Categories: Kerala

പൊലീസുകാരിയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന നരാധമനായ പൊലീസുകാരന്‍ മരിച്ചു; അജാസിന്റെ മരണം വൃക്കകളുടെ തകരാറിനെ തുടര്‍ന്ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: മാവേലിക്കരയിലെ വള്ളിക്കുന്നത്ത് പോലീസുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ നരാധമനായ പൊലീസുകാരന്‍ മരിച്ചു. സൗമ്യയെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ചികിത്സയിലിരിക്കെ ഇന്നു വൈകിട്ട് ആറോടെയാണ് മരിച്ചത്. 

അമ്പത് ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്റെ വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തകരാറിലായിരുന്നു. അതേസമയം, അജാസ് കൊലപ്പെടുത്തിയ സൗമ്യയുടെ സംസ്‌കാരം നാളെ വള്ളിക്കുന്നത്ത് നടക്കും. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറി പിടിക്കുകയായിരുന്നു താനെന്നും അജാസ് മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്ന് പറഞ്ഞതായി സൗമ്യയുടെ മകന്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം പൊലീസിനോട് പറയണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നുവെന്നും മകന്‍ പറഞ്ഞു.ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവില്‍ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്‌ത്തി കത്തി കൊണ്ട് കുത്തിയ ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ തമ്മില്‍ സൗഹൃദമുണ്ടായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ അജാസിനെ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൊലപാതകത്തില്‍ അജാസിന്റെ പങ്കിനെപ്പറ്റി വകുപ്പുതല അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നും എസ്പി കെ.കാര്‍ത്തിക് പറഞ്ഞിരുന്നു.

Recent Posts