികം ജനകീയമാക്കിയത്. ആ സംഘടനാ പാടവത്തിന്റെ കരുത്തിലാണ് മഹാത്മജിയുടെ പിന്നില്‍ ജനലക്ഷങ്ങള്‍ അണിനിരന്നത്. ആ ആജ്ഞാശക്തിക്ക് മുന്‍പിലാണ് ചമ്പാരന്‍ മുതല്‍ ക്വിറ്റ് ഇന്ത്യ സമരങ്ങള്‍ വരെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഉലച്ചത്.
മഹാത്മജിയുടെ വിനീത ശിഷ്യനായിരുന്ന പട്ടേല്‍ ഒരിക്കലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളെ അവഗണിച്ചിരുന്നില്ല, എന്തൊക്കെ വിയോജിപ്പുകളുണ്ടായാലും. 1945ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നെഹ്‌റുവിന് വേണ്ടി സ്ഥാനമൊഴിഞ്ഞത് ഈ സമര്‍പ്പണത്തിന് ഉദാഹരണമാണ്. പക്ഷേ പലപ്പോഴും ആ ത്യാഗത്തിന്റെ വില കൊടുക്കേണ്ടിവന്നത് ഈ മഹാരാജ്യമാണെന്ന് മാത്രം. നേതാജിയുടെ കാര്യത്തിലെന്ന പോലെ…
1941 മുതല്‍ സ്വതന്ത്ര പാക്കിസ്ഥാനുവേണ്ടി ശബ്ദമുയര്‍ത്തുന്ന ജിന്നയെ ഞെട്ടിച്ചുകൊണ്ടാണ് 1945ലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നത്. അതില്‍ ഇന്ന് പാക്കിസ്ഥാനായ പ്രദേശങ്ങളിലൊക്കെ മുസ്ലിം ലീഗ് പരാജയപ്പെട്ടു. മുസ്ലിം ലീഗിന് വിജയിക്കാനായത് ഇന്നത്തെ ഇന്ത്യയിലെ മുസ്ലിം പോക്കറ്റുകളിലായിരുന്നു. ഇതോടെ സ്വതന്ത്ര പാക്കിസ്ഥാന്‍ എന്ന സ്വപ്നത്തെ കുഴിച്ച് മൂടാനൊരുങ്ങിയ ജിന്നക്ക് കച്ചിത്തുരുമ്പായത് മഹാത്മജിയുമായുള്ള കൂടിക്കാഴ്ചയാണ്. മര്‍മ്മത്ത് പ്രഹരിക്കാനുള്ള ഈ അവസരം വിട്ടുകളയരുതെന്ന പട്ടേലിന്റെ ഉപദേശം ചെവിക്കൊള്ളാതെ ജിന്നയുടെ വീട്ടിലേക്ക് മഹാത്മജി നെഹ്‌റുവിനോടൊപ്പം ചെന്നപ്പോള്‍, ഈ കടന്നുവരുന്നത് തന്റെ നഷ്ടപ്പെട്ട അവസരമാണെന്ന് ജിന്ന തിരിച്ചറിഞ്ഞു. എല്ലാം നഷ്ടപ്പെട്ടിരുന്ന ജിന്നയോട്, മഹാത്മജി വീണ്ടും പാക്കിസ്ഥാന്‍ വാദത്തില്‍നിന്ന്
പിന്മാറണമെന്ന് അപേക്ഷിച്ചപ്പോള്‍, ആ ദുര്‍ബല ഹൃദയത്തിന്റെയും നെഹ്‌റുവിന്റെ അതിമോഹത്തിന്റെയും വളക്കൂറില്‍ ചവിട്ടിനിന്ന് ജിന്ന തന്റെ സ്വപ്നത്തെ അതിജീവിച്ചു. മഹാത്മജി അപ്പോഴും ജിന്നയെ ‘ഖായിദെ അസം’ (മഹാനായ നേതാവ്) എന്ന് സംബോധന ചെയ്തപ്പോള്‍, ജിന്ന മിസ്റ്റര്‍ ഗാന്ധി എന്നാണ് തിരികെ സംബോധന ചെയ്തത്. പിന്നെയെല്ലാം വെറും ചടങ്ങുകള്‍. ഈ വിശാലമായ ഭൂമി ലോകത്തിലെ ഏറ്റവും പ്രശ്നസങ്കീര്‍ണമായ രണ്ട് ശത്രുരാജ്യങ്ങളായി മാറാന്‍ തീരുമാനിക്കപ്പെട്ടു.
1947 മെയ് 6ന് പട്ടേലിന്റെ ചുമലില്‍ ആ ചരിത്രദൗത്യം ഏല്‍പ്പിക്കപ്പെട്ടു. ആഗസ്റ്റ് 15 പരിധിവച്ച്, 560ല്‍ അധികം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുക. ചെറുതും വലുതും, സമ്പന്നവും, ദരിദ്രവുമായ ഇത്രയധികം നാട്ടുരാജ്യങ്ങള്‍… സ്വാര്‍ഥ മോഹികളായ രാജാക്കന്മാര്‍… നൂറുകണക്കിന് പ്രാദേശിക പ്രശ്നങ്ങള്‍… വിവിധ ഭാഷകള്‍… ജീവിതരീതികള്‍… കഷ്ടിച്ച് കിട്ടിയ രണ്ട് മാസത്തില്‍ തീരുമാനിക്കപ്പെടേണ്ടത്, ഭൂമിയിലെ അഞ്ചിലൊന്ന് ജനങ്ങളുടെ ഭാഗധേയം. ഇത് പട്ടേലിനെക്കൊണ്ട് മാത്രമേ കഴിയൂ എന്നത് നിസ്തര്‍ക്കമായിരുന്നു. വിശ്വസ്ത സഹകാരിയായ വി.
പി. മേനോനൊടൊപ്പം അദ്ദേഹം രാജാക്കന്മാരുമായി ചര്‍ച്ച ആരംഭിച്ചു. രാജാധികാരങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പലരും രൂക്ഷമായി എതിര്‍ത്തു. ചിലരെ ബോധ്യപ്പെടുത്തി, ചിലരെ അനുനയിപ്പിച്ചു, ചിലരെ ഭീഷണിപ്പെടുത്തി. തിരുവിതാംകൂറിന് സ്വതന്ത്രപദവി വേണം എന്നാവശ്യപ്പെട്ട ഉഗ്രപ്രതാപിയായ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍, വി.പി. മേനോന്റെ ഒറ്റ സന്ദര്‍ശനത്തില്‍ നല്ലകുട്ടിയായി. രാജ്യം എന്റേതല്ല, ശ്രീപത്മനാഭന്റെതാണ് എന്ന് ചിത്തിര തിരുനാള്‍ പറഞ്ഞ വിവരം വി.പി. മേനോന്‍ പട്ടേലിനെ അറിയിച്ചപ്പോള്‍ ‘എന്നാലിനി ശ്രീപത്മനാഭനോട് സംസാരിച്ചാല്‍ മതി’ എന്നാണത്രേ മറുപടി കിട്ടിയത്.
ആഗസ്റ്റ് 15 എത്തിയപ്പോഴേക്കും ഗുജറാത്തിലെ ജൂനഗഡ്, ഹൈദരാബാദ്, ജമ്മു കശ്മീര്‍ എന്നിവ ഒഴിച്ച് എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. തന്റെ മന്ത്രിയായിരുന്ന ഷാനവാസ് ഭൂട്ടോയുടെ (പിന്നീട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായ സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പിതാവ്) സ്വാധീനത്തില്‍ പാക്കിസ്ഥാനില്‍ ലയിക്കാനായിരുന്നു ജൂനഗഡ് നവാബിന്റെ തീരുമാനം. തന്റെ ജന്മനാടായ ഗുജറാത്തില്‍ മുഹമ്മദ് ഗസ്നി കൊള്ളചെയ്ത് നശിപ്പിച്ച സോമനാഥ ക്ഷേത്രം സ്ഥിതിചെയ്ത പ്രദേശം പാക്കിസ്ഥാനിലേക്ക് പോകുന്നത് പട്ടേലിന് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. നയതന്ത്രം ഫലിക്കാതെ വന്നപ്പോള്‍ പട്ടേല്‍ ശക്തിതന്നെ ഉപയോഗിച്ചു. ഒടുവില്‍ പട്ടാളം ജൂനഗഡില്‍ കടന്നപ്പോഴേക്കും നവാബും ഭൂട്ടോയും പാക്കിസ്ഥാനിലേക്ക് ഓടിയൊളിച്ചു. ഗസ്നി തകര്‍ത്ത സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് ജൂനഗഡിന്റെ ലയനം പട്ടേല്‍ പൂര്‍ത്തിയാക്കിയത്.
പിന്നീടുള്ള വലിയ പ്രശ്നമായിരുന്നു ഹൈദരാബാദ്. ഏറ്റവും വലിയ ഈ നാട്ടുരാജ്യം ഭരിച്ചിരുന്ന നൈസാമിന് പാക്കിസ്ഥാനില്‍ ചേരാനായിരുന്നു താത്പര്യം. ഇന്ത്യയുടെ നടുവില്‍ പാക്കിസ്ഥാന്റെ ഒരു കഷ്ണം വലിയ ട്യൂമര്‍ പോലെ കിടക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞ പട്ടേല്‍ പട്ടാള നടപടിതന്നെ വേണമെന്ന് തീരുമാനിച്ചു. പക്ഷെ നെഹ്‌റു അനുകൂലിച്ചില്ല. അവസാനം നെഹ്‌റു വിദേശ പര്യടനത്തിലായിരുന്ന സമയത്ത്, 1948 സെപ്റ്റംബറില്‍, ആക്ടിംഗ് പ്രധാനമന്ത്രിയുടെ അധികാരമുപയോഗിച്ച് പട്ടേല്‍ പട്ടാള നടപടിക്ക് അനുമതി നല്‍കി. ഓപ്പറേഷന്‍
പോളോയിലൂടെ ഹൈദരാബാദ് ഇന്ത്യക്ക് സ്വന്തമായി.
ഇതേ നടപടിതന്നെയാണ് ജമ്മു കശ്മീരിലും പട്ടേല്‍ ആവശ്യപ്പെട്ടത്. പക്ഷെ തന്റെ പൂര്‍വിക പ്രദേശമായ കശ്മീരില്‍ തൊടാന്‍ നെഹ്‌റു പട്ടേലിനെ അനുവദിച്ചില്ല. അവസാനം, പാക്കിസ്ഥാന്‍ സേനയും, ഗോത്ര സൈന്യവും കശ്മീരിനെ ആക്രമിച്ച് മുന്നേറാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് പട്ടേലിന്റെ ഉപദേശത്തിന്റെ വില അറിയുന്നത്. ഇന്ത്യന്‍ സൈന്യം ശ്രീനഗറില്‍ ഇറങ്ങുമ്പോഴേക്കും, കശ്മീരിന്റെ മൂന്നില്‍ രണ്ട് ഭൂമി പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയിരുന്നു. പ്രശ്നത്തില്‍ ഐക്യരാഷ്‌ട്രസഭയെ ഇടപെടീക്കരുത് എന്ന പട്ടേലിന്റെ ഉപദേശവും നെഹ്‌റു തള്ളിക്കളഞ്ഞു. ഇപ്പോഴും, 1948ലെ യുഎന്‍ പ്രമേയമാണ് കശ്മീര്‍ പ്രശ്നത്തില്‍ പാക്കിസ്ഥാന്റെ തുറുപ്പുചീട്ട്. വിഷയത്തെ അന്താരാഷ്‌ട്രവല്‍ക്കരിക്കരുത് എന്ന പട്ടേലിന്റെ നിലപാട് അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ കശ്മീര്‍ പ്രശ്നം എന്നേ പരിഹരിക്കപ്പെട്ടേനെ.
കശ്മീര്‍ പ്രശ്നത്തോടെ നെഹ്‌റുവുമായി പൂര്‍ണമായി അകന്ന പട്ടേല്‍ ഏതാണ്ട് രാഷ്‌ട്രീയ വനവാസത്തിലായി. മാനസികമായും ശാരീരികമായും തകര്‍ന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 1950 ഡിസംബര്‍ 15ന്, ലോകം കണ്ട ഏറ്റവും വലിയ ആ സ്റേറ്റ്മാന്‍ ഓര്‍മയില്‍ മറഞ്ഞു. പട്ടേലിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍, സഹപ്രവര്‍ത്തകര്‍ക്ക് ഒരു അവധി
പോലും നെഹ്‌റു അനുവദിച്ചില്ല. എതിര്‍ക്കുന്നവരുടെ മൃതദേഹത്തെപോലും അപമാനിക്കുക എന്ന ആ പാരമ്പര്യം, നാം നരസിംഹറാവുവിന്റെ കാര്യത്തിലും കണ്ടതാണല്ലോ.
ഡോക്ടര്‍ വര്‍ഗീസ് കുര്യന്‍, തന്റെ ആത്മകഥയില്‍ പട്ടേലിന്റെ പുത്രി മണിബെന്‍ പട്ടേലിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. പട്ടേലിന്റെ മരണശേഷം, അദ്ദേഹം ഏല്‍പ്പിച്ച, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കുറച്ച് പണവുമായി അവര്‍ നെഹ്‌റുവിനെ കാണാന്‍ പോയി. നാല്‍പത് ലക്ഷം രൂപയുണ്ടായിരുന്നു. പണം ഏല്‍പ്പിച്ചശേഷം അവര്‍ കാത്തുനിന്നു. പക്ഷെ നെഹ്‌റു ഒന്നും പറയാതെ അവരെ മടക്കി. നെഹ്‌റു എന്ത് പറയുമെന്നാണ് പ്രതീക്ഷിച്ചത് എന്ന് കുര്യന്‍ സര്‍ ചോദിച്ചു. ഇനി എങ്ങനെയാണ് ജീവിക്കുക എന്ന് അന്വേഷിക്കുമെന്ന് കരുതിയിരുന്നു എന്ന് മണിബെന്‍ മറുപടി നല്‍കി. ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി, മകള്‍ക്കുവേണ്ടി ഒന്നും സമ്പാദിച്ചിരുന്നില്ല. അവസാന കാലത്ത്, അവശയായി കാഴ്ചശക്തി നഷ്ടപ്പെട്ട് അഹമ്മദാബാദിലെ തെരുവുകളില്‍ വേച്ച് വേച്ച് നടക്കുന്ന മണിബെന്നിന്റെ ദയനീയ ചിത്രം കുര്യന്‍ സര്‍ കുറിച്ചിടുന്നു.
പട്ടേലിന്റെ മരണശേഷം 41 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തിന് ഭാരതരത്നം നല്‍കപ്പെട്ടത്. അതും രാജീവ് ഗാന്ധിക്ക് കൊടുക്കാന്‍വേണ്ടി, മറ്റ് നിവൃത്തിയില്ലാതെ. ആയിരക്കണക്കിന് സര്‍ക്കാര്‍ പ്രോജക്ടുകള്‍ക്ക് നെഹ്‌റു കുടുംബത്തിന്റെ പേരുകള്‍ നല്‍കപ്പെട്ടപ്പോള്‍, ഈ യുഗ
പുരുഷന് നല്‍കിയത് ക്രൂരമായ അവഗണന മാത്രം.
കാലം ഒരുപാട് മുന്‍പോട്ട് പോയി. സബര്‍മതിയിലൂടെ ഒരുപാട് വെള്ളം ഒഴുകി. അവഗണനയുടെ കരിമേഘക്കൂട്ടങ്ങള്‍ വകഞ്ഞുമാറ്റി ഭാരതത്തിന്റെ ഉരുക്കുമനുഷ്യന്‍ വീണ്ടും ജനഹൃദയങ്ങളില്‍ ചേക്കേറുകയാണ്. ഇപ്പോള്‍ പട്ടേലിന്റെ ജന്മദിനം രാഷ്‌ട്രീയ ഏകതാ ദിനമായി ആചരിക്കപ്പെടുന്നു. ഗുജറാത്തിലെ സബര്‍മതി നദിയിലെ ദ്വീപില്‍, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയുടെ രൂപത്തില്‍ പട്ടേല്‍ സ്മാരകം തലയുയര്‍ത്തി നില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞ ഈ സ്മാരകം മഹാനായ ഭാരത പുത്രനോടുള്ള ആദരസൂചകം മാത്രമല്ല, ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഇടവും പതിനായിരങ്ങളുടെ ജീവിത മാര്‍ഗവും കൂടിയാണ്.
ഹൈജാക്ക് ചെയ്യപ്പെട്ട ചരിത്രത്തില്‍നിന്ന് ഭാരതജനത പതുക്കെ മോചിതമാവുകയാണ്. നമ്മള്‍ കണ്ടതും പഠിച്ചതുമൊന്നുമല്ല നമ്മുടെ ഭൂതകാലം എന്ന തിരിച്ചറിവുതന്നെ വലിയൊരു വിപ്ലവമാണല്ലോ.
















