”സൂര്യന്‍ അകലെയാണെങ്കിലും ഭൂമിയിലെ ജലാശയങ്ങളില്‍താമര വിരിയുന്നു. അതുപോലെ, പ്രേമമുള്ളിടത്തു ദൂരം പ്രസക്തമല്ല.” അമ്മപറയാറുള്ള ഒരു ഉദാഹരണമാണിത്.ബുദ്ധിയുടെയും യുക്തിയുടെയും ഭാഷമാത്രം മനസ്സിലേറ്റിനടക്കുന്നവര്‍ക്ക്ഈ ദൃഷ്ടാന്തവും അതിന്റെ ആഴവും ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. എന്നാല്‍, നിര്‍മ്മല പ്രേമത്തിന്റെ വര്‍ഷമേഘങ്ങള്‍ വല്ലപ്പോഴുമെങ്കിലും പേമാരിയായി ഉള്ളില്‍പെയ്തിറങ്ങിയിട്ടുള്ളവര്‍ക്ക് ഹൃദയകമലത്തിന്റെ വികസിതഭാവവും അതിന്റെ അഭൗമസന്ദര്യവും അന്യമായൊരു അനുഭവമായിരിക്കില്ല. അത്തരം സംഭവപരമ്പരകളുടെനിലയ്‌ക്കാത്ത പ്രവാഹമാണെന്റെ ജീവിതം. അതില്‍നിന്നും അടുത്തകാലത്തുണ്ടായ ഒന്നു ഞാനിവിടെ പങ്കുവയ്‌ക്കുകയാണ്. ഈ വര്‍ഷത്തെ (2017) ജപ്പാന്‍, അമേരിക്ക, കാനഡാ പര്യടനത്തിന്റെ അവസാനഘട്ടം എത്തിയവേള. നാലുദിവസം കാനഡയിലെ ടൊറൊന്റോ നഗരത്തില്‍ പരിപാടി. അതുകഴിഞ്ഞാല്‍ അമ്മയുംസംഘവും ഭാരതത്തിലേക്കുമടങ്ങും.
ഭാരതത്തിലായാലുംവിദേശത്തായാലുംഅമ്മയുടെയാത്രകളെല്ലാം റോഡുമാര്‍ഗ്ഗമാണ്. ബസ്സുകളിലും മറ്റുവാഹനങ്ങളിലുമായി നൂറുകണക്കിനു ഭക്തരും ഒപ്പമുണ്ടാകും. ഇത്തവണത്തെ ഗുരുപൂര്‍ണ്ണിമ ടൊറൊന്റോയില്‍ എത്തുമ്പോഴാണ്. ഗുരുപാദപൂജയില്‍ പങ്കെടുക്കാന്‍ അമേരിക്കയുടെയും കാനഡയുടെയും എല്ലാ ഭാഗങ്ങളില്‍നിന്നും ധാരാളം ഭക്തന്മാര്‍ എത്തുന്നുണ്ട്. ലോകത്തില്‍ എവിടെയാണെങ്കിലും വൈകുന്നേരമായാല്‍ അത്താഴത്തിനും ചായയ്‌ക്കുംവേണ്ടി വണ്ടികളെല്ലാം നിര്‍ത്തും. അമ്മയുടെ യാത്രാപരിപാടികളിലെ ഒരു അവിഭാജ്യഘടകമാണിത്. ‘ചായസ്റ്റോപ്പ്’ എന്നാണിതിന്റെ വിളിപ്പേര്. ഇത്തരം ‘സ്റ്റോപ്പുകള്‍’ എവിടെവേണമെങ്കിലും ആകാം. അവിടെ, ഭക്തരുമായി അമ്മഒന്നിച്ചിരിക്കും. ധ്യാനത്തില്‍ തുടങ്ങി, ഭജനയുംചോദ്യോത്തരവും പ്രാര്‍ത്ഥനയും കഴിഞ്ഞാല്‍,അമ്മ എല്ലാവര്‍ക്കും ആഹാരം നല്‍കും.
അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി.യില്‍നിന്നാണ് അമ്മയും വാഹനവ്യൂഹവും കാനഡയിലേക്കു യാത്രതിരിച്ചത്. അതിര്‍ത്തികടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് നയാഗ്രാവെള്ളച്ചാട്ടം. അതിനുതൊട്ടടുത്തുള്ളൊരു പാര്‍ക്കാണ് ഇത്തവണ ‘ചായസ്റ്റോപ്പിനു’ സാക്ഷ്യംവഹിച്ചത്. ഒരുവശത്ത് ലോകാദ്ഭുതമായ നയാഗ്രാ ജലപാതത്തിന്റെ പ്രൗഡഗംഭീരത. മറുവശത്ത് അമ്മയെന്ന മഹാദ്ഭുതത്തിന്റെ മഹനീയസാന്നിദ്ധ്യം.
യാത്രാസംഘം കാനഡ അതിര്‍ത്തിയിലേക്കു പുറപ്പെട്ടു. അമ്മയുടെ വണ്ടി പ്രധാനനിരത്തിലേക്കു കയറാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്ന്്, മുന്നറിയിപ്പില്ലാതെ അമ്മപറഞ്ഞു, ”വണ്ടിയൊന്നു നിര്‍ത്തു. അല്പം കഴിഞ്ഞിട്ടു യാത്രതുടരാം.” പ്രത്യക്ഷത്തില്‍ഒരു കാരണവുമില്ലാതെ അമ്മ വണ്ടിനിര്‍ത്താന്‍ പറഞ്ഞപ്പോള്‍ എന്റെയുള്ളില്‍ ചെറിയൊരാകാംക്ഷ തോന്നി.
”എന്താ അമ്മേ?” ഞാന്‍ചോദിച്ചു. ”ഏയ്, ഒന്നുമില്ല.” അമ്മയുടെമറുപടി ആ സ്വരത്തില്‍ എന്തോ സൂചനയുള്ളതുപോലെ. ഞാന്‍ കാറില്‍നിന്നും പുറത്തേക്കിറങ്ങി. ‘എന്തിനായിരിക്കും അമ്മവണ്ടി നിര്‍ത്താന്‍ പറഞ്ഞത്?’ അല്ലെങ്കിലും അമ്മയുടെ വാക്കിന്റെയുംപ്രവൃത്തിയുടെയും അര്‍ത്ഥവും വ്യാപ്തിയും അത്രപെട്ടെന്നു മനസ്സിലാകില്ല. അവിടെ നില്ക്കുമ്പോള്‍, പാസ്‌പോര്‍ട്ടും അതില്‍ കാനഡ വിസ പതിച്ചിരിക്കുന്ന പേജും മറ്റുരേഖകളും പരിശോധനയ്‌ക്കായി ബാഗില്‍ നിന്നും പുറത്തെടുത്തുവയ്‌ക്കുന്ന കാര്യം ഞാനോര്‍ത്തു. ഏറ്റവും പുതിയ പാസ്‌പോര്‍ട്ടിലാണ് കാനഡ വിസയുള്ളത്. ചില രാജ്യങ്ങളുടെ വിസ പഴയ പാസ്‌പോര്‍ട്ടുകളിലായതുകൊണ്ട് അവയും പുതിയതിനോടൊപ്പം തന്നെ കൂട്ടിച്ചേര്‍ത്തുവച്ചിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും വിസ വേഗം കണ്ടുപിടിക്കാനായി, പലനിറത്തിലുള്ള പേപ്പര്‍തുണ്ടുകള്‍ വച്ച് അതതു താളുകള്‍ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. കാനഡവിസയുള്ള പേജു ഞാന്‍ തുറന്നു. പരിശോധിച്ചപ്പോള്‍, അതു രണ്ടുമാസം മുന്‍പു കാലാവധി കഴിഞ്ഞ വിസയാണെന്നു മനസ്സിലായി. പേജ് അടയാളപ്പെടുത്തിയതില്‍ തെറ്റുസംഭവിച്ചതായിരിക്കും എന്നാണ് ഞാന്‍ ആദ്യം ധരിച്ചത്. വീണ്ടും മൂന്നു പാസപ്പോര്‍ട്ടുകളുടെയും താളുകള്‍ ഒരോന്നായി ഞാന്‍ ശ്രദ്ധിച്ചു പരിശോധിച്ചു. എല്ലാംപോയവര്‍ഷങ്ങളിലെ കാലയളവു കഴിഞ്ഞ വിസകളാണ്.
അവസാനം തീര്‍ച്ചയായി. എനിക്കു വിസയില്ല. കാനഡയിലേക്കു പ്രവേശിക്കാന്‍ കഴിയില്ല.
അമ്മയോടൊപ്പം വിദേശയാത്രചെയ്യുന്ന സന്ന്യാസിശിഷ്യരുടെ വിസ എടുക്കുന്ന ഉത്തരവാദിത്വം ഒരു ബ്രഹ്മചാരിക്കാന്നുള്ളത്. ഇത്രയുംകാലം വീഴ്‌ച്ചയൊന്നുംപറ്റിയിട്ടില്ല. ഫോണ്‍വിളിച്ചു കാര്യംപറഞ്ഞപ്പോള്‍, ബ്രഹ്മചാരിക്കു കുറ്റബോധവും പരിഭ്രമവും. ഇതെങ്ങനെ സംഭവിച്ചു എന്നയാള്‍ക്കൊരുനിശ്ചയവുമില്ല.
സ്ഥിതിഗതികള്‍ വ്യക്തമായപ്പോള്‍, എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തിയത് ”ഗുരുപൂര്‍ണ്ണിമദിവസം അമ്മയുടെ പാദപൂജചെയ്യാന്‍ കഴിയില്ലല്ലോ… മുപ്പതുവര്‍ഷത്തെ ആചരണം മുടങ്ങുമല്ലോ…” എന്നചിന്തയായിരുന്നു. വിസയില്ലാത്ത കാര്യം കാറില്‍തന്നെ ഇരിക്കുകയായിരുന്ന അമ്മയെ അറിയിച്ചു.
”മോനേ…” എന്നൊരു വിളി മാത്രമായിരുന്നു അമ്മയുടെപ്രതികരണം. ആ കണ്ണുകളില്‍ ആര്‍ദ്രത. പിന്നെമെല്ലെ പറഞ്ഞു, ”അമ്മയ്‌ക്കെന്തോ തോന്നി, അതാണ് പെട്ടെന്നു വണ്ടിനിര്‍ത്താന്‍പറഞ്ഞത്” ആരും ഒന്നും മിണ്ടിയില്ല. ”ഇനിയെന്തുചെയ്യും?” അമ്മചോദിച്ചു.
ഞാന്‍ അമ്മയുടെ കണ്ണുകളിലേക്കുനോക്കി. ‘മോന്റെ ഹൃദയംഅമ്മ അറിയുന്നു’.ആ കണ്ണുകള്‍ എന്നോടുപറഞ്ഞു. അമൃതപുരി ആശ്രമത്തില്‍ സ്ഥിരമായി താമസിക്കുന്ന അമേരിക്കകാരനായ ഭക്തനാണ് ഗൗതമന്‍ (ഗൗതം ഹാര്‍വി). ”ഏതായാലും ശ്രമിക്കാം. കാര്യങ്ങള്‍ ഉദ്യോഗസ്ഥരോടു തുറന്നു പറയാം. അപൂര്‍വ്വം ചില സാഹചര്യങ്ങളില്‍ താത്കാലിക വിസ നല്കാനുള്ള അധികാരം അതിര്‍ത്തിയിലുള്ള ഉദ്യോഗസ്ഥര്‍ക്കുണ്ട്. ”ഗൗതമന്‍അഭിപ്രായപ്പെട്ടു. അമ്മയോട് അനുവാദം ചോദിച്ചു, ”ശ്രമിച്ചു നോക്കൂ.” അമ്മയുടെ വാക്കിലും മുഖഭാവത്തിലും സംശയത്തിന്റെ നിഴല്‍. ”പ്രതീക്ഷയ്‌ക്കുവകയില്ല. എന്നാലും നമുക്കു പോയിനോക്കാം” ഗൗതമന്‍പറഞ്ഞു. ഞങ്ങള്‍ മറ്റൊരു വാഹനത്തില്‍കയറി. അമ്മയുടെ കാര്‍ അകന്നു പോകുന്നതുനോക്കിനിന്നു. ഒടുവില്‍ അതിര്‍ത്തിയിലുള്ള കനേഡിയിന്‍ ഇമിഗ്രേഷന്‍ ഓഫീസിലെത്തി. കാര്യങ്ങള്‍ വിശദീകരിച്ചു. അവര്‍ എനിക്കു വിസ നിഷേധിച്ചു. അമേരിക്കയിലേക്കു മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ചു.
കാനഡ അതിര്‍ത്തിക്കുസമീപമുള്ള അമേരിക്കന്‍ നഗരമാണു ബഫലോ. അവിടുത്തെ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായ ഭരത് ജയറാം അമ്മയുടെ ഭക്തനാണ്. അന്നുരാത്രി അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചു. അവിടെയെത്തിയപ്പോള്‍ രാത്രി ഒരുമണി കഴിഞ്ഞിരുന്നു. ഭരത് ആഹാരം കഴിക്കാന്‍ ക്ഷണിച്ചു. ആകസ്മികമായുണ്ടായ ആ സംഭവത്തിന്റെ ഞെട്ടലിലായിരുന്നു ഞാനപ്പോഴും. ഗുരുപൂര്‍ണ്ണിമദിവസം അമ്മയുടെ പാദപൂജചെയ്യാന്‍ തുടങ്ങിയിട്ടു മൂന്നു ദശാബ്ദങ്ങളായി. ഒരിക്കല്‍പ്പോലും മുടങ്ങിയിട്ടില്ല. അതിനുഭംഗം വരാന്‍ പോകുന്നു. ആ വേദനയൊരു വന്‍തീയായി എന്നെയാകെ ഗ്രസിച്ചു നില്ക്കുമ്പോള്‍,ജഠരാഗ്നിക്കെന്തുപ്രസക്തി…?
രണ്ടുദിവസത്തിനുള്ളില്‍ കനേഡിയന്‍ വിസകിട്ടുന്ന കാര്യംഅസാദ്ധ്യമാണെന്നാണ് നിയമജ്ഞര്‍ പറഞ്ഞത്. ഏതായാലും ന്യൂയോര്‍ക്കിലെ കനേഡിയന്‍ എംബസിയില്‍ നേരിട്ടുചെന്നു കാര്യങ്ങള്‍ അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. അമ്മയുംഅതുതന്നെനിര്‍ദ്ദേശിച്ചു.അന്നുതന്നെ ബഫലോയില്‍ നിന്നുള്ള ആദ്യത്തെ ഫ്‌ളൈറ്റില്‍ ന്യൂയോര്‍ക്കിനു പോകാന്‍ തീരുമാനിച്ചു. സഹായത്തിനായി അമൃതയൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍നാഷണല്‍ പ്രോഗ്രാം മാനേജരും അമ്മയുടെ ഭക്തയുമായ സ്‌േനഹയും (ക്യാരന്‍ മോവാഡും) കൂടെ പോന്നു.
(തുടരും)
















