മനുഷ്യന്റെ നിത്യജീവിതത്തില്‍ പ്ലാസ്റ്റിക് പോലെ പരിചയമുള്ള കൃത്രിമവസ്തുക്കള്‍ വളരെ കുറവാണ്. കുഞ്ഞുകുട്ടികളുടെ കളിപ്പാട്ടങ്ങള്‍ മുതല്‍ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വരെ ഏതെങ്കിലും തരത്തില്‍ പ്ലാസ്റ്റിക് മയമാണ്. കുട്ടിക്കിടക്കകള്‍ തൊട്ട് ശവപ്പെട്ടികള്‍വരെ പ്ലാസ്റ്റിക് മയം! പ്ലാസ്റ്റിക് നിര്‍മ്മിതമായ അരിയും, കോഴിമുട്ടയും, കശുവണ്ടിപ്പരിപ്പും വിപണികളില്‍ കിട്ടുമെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുമുണ്ട്.
മിന്നുന്ന പ്ലാസ്റ്റിക്
അടിസ്ഥാനപരമായി പ്ലാസ്റ്റിക് ഒരു പെട്രോ കെമിക്കല്‍ ഉല്‍പ്പന്നമാണ്. 1907ല്‍, ലിയോ ഹെന്‍ഡ്രിക് ബ്രേക്ക്ലാന്റ് എന്ന ന്യൂയോര്‍ക്കില്‍ താമസമാക്കിയിരുന്ന ബെല്‍ജിയംകാരന്‍ കണ്ടുപിടിച്ച അത്ഭുത ലോഹമാണ് പ്ലാസ്റ്റിക്. ആകര്‍ഷണീയമായ നിറങ്ങളില്‍, സൗകര്യപ്രദമായ രൂപങ്ങളില്‍ പലയിനം പ്ലാസ്റ്റിക് സാധനങ്ങള്‍ നിത്യോപയോഗത്തിന് ലഭ്യമാണ്. വളരെയധികം കനംകുറവായതുകൊണ്ട് കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. ഒപ്പം തന്നെ, മറ്റു ലോഹവസ്തുക്കളെ അപേക്ഷിച്ച് വിലയും കുറവാണ്. തുരുമ്പെടുക്കുകയോ ക്ലാവുപിടിക്കുകയോ ചെയ്യാത്തതിനാല്‍ വൃത്തിയാക്കി സൂക്ഷിക്കാനും എളുപ്പം. വൈദ്യുതിയുടെ ആഘാതമേല്ക്കാത്ത ആവരണമായി മിക്ക ഉപകരണങ്ങളിലും പ്ലാസ്റ്റിക്കുണ്ട്. ഇത്രയൊക്കെ ഗുണങ്ങളുള്ള പ്ലാസ്റ്റിക് ഭൂമിയിലെ ജലത്തിനും മണ്ണിനും അപാരമായ വിനയാണ് വരുത്തിവച്ചുകൊണ്ടിരിക്കുന്നത്.
പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ വിഘടിച്ച് മണ്ണിലോ, ജലത്തിലോ, ലയിക്കാന്‍, ആ വസ്തുവിന്റെ നിര്‍മ്മാണ ഘടനയനുസരിച്ച്് നൂറുകണക്കിന് വര്‍ഷങ്ങളെടുക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മണ്ണില്‍ ലയിക്കാതെ കിടന്ന് ജല ജീവികളെയും, വായുവില്‍ സൂക്ഷ്മാംശമായി വ്യാപിച്ച് മനുഷ്യാരോഗ്യത്തെയും നശിപ്പിക്കുകവഴി, പതിനായിരകണക്കിന് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്.
ലോകത്ത് 500 ബില്യണ്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഒരുവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നു. ഇതിന്റെ ഫലമായി 13,000 ദശലക്ഷം ടണ്‍ സമുദ്രത്തിലെത്തുകയും ഒരോവര്‍ഷവും ഒരുലക്ഷംവീതം സമുദ്രജീവികള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ഓരോ മിനിട്ടിലും ലോകത്ത് പത്ത് ലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍ വില്ക്കപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യ നിക്ഷേപത്തിന്റെ ലോകതലസ്ഥാനം ദല്‍ഹിയിലാണ്. 25,940 ടണ്‍ പ്ലാസ്റ്റിക് ഓരോ ദിവസവും ഇന്ത്യയില്‍ ഉപയോഗിക്കുമ്പോള്‍, അതില്‍ 690 ടണ്‍ ദല്‍ഹിക്കാരുടെ സംഭാവനയാണ്! ഇന്ത്യയിലെ പ്രതിശിര്‍ഷ പ്ലാസ്റ്റിക് ഉപയോഗം ഒരുവര്‍ഷം 9.7 കിലോഗ്രാമാണ്.
കേരളത്തില്‍ ഒരുദിവസം 480 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് വലിച്ചെറിയപ്പെടുന്നത്. കേരളത്തിന്റെ ഓരോ ചതുരശ്രമീറ്റര്‍ സമുദ്രതീരത്തും 10.3 ഗ്രാം പ്ലാസ്റ്റിക്കുണ്ടെന്ന് ‘തണല്‍’ സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഏറ്റവും കൂടുതല്‍ ചപ്പുചവറുകള്‍ നിരത്തുന്നത് മലപ്പുറം ജില്ലയിലും. ഏറ്റവും കുറവ് ആലപ്പുഴയിലാണെന്നും പഠനം വെളിപ്പെടുത്തി.
ഓരോ വര്‍ഷവും 39,000 തൊട്ട് 52,000 വരെ പ്ലാസ്റ്റിക് സൂക്ഷ്മാംശങ്ങള്‍ വായുവിലൂടെയും ഭക്ഷണത്തിലൂടെയും നമ്മുടെ ഉള്ളിലെത്തുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍നിന്ന് വെള്ളം കുടിക്കുന്നവരുടെയുള്ളില്‍ അത് 90,000 വരെ എത്തുന്നു.
വലിച്ചെറിഞ്ഞാലും, കുഴിച്ചുമൂടിയാലും കത്തിച്ചുകളഞ്ഞാലും വിഷം മാത്രം ബാക്കിവക്കുന്ന ഒരു പദാര്‍ത്ഥമാണ് പ്ലാസ്റ്റിക്. ഇവ കത്തുമ്പോള്‍ ഉണ്ടാകുന്ന വിഷാംശങ്ങള്‍ മൂലം അനേകം രോഗങ്ങളുണ്ടാക്കുന്നു. ക്യാന്‍സര്‍, ജനിതക അസുഖങ്ങള്‍, ബ്രോങ്കൈറ്റിസ്, അള്‍സര്‍, ചര്‍മ്മരോഗങ്ങള്‍, ബധിരത, അന്ധത, ദഹനേന്ദ്രിയ അസുഖങ്ങള്‍ എന്നിവയാണ് പ്ലാസ്റ്റിക് ജന്യ രോഗങ്ങള്‍.
പരിഹാരം അനിവാര്യം
പ്ലാസ്റ്റിക് പ്രശ്നം ഒരു പ്രതിസന്ധിയായി കഴിഞ്ഞിരിക്കുന്നു. എന്നുപറഞ്ഞാല്‍ പരിഹാരം കാണുക താരതമ്യേന ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും ബോധവല്‍ക്കരണത്തിലൂടെയും സങ്കേതിക മാര്‍ഗ്ഗങ്ങളില്‍കൂടിയും പരിഹാരം സാധ്യമാണ്. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കൂടി ചെറുപ്രായത്തില്‍തന്നെ വിദ്യാര്‍ത്ഥികളില്‍ പ്ലാസ്റ്റിക്കിന്റെ ദോഷങ്ങെളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയാല്‍ അടുത്ത തലമുറയെങ്കിലും രക്ഷപെടും. റസിഡന്റ്സ് അസ്സോസിയേഷന്, പരിസ്ഥിതി സംഘടനകള്‍, മത-ആധ്യാത്മികപ്രസ്ഥാനങ്ങള്‍, രാഷ്ട്രീയ സംഘടനകള്‍ എന്നിവയ്ക്കെല്ലാം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. വിപത്തുകളെക്കുറിച്ചും, ആപത്തുകളെക്കുറിച്ചും സ്വയം ബോധമുളള ഒരു ജനതയ്ക്കു മാത്രമേ പ്രതിസന്ധികള്‍ മറികടക്കാന്‍ സാധിക്കുകയുള്ളൂ. നിയമങ്ങള്‍ മുഖേന നിയന്ത്രണങ്ങളും നിരോധനങ്ങളും കൊണ്ടുവന്ന് സര്‍ക്കാരിനും കോടതിക്കുമൊക്കെ വലിയൊരു പരിധിവരെ പ്ലാസ്റ്റിക് പ്രതിസന്ധി ഒഴിവാക്കാന്‍ സാധിക്കും. അതോടൊപ്പം തുണി, ചണം, ചിരട്ട, പാള, തടി എന്നിവയ്ക്കൊപ്പം കടലാസിനും ഏതൊക്കെതരത്തില് പ്ലാസ്റ്റിക്കിനു പകരം വെക്കാമെന്നതിനെക്കുറിച്ച് സങ്കേതിക രംഗത്ത് ഗവേഷണം നടത്തണം.
നൂറ് വര്‍ഷത്തിലധികമായി മനുഷ്യനുപയോഗിക്കുന്ന ഏകദേശം നൂറുശതമാനം സാധനങ്ങളിലും സാന്നിധ്യമായിരിക്കുന്ന പ്ലാസ്റ്റിക്കിനെ അങ്ങനെ എളുപ്പം പറിച്ചെറിയുക സാധ്യമല്ല. പക്ഷെ പ്ലാസ്റ്റിക്കിനെ നമ്മള് പറിച്ചെറിഞ്ഞില്ലെങ്കില്‍ പ്ലാസ്റ്റിക് നമ്മെ പറിച്ചെറിയുമെന്നതിനാല്‍, പരിഹാരം കണ്ടേപറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: