നെഞ്ചില്‍ കൈ അമര്‍ത്തിപ്പിടിച്ചുകൊണ്ട് കഠിനവേദന അനുഭവിക്കുന്ന ഹാര്‍ട്ട് അറ്റാക്ക് രോഗിയുടെ ചിത്രം സിനിമകളിലും നാടകങ്ങളിലും സുപരിചിതമാണല്ലോ. ഹൃദയാഘാതത്തിന്റെ ക്ലാസിക് ലക്ഷണമാണ് നെഞ്ചുവേദന. ഹൃദയപേശികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാകാതെ വരുമ്പോഴാണ് അന്‍ജൈന എന്ന ഹൃദ്രോഗ നെഞ്ചുവേദനയുണ്ടാകുന്നത്. ഹൃദയപേശികള്‍ക്ക് രക്തം നല്കുന്ന കൊറോണറി ധമനികളുടെ ഗുരുതരാവസ്ഥയെ തുടര്‍ന്ന് ധമനികളിലൂടെയുള്ള രക്തപ്രവാഹം തടസപ്പെടുന്നതാണ് ഹൃദയപേശികള്‍ക്ക് പ്രാണവായു ലഭിക്കാതെയിരിക്കുന്നതിന്റെ മുഖ്യകാരണം. കൂടാതെ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നും ഹൃദയവാല്‍വുകളുടെ തകരാറുകള്‍ മൂലവും ഹൃദയപേശികള്‍ക്ക് കട്ടിക്കൂടുന്നതും ഓക്സിജന്‍ ലഭ്യത കുറയ്ക്കാം.
അന്‍ജൈന പെക്ടൊറിസ്
ഹൃദ്രോഗം മൂലം നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന നെഞ്ചുവേദനയാണിത്. നെഞ്ചിനുമീതെ വലിയൊരു ഭാരം കയറ്റിവച്ചതുപോലെ അല്ലെങ്കില്‍ നെഞ്ചു പൊട്ടാന്‍ പോകുന്നതുപോലെ എന്നൊക്കെയുള്ള വേദനാനുഭവങ്ങള്‍ അന്‍ജൈനയെ തുടര്‍ന്നുണ്ടാകാം. നെഞ്ചെരിച്ചില്‍, ഗ്യാസ്, നെഞ്ച് വരിഞ്ഞുമുറുക്കിയതുപോലെ തോന്നല്‍ തുടങ്ങിയ ലക്ഷണങ്ങളായ അന്‍ജൈന പെക്ടൊറിസ ഒരു ചെറിയ ഭാഗത്തു മാത്രമായി കേന്ദ്രീകരിക്കാതെ നെഞ്ചിന്റെ മധ്യഭാഗത്തായി വരുന്ന രീതിയിലായിരിക്കും ഹൃദ്രോഗ നെഞ്ചുവേദന അനുഭവപ്പെടുന്നത്.
ഹൃദ്രോഗം മൂലമുള്ള നെഞ്ചുവേദനയുടെ മറ്റൊരു പ്രത്യേകത അതിന്റെ സവിശേഷ വ്യാപനരീതിയാണ്. കഴുത്ത്, കൈകള്‍ പ്രത്യേകിച്ചും ഇടതു കൈ, തോളുകള്‍, കീഴ്ത്താടി, പല്ലുകള്‍, വയറിന്റെ മുകള്ഭാഗം, നെഞ്ചിന്റെ പിന്‍ഭാഗം തുടങ്ങിയ ഇടങ്ങളിലേക്ക് നെഞ്ചുവേദന പടരാനിടയുണ്ട്. ഈ ശരീരഭാഗങ്ങളിലേക്കും ഹൃദയത്തിലേക്കുമുള്ള നാഡീഞരമ്പുകളുടെ സുഷുമ്നാ നാഡിയില്‍ നിന്നുമുള്ള ഉറവിട സാമ്യതമൂലമാണ് ഈ പ്രതിഭാസം.
അധ്വാനിക്കുമ്പോഴും വികാരപ്രക്ഷോഭമുണ്ടാകുമ്പോഴും പ്രത്യക്ഷപ്പെടുകയും വിശ്രമിക്കുമ്പോള്‍ മാറുകയും ചെയ്യുന്ന നെഞ്ചുവേദന അന്‍ജൈനയെ സൂചിപ്പിക്കുന്നു. അന്‍ജൈന രണ്ടു മുതല്‍ പത്തു മിനിറ്റുവരെയാണ് നീണ്ടുനില്‍ക്കാറുള്ളത്. കൊറോണറി ധമനികളെ വികസിപ്പിക്കുന്ന നൈട്രോഗ്രിസറിന് ഗുളികകള്‍ നാക്കിനടിയില്‍ നിക്ഷേപിച്ചാല്‍ അന്‍ജൈന നെഞ്ചുവേദന ഏതാനും മിനിറ്റുകള്‍ക്കകം അപ്രത്യക്ഷമാകും.
ഗുരുതരമായ ഹൃദയാഘാതം മൂലം ഹൃദയപേശികള്‍ക്ക് സ്ഥായിയായി നാശം സംഭവിക്കുന്ന അവസ്ഥ ഉണ്ടാകുമ്പോള്‍ അന്‍ജൈന 30 മിനിറ്റിലേറെ നീണ്ടുനിന്നെന്നുവരാം. പലപ്പോഴും ഉറക്കത്തില്‍നിന്നുപോലും വിളിച്ചുണര്‍ത്തുന്ന കഠിനമായ നെഞ്ചുവേദന സ്വസ്ഥമായി വിശ്രമിക്കുമ്പോള്‍ അനുഭവപ്പെട്ടെന്നും വരാം. മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷനെ തുടര്‍ന്നുണ്ടാകുന്ന നെഞ്ചുവേദന നാക്കിനടിയില്‍ നൈട്രോഗ്ലിസറിന്‍ ഗുളിക നിക്ഷേപിച്ചാല്‍ പോലും മാറണമെന്നില്ല. നെഞ്ചുവേദനയോടൊപ്പം ശരീരം അമിതമായി വിയര്‍ക്കുക, ശ്വാസംമുട്ടല്‍, നെഞ്ചിടിപ്പ്, തലവേദന, ഓക്കാനം, ഛര്‍ദ്ദില്‍ തുടങ്ങിയ ലക്ഷണങ്ങളും ഗുരുതരമായ ഹൃദയാഘാത സൂചനകളാണ്.
പെരികാര്‍ഡൈറ്റിസ്
മൂലമുള്ള നെഞ്ചുവേദന
ഹൃദയാവരണമായ പെര്കാര്ഡിയത്തിനുണ്ടാകുന്ന നീര്‍ക്കെട്ടിനെ തുടര്‍ന്നും നെഞ്ചുവേദനയുണ്ടാകാം. ഹൃദയാഘാത നെഞ്ചുവേദനയുമായി വളരെയേറെ സാമ്യമുള്ള പെരികാര്‍ഡൈറ്റിസ് വേദന നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുവശത്തേക്ക് നീങ്ങിയോ അനുഭവപ്പെടാം. കുത്തിക്കൊള്ളുന്നതുപോലെയുള്ള ഈ വേദന കഴുത്ത്, കൈകള്‍, തോളുകള്‍ എന്നീ ഭാഗങ്ങളിലേക്ക് പടരാനിടയുണ്ട്.
പെരികാര്‍ഡൈറ്റിസ് നെഞ്ചുവേദന മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിന്നെന്നു വരാം. സമീപമുള്ള ശ്വാസകോശാവരണമായ പ്ലൂറയ്ക്ക് നീര്ക്കെട്ടുണ്ടാകുന്നതു മൂലം ശ്വാസം അകത്തേക്ക് വലിച്ചെടുക്കുമ്പോള്‍, ചുമയ്ക്കുമ്പോള്‍ നെഞ്ചുവേദന കൂടാനിടയുണ്ട്. എന്നാല്‍ കിടക്കയില്‍ എഴുന്നേറ്റിരിക്കുമ്പോള്‍, മുമ്പോട്ട് കുനിയുമ്പോള്‍ നെഞ്ചുവേദനയ്ക്ക് ആശ്വാസം കിട്ടുന്നു. ഹൃദയാഘാത വേദനയില്‍നിന്ന് പെരികാര്‍ഡൈറ്റിസ് നെഞ്ചുവേദനയെ തിരിച്ചറിയാനുള്ള പ്രധാന ലക്ഷണമാണിത്. കിടക്കയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ പെരികാര്‍ഡൈറ്റിസ് മൂലമുള്ള നെഞ്ചുവേദന അധികരിക്കുകയാണ് ചെയ്യുന്നത്.
മഹാധമനിയിലു@ാകുന്ന വിള്ളല്‍
അതിശക്തമായ നെഞ്ചുവേദനയ്ക്ക് കാരണമാകുന്ന അതീവഗുരുതരാവസ്ഥയാണ് മഹാധനമനിയായ അയോര്ട്ടയിലുണ്ടാകുന്ന വിള്ളല്‍ മഹാധമനിയുടെ ഉള്‍ഭിത്തിയിലുണ്ടാകുന്ന വിള്ളലുകളിലൂടെ രക്തം ഇരച്ചുകയറി മഹാധനമിയുടെ ഭിത്തിയെ രണ്ടായി പിളര്‍ത്തുകയാണ് ചെയ്യുന്നത്. രക്താതിസമ്മര്‍ദ്ദമാണ് ഈ അവസ്ഥയുണ്ടാകുന്നതിനുള്ള പ്രധാന കാരണം. മഹാധമനിയില്‍ വിള്ളലുണ്ടാകുന്ന 70 ശതമാനത്തിനും ഹൈപ്പര്‍ ടെന്‍ഷന്റെ പ്രശ്നമുണ്ട്. 60-70 വയസ് പ്രായമുള്ളവരിലാണ് വിള്ളലുണ്ടാകുന്നതിനുള്ള സാധ്യത കൂടുതല്‍. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ ഗുരുതരാവസ്ഥ കൂടുതലായി കണ്ടുവരുന്നത്.
റോഡപകടങ്ങളെ തുടര്‍ന്നും മറ്റും മഹാധമനിക്ക് പരിക്കേല്‍ക്കുന്നതും രക്തക്കുഴലുകളില്‍ കൂടി കത്തീറ്റര്‍ കടത്തി നടത്തുന്ന പരിശോധനകള്ക്കിടയിലുമൊക്കെ അയോര്‍ട്ടിക് ഡിസെക്ഷനുണ്ടായെന്നു വരാം. മഹാധമനിയുടെ ഘടനാപരമായ തകരാറുകള്‍, ഹൃദയവാല്‍വുകളുടെ തകരാറുകള്‍ തുടങ്ങിയവയും വിള്ളലുണ്ടാക്കുന്നതിന്റെ മറ്റു കാരണങ്ങളാണ്. ഗര്‍ഭിണികളില്‍ രോഗസാധ്യത കൂടുതലായി കണ്ടുവരുന്നു.
നെഞ്ചിന്റെ മധ്യഭാഗത്തായോ പിറകില്‍ തോള് പലകകള്ക്കിടയിലായോ പൊടുന്നനെ ഉണ്ടാകുന്ന അതിശക്തമായ വേദനയാണ് മുഖ്യലക്ഷണം. കത്തികൊണ്ട് കുത്തിയിറക്കുന്നതുപോലെയോ വലിച്ചുകീറുന്നതുപോലെയോ തീവ്രമായ വേദന അനുഭവപ്പെട്ടെന്നു വരാം. ഹൃദയാഘാത നെഞ്ചുവേദനയില്നിന്നു വ്യത്യസ്തമായി ഏതാനും നിമിഷങ്ങള്‍ക്കകം വേദന ഉച്ചസ്ഥായിയിലെത്തുന്നു. തീവ്രമായ വേദനയെ തുടര്‍ന്ന് രോഗി ബോധരഹിതനായി നിലം പതിച്ചെന്നും വരാം.
പള്‍മൊണറി എംബോളിസം
പൊടുന്നനെ ഉണ്ടാകുന്ന ശക്തമായ നെഞ്ചുവേദനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പള്‍മൊണറി എംബോളിസം. കാലിലെ സിരകളില്‍ രൂപപ്പെടുന്ന രക്തക്കട്ടകള്‍ അവിടെനിന്നും തെന്നി മാറി രക്തപ്രവാഹത്തിലൂടെ പള്‍മൊണറി ധമനികളിലെത്തിച്ചേരുകയാണ് ചെയ്യുന്നത്.
സിരകളില്‍ രക്തം കട്ടപിടിക്കുന്ന ചില പ്രത്യേക സാഹചര്യങ്ങളിലാണ് പള്‍മൊണറി എംബോളിസം സംശയിക്കപ്പെടാറുള്ളത്. ദീര്‍ഘനാളായി ശയ്യാവലംബിയായി കഴിയുന്നവര്‍, മേജര്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, പുകവലിക്കുന്നവര്‍, അമിതവണ്ണമുള്ളവര്‍, കാന്‍സര്‍ രോഗികള്‍, ഗര്‍ഭിണികള്‍, ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയരാകുന്നവര്‍, രക്താതിസമ്മര്‍ദമുള്ളവര്‍ തുടങ്ങിയവരെല്ലാം രക്തം കട്ടപിടിക്കാന്‍ സാധ്യതയേറിയവരാണ്. കാലില്‍ പെട്ടെന്നുണ്ടാകുന്ന നീരും ചുമപ്പും വേദനയുമാണ് സിരകളില്‍ രക്തക്കട്ട രൂപപ്പെടുന്നതിന്റെ ബാഹ്യലക്ഷണം. ഇങ്ങനെയുള്ളവരില്‍ പെട്ടെന്നു നെഞ്ചുവേദനയും ശ്വാസംമുട്ടലുമുണ്ടാകുമ്പോള് പള്‍മൊണറി എംബോളിസത്തിനുള്ള സാധ്യത പരിശോധിക്കപ്പെടേണ്ടതുണ്ട്.
നെഞ്ചുവേദനയുടെ സ്ഥാനവും തീവ്രതയും പള്‍മൊണറി എംബോളിസത്തിന്റെ വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു. രക്തക്കട്ടകള്‍ വന്നു തടയുന്നതുമൂലം പള്‍മൊണറി ധമനികള്‍ പെട്ടെന്നു വികസിക്കുന്നതും ശ്വാസകോശത്തിനും ഒരു പ്രത്യേക ഭാഗത്തേക്കുള്ള രക്തപ്രവാഹം തടയപ്പെടുന്നതുമൂലം ശ്വാസകോശ കലകള്‍ നശിക്കുന്നതുമാണ് നെഞ്ചുവേദനയ്ക്ക് കാരണം. വലിപ്പം കൂടിയ പള്‍മൊണറി എംബോളിസമാണെങ്കില്‍ ഹൃദയാഘാതത്തെ അനുസ്മരിപ്പിക്കുന്ന ശക്തമായ നെഞ്ചുവേദന നെഞ്ചിന്റെ മധ്യഭാഗത്തായി ഉണ്ടാകാം. എന്നാല്‍ വലിപ്പം കുറഞ്ഞ എംബോളിസമാണെങ്കില്‍ നെഞ്ചിന്റെ വശങ്ങളിലായിരിക്കും വേദന ഉണ്ടാക്കുന്നത്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോഴും ചുമയ്ക്കുമ്പോഴും നെഞ്ചിന്റെ വശങ്ങളില് അനുഭവപ്പെടുന്ന വേദന അധികരിക്കാറുണ്ട്.
നെഞ്ചുവേദനയോടൊപ്പം ശ്വാസംമുട്ടല്‍, ചുമ, രക്തം ചുമച്ചു തുപ്പുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. പെട്ടെന്ന് ബോധരഹിതനാകുന്നതും രക്തസമ്മര്‍ദ്ദം ഗുരുതരമായി താഴുന്നതുമൊക്കെ വലിപ്പം കൂടിയ പള്‍മൊണറി എംബോളിസത്തിന്റെ ലക്ഷണമാണ്.
അപൂര്‍വമായി സിരകളില്നിന്നുള്ള രക്തക്കട്ടകള്‍ കൂടാതെ മറ്റു ചില ഘടകങ്ങളും പള്‍മൊണറി എംബോളിസത്തിനു കാരണമാകാം. അസ്ഥികള്‍ക്ക് പൊട്ടലുണ്ടാകുന്നതിനെ തുടര്‍ന്ന് കൊഴുപ്പു കട്ടകള്‍ ശ്വാസകോശ ധമനിയിലെത്തിച്ചേരാം. വായു കുമിളകള്‍, കാന്‍സര്‍ കലകള്‍, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരില്ക്കൂടി പഞ്ഞി, ടാല്‍ക്ക് എന്നിവയും എംബോളിസത്തിനു കാരണമാകാം.
(ആലപ്പുഴ മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന് പ്രൊഫസറാണു ലേഖകന്‍. 9447062728)
പ്രതികരിക്കാൻ ഇവിടെ എഴുതുക: