മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്റെ നയത്തെ സ്വാധീനിച്ചിരുന്നത് രണ്ട് പ്രധാനപ്പെട്ട ഘടകങ്ങളായിരുന്നു. ഒന്ന് രാഷ്‌ട്രീയ തലത്തില്‍ ബന്ധവും സ്വാധീനവുമുള്ള കോര്‍പ്പറേറ്റുകളുടെ ആഗ്രഹങ്ങളും, മറ്റൊന്ന് പണം മുടക്കി സ്ഥാപിത താല്‍പര്യക്കാര്‍ മാധ്യമങ്ങളിലൂടെ അഴിച്ച് വിടുന്ന പ്രചരണങ്ങളും. ഏറെക്കുറെ അത് സത്യവുമായിരുന്നു. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷം ഇവ രണ്ടും അധികാര കേന്ദ്രത്തില്‍നിന്നും അകറ്റി നിര്‍ത്തപ്പെട്ടു.
ഒരു വിഭാഗം എന്നും ഭരണാധികാരികളെ സ്വാധീനിച്ച് അനര്‍ഹമായി നേടിയ നേട്ടങ്ങളുടെ കാലം അങ്ങനെ അവസാനിക്കുകയും ചെയ്തു. അവരില്‍ പലരും ഇപ്പോള്‍ കടം തിരിച്ചടവില്‍ വീഴ്ച വരുത്തി നടപടി നേരിടുന്നവരും അനധികൃത സമ്പത്തുണ്ടാക്കിയതിന് നികുതി വകുപ്പിന്റെ നിരീക്ഷണത്തിലുമാണ്. അതുപോലെ തന്നെ ഇപ്പോള്‍ തൊഴില്‍രഹിതരും, ഒരുകാലത്ത് ഏറെ രാഷ്‌ട്രീയ സ്വാധീനവുമുണ്ടായിരുന്ന ‘ലോബിയിസ്റ്റുകള്‍ക്കും’ നിയമ നിര്‍മ്മാതാക്കളെ സ്വാധീനിക്കാനോ അനര്‍ഹമായി സ്വന്തം കാര്യങ്ങള്‍ നേടാനോ സാധിക്കുന്നില്ല. ഇവര്‍ക്ക് സര്‍ക്കാരിനെതിരെയുള്ള അമര്‍ഷം വര്‍ദ്ധിക്കുകയും ചെയ്തു. അവരും അവരുടെ കൂലി പ്രചരണസംഘവും ചേര്‍ന്ന്, ഇപ്പോള്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും കമ്പനികള്‍ അടഞ്ഞുകൊണ്ടിരിക്കുകയാണെന്നും തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വ്യാപകമായി പ്രചരിപ്പിക്കുന്ന ജോലി ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്യന്തം അപകടാവസ്ഥയിലൂടെ കടന്നുപോകുന്നു എന്ന് പ്രചരിപ്പിക്കുന്നതോടൊപ്പം അവര്‍ ‘നികുതി ഭീകരത’ ചൂണ്ടിക്കാണിച്ച് മോദി ഭരണം ഒരു പരാജയമാണെന്ന ചിത്രം വരയ്‌ക്കാനും ശ്രമിക്കുന്നു. കള്ളക്കണക്കുകളുടെ രഹസ്യങ്ങള്‍ നികുതി വകുപ്പ് അന്വേഷിക്കുന്നതും അവര്‍ക്ക് ‘നികുതി ഭീകരത’യാണ്.
ജൂലൈയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റ്, രണ്ടുകോടി രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരില്‍നിന്ന് മൂന്ന് ശതമാനവും അഞ്ച് കോടിയിലധികം വരുമാനമുള്ളവരില്‍ നിന്ന് ഏഴ് ശതമാനവും സര്‍ചാര്‍ജ് ചുമത്തുന്നതായിരുന്നു. ഇതും അവര്‍ സര്‍ക്കാരിന്റെ പരാജയക്കണക്കില്‍ എഴുതിചേര്‍ത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്.
മറ്റൊരു ഭാഗത്ത് ‘നികുതി ഭീകരത’ എന്ന ആരോപണത്തിന്റെ മറവില്‍ ചിലര്‍ അവരുടെ തട്ടിപ്പുകള്‍ കുറച്ച് കാണിക്കാന്‍ ശ്രമം നടത്തുന്നു. അവര്‍ക്ക് ഇപ്പോള്‍ രാഷ്‌ട്രീയ സംരക്ഷകരില്ലാതെയായി. ഉദാരീകരണത്തിന്റെ കാലഘട്ടത്തില്‍ സമ്പന്നര്‍ അതിസമ്പന്നരായെന്നും, ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായെന്നും പല പഠനങ്ങളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് എങ്ങനെ സംഭവിച്ചു എന്നതിന്റെ സൂക്ഷ്മപരിശോധനക്ക് ആരും തയാറായില്ല. കാലം മാറിമറഞ്ഞപ്പോള്‍ സത്യങ്ങള്‍ ഓരോന്നായി പുറം ലോകം അറിയാന്‍ തുടങ്ങി. ഉദാരീകരണം ആരംഭിച്ചതിന് ശേഷം 29 വര്‍ഷത്തില്‍ ഏറെക്കാലവും കേന്ദ്രബജറ്റ് എന്നാല്‍ കേര്‍പ്പറേറ്റ് താല്‍പര്യങ്ങളെ ലക്ഷ്യമാക്കിയുള്ള കുറിപ്പുകള്‍ മാത്രമായിരുന്നു.
കടം ലഭിക്കാന്‍ മാത്രം അനാവശ്യമായി ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കുകയും പിന്നീട് തിരിച്ചടവില്‍ വീഴ്ച വരുത്തുകയും ചെയ്തപ്പോള്‍ ‘ഡാറ്റ’ യെ സാക്ഷിയാക്കി വിശകലനം നടത്തുന്നവര്‍ക്ക് സത്യം മനസ്സിലാക്കാന്‍ സാധിച്ചില്ല. പല ബാങ്കുകളും 2008-2013 കാലഘട്ടത്തില്‍ കടം നല്‍കിയത് ധനമന്ത്രാലയത്തിന്റെ സമ്മര്‍ദ്ദത്തിലാണെന്ന വസ്തുത പരസ്യമായ രഹസ്യമായിരുന്നു. വീഴ്ച വരുത്തിയവര്‍ക്ക് പഴയ ബാധ്യത നിലനില്‍ക്കുമ്പോള്‍തന്നെ വീണ്ടും കടം ലഭിക്കാനുള്ള യോഗ്യത ഉറപ്പുവരുത്താന്‍ പുനര്‍ഘടന (റീസ്ട്രക്ചറിങ്), ഒറ്റത്തവണ പരിഹാരം (വണ്‍ ടൈം സെറ്റില്‍മെന്റ്) എന്നീ പേരുകളിലും കടം നല്‍കികൊണ്ടിരുന്നു. ഇപ്പോള്‍ സ്ഥിതി വിത്യസ്തമാണ്.
ആവശ്യത്തിലേറെ ലഭിച്ച കടങ്ങളെല്ലാം അവസാനം ഷെല്‍ കമ്പനികള്‍ വഴി രഹസ്യ താവളങ്ങളിലേക്ക് ഒഴുകി. ആ കോടികളുടെ കണക്ക് കണ്ടെത്തുക ദുഷ്‌കരമാണ്. ഒട്ടുമിക്ക ‘ഷെല്‍’ കമ്പനികളുടേയും ഡയറക്ടര്‍മാര്‍ എല്ലാം കോര്‍പ്പറേറ്റ് ഉടമകളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി താഴെക്കിടയിലുണ്ടായിരുന്ന താല്‍ക്കാലിക ജോലിക്കാരായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ ഗീതാഞ്ജലി ജ്വല്ലറി ഉടമ മെഹുല്‍ ചോക്‌സിയും കൂടെ നീരവ് മോദിയും രക്ഷപ്പെട്ടപ്പോള്‍ ഡയറക്ടര്‍മാര്‍ എന്ന പേരില്‍ പിടിക്കപ്പെട്ടത് താഴെക്കിടയില്‍ ജോലി ചെയ്തിരുന്ന സാധാരണ ജോലിക്കാരായിരുന്നു. കള്ളക്കണക്ക് പറഞ്ഞ് ബാങ്കുകളില്‍നിന്നും സ്വകാര്യ ഓഹരി നിക്ഷേപകരില്‍നിന്നും (പ്രൈവറ്റ് ഇക്വിറ്റി) പണം കൈപ്പറ്റിയ പലരുടെയും കമ്പനികള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കമ്പനികള്‍ക്ക് നഷ്ടപ്പെട്ട പണം രഹസ്യമായി ഉടമസ്ഥരെ സമ്പന്നരാക്കി. മുന്‍ കാലങ്ങളില്‍ വ്യാപകമായി നടത്തികൊണ്ടിരുന്ന തട്ടിപ്പായിരുന്നു കടം വാങ്ങി സ്വന്തം കമ്പനികളെ തകര്‍ത്ത് ബിഐഎഫ്ആര്‍ പരാഹാരത്തിന് വലിച്ചിഴക്കുന്ന മാര്‍ഗ്ഗം. ഈ സംവിധാനത്തിലൂടെ കടബാധ്യതയുടെ ഭൂരിഭാഗവും എഴുതിതള്ളിച്ച് പുനരുജ്ജീവിപ്പിക്കാന്‍ സ്വന്തം ഉടമകള്‍തന്നെ അവരുടെ കമ്പനി വീണ്ടും പുതിയ വ്യവസ്ഥയില്‍ ഏറ്റെടുത്തുകൊണ്ടിരുന്നു. ഇതിന്റെ മറവിലും ബാങ്ക് കൊള്ളതന്നെയായിരുന്നു നടന്നത്. 2016ല്‍ ഈ സംവിധാനം അവസാനിപ്പിച്ചപ്പോള്‍ മമത ബാനര്‍ജിയെ പോലുള്ളവര്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
‘ഷെല്‍’ കമ്പനികള്‍ നടത്തിയ വന്‍തുകയുടെ വിനിമയം പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ തട്ടിപ്പുകാര്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. അവരെ സഹായിക്കാന്‍ കുറെ ‘ഡാറ്റ’ വിദഗ്ധരും രംഗത്തുവന്നുകൊണ്ടിരിക്കുന്നു. അത്തരം ‘ഡാറ്റ’ അടിസ്ഥാനമാക്കി ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ പോകുന്നെന്നും കമ്പനികള്‍ വ്യാപകമായി അടഞ്ഞുകൊണ്ടിരിക്കുന്നെന്നും പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഈ പ്രചരണത്തിന് ഒരു വലിയ ‘ലോബി’ തന്നെ തയ്യാറായിരിക്കുകയാണ്. നോട്ട് നിരോധനവും ചരക്ക് സേവന നികുതി നടപ്പിലായതും അവരെ ഇപ്പോഴും അലട്ടികൊണ്ടിരിക്കുന്നു. കഫേ കോഫീ ഡേയുടെ ഉടമ സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തതോടെ അനധികൃതമായി സമ്പാദിച്ച ഭീമമായ തുക ബാങ്കുകള്‍ക്ക് തിരികെ നല്‍കാനുള്ള ബാക്കിയുള്ളവര്‍ ഭയപ്പാടിലാണ്. മറ്റൊരു ഭാഗത്ത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറയുമെന്നും, ഓഹരി വിപണിയെ ‘കരടി’ വിഴുങ്ങുമെന്നും, കൂടുതല്‍ ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും, അടഞ്ഞ് കൊണ്ടിരിക്കുന്ന കമ്പനികളുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുമെന്നൊക്കെയുള്ള പുതിയ പ്രവചനങ്ങളും ചിലര്‍ ഉത്സാഹത്തോടെ കൈമാറിക്കൊണ്ടിരിക്കുന്നു. കമ്പനികള്‍ അടഞ്ഞുകൊണ്ടിരിക്കുന്നത് ഒരു പുതിയ സംഭവമല്ല. വ്യവസായ രംഗത്ത് മാന്ദ്യവും അസാധാരണമല്ല. ഭാരതത്തിന്റെ ആഗോളീകരിക്കപ്പെട്ട സമ്പദ് വ്യവസ്ഥ പാശ്ചാത്യ വിപണിയിലെ മാന്ദ്യത്തെ ഇപ്പോള്‍ ചെറുത്തുനില്‍ക്കുന്നു എന്നത് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയത്തിന്റെ ശക്തിയാണ് സൂചിപ്പിക്കുന്നത്.
ഭീമന്‍ സാമ്പത്തിക ബാധ്യതയുള്ള അടിസ്ഥാന സൗകര്യ മേഖലകളും സാമൂഹ്യ സേവന മേഖലകളും സര്‍ക്കാര്‍ നിക്ഷേപങ്ങളെ മാത്രം ആശ്രയിച്ച് നില്‍ക്കുന്നവയാണ്. ഈ രണ്ട് മേഖലകളിലും സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ട്രില്യണ്‍ കണക്കിന് രൂപയുടെ നിക്ഷേപം, സമഗ്രമായ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമെന്ന് തിരിച്ചറിയാത്ത സാമ്പത്തിക വിദഗ്ധരുമുണ്ടാകില്ല. പ്രത്യക്ഷവും പരോക്ഷവുമായ നികുതിയാണ് സര്‍ക്കാരിന്റെ വരുമാന മാര്‍ഗ്ഗം. നികുതി പിരിവുകള്‍ എല്ലാം ഗണ്യമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ദരിദ്രരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുള്ളപ്പോള്‍ സമ്പന്നരില്‍നിന്നും വന്‍കിട കമ്പനികളില്‍നിന്നും മാത്രമേ സര്‍ക്കാരിന് കൂടുതല്‍ നികുതി ഈടാക്കാന്‍ സാധിക്കൂ. ഇത്തരം നടപടികള്‍ കോര്‍പ്പറേറ്റ്, സാമ്പത്തിക മേഖലകളെ ശുദ്ധികരിച്ച് സുതാര്യതയോടെ പ്രവര്‍ത്തിക്കാന്‍ മാത്രമേ വഴിയൊരുക്കു. ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലവാരം സൂചിപ്പിക്കുന്ന ഒട്ടേറെ മാനദണ്ഡങ്ങളിലൊന്നാണ് ഓഹരി വിപണിയിലെ സൂചികകള്‍. നോട്ട് റദ്ദാക്കല്‍ നിലവില്‍ വന്നതിന് ശേഷം ഏതാനും ദിവസം സൂചികകള്‍ ഗണ്യമായി കുറഞ്ഞെങ്കിലും താമസിക്കാതെ എല്ലാ ഓഹരികളും നഷ്ടപ്പെട്ട തുക വീണ്ടെടുക്കുകയും ചെയ്തു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 100 ട്രില്യണ്‍ രൂപയുടെ നിക്ഷേപമാണ്. ഇവയില്‍ ഭൂരിഭാഗവും അടിസ്ഥാന മേഖലകളിലായിരിക്കും. ഇത്തരം നടപടികള്‍ ഗണ്യമായ സാമ്പത്തിക വളര്‍ച്ച ഉറപ്പ് വരുത്തുന്നതിനോടൊപ്പം വന്‍ സംരംഭങ്ങള്‍ സ്വഭാവികമായും വന്‍തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ബന്ധപ്പെട്ട മറ്റ് വ്യവസായ മേഖലയുടെ വളര്‍ച്ചയെ സ്വാധീനിക്കുകയും ചെയ്യും
















