Categories: Sports

ഇന്ത്യക്ക് 224 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ:തകര്‍പ്പന്‍ സെഞ്ചുറികളുമായി രോഹിത് ശര്‍മയും അമ്പാട്ടി റായുഡുവും കളംവാണ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 224 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യംബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 377 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസ് ഇന്നിങ്ങ്‌സ് 36.2 ഓവറില്‍ 153 റണ്‍സിലൊതുങ്ങി.റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ മൂന്നാം വിജയമാണിത്.

ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. നവംബര്‍ ഒന്നിന് തിരുവനന്തപുരത്താണ് അഞ്ചാം മത്സരം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റിന് 377 റണ്‍സ് അടിച്ചുകൂട്ടി. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ 162 റണ്‍സും അമ്പാട്ടി റായുഡുവിന്റെ 100 റണ്‍സുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 137 പന്തില്‍ നിന്ന് 20 ഫോറും 4 സിക്‌സറുമടങ്ങിയതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. 81 പന്തില്‍ നിന്ന് 8 ഫോറും നാല് സിക്‌സറുകളുമടക്കമാണ് റായ്ഡു 100 റണ്‍സ് നേടിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 211 റണ്‍സ് അടിച്ചുകൂട്ടി. 

നേരത്തെ ഓപ്പണര്‍ ധവാനൊപ്പം രോഹിത് ശര്‍മ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 40 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ധവാനെ പോളിന്റെ പന്തില്‍ പവല്‍ പിടികൂടി. തുടര്‍ന്നെത്തിയ കോഹ്‌ലിക്ക് ഫോമിലേക്കുയരാന്‍ കഴിഞ്ഞില്ല. ഇന്നലെ 16 റണ്‍സെടുത്ത് മടങ്ങി.  അതിനുശേഷമായിരുന്നു രോഹിത്-റായ്ഡു കൂട്ടുകെട്ട്. സ്‌കോര്‍ 312-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ആഷ്‌ലി നഴ്‌സിന്റെ പന്തില്‍ ഹെംരാജിന് ക്യാച്ച് നല്‍കി രോഹിത്താണ് പുറത്തായത്. തുടര്‍ന്നെത്തിയ ധോണി മികച്ച ഇന്നിങ്‌സിന് ശ്രമിച്ചു. ഇതിനിടെ സ്‌കോര്‍ 344-ല്‍ എത്തിയപ്പോള്‍ ഇല്ലാത്ത റണ്ണിനോടി അമ്പാട്ടി റായുഡു പുറത്തായി. അടുത്ത ഊഴം ധോണിക്കായിരുന്നു. 15 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ധോണിയെ റോച്ചിന്റെ പന്തില്‍ ഹെംരാജ് പിടികൂടി. പിന്നീട് 7 പന്തില്‍ നിന്ന് പുറത്താകാതെ 16 റണ്‍സെടുത്ത കേദാര്‍ ജാദവും 4 പന്തില്‍ നിന്ന് 7 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 377-ല്‍ എത്തിച്ചു. 

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന വിന്‍ഡീസിന് തുടക്കത്തിലേ പിഴച്ചു. ഇന്ത്യന്‍ പേസര്‍മാരുടെ കൃത്യതയ്‌ക്ക് മുന്നില്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. അനാവശ്യ റണ്ണൗട്ടുകളും തിരിച്ചടിയായി. ഹെംരാജ് (14), പവല്‍ (4), ഹോപ് (0), സാമുവല്‍സ് (18), ഹെറ്റ്‌മെയര്‍ (13), റോവ്മാന്‍ പവല്‍ (1) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറിയതോടെ ഇന്ത്യ അനായാസം വിജയത്തിലേക്ക് നീങ്ങി. 54 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നിരയിലെ ടോപ്‌സ്‌േകാറര്‍. ഇന്ത്യക്ക് വേണ്ടി ഖലീല്‍ അഹമ്മദും കുല്‍ദീപ് യാദവും മൂന്നു വിക്കറ്റുകള്‍ വീഴ്‌ത്തി.

രോഹിത്തിന് റെക്കോഡ്

മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്ത് ശര്‍മ വീണ്ടും റെക്കോഡ് ബുക്കില്‍. ഇന്നലെ 162 റണ്‍സ് നേടിയതോടെ ഏകദിനത്തില്‍ ഏറ്റവുമധികം പ്രാവശ്യം 150ലേറെ റണ്‍സ് നേടിയ താരമായി രോഹിത് ശര്‍മ. ഇത് ഏഴാം തവണയാണ് രോഹിത് ഏകദിനത്തില്‍ 150ലേറെ റണ്‍സ് നേടുന്നത്. സനത് ജയസൂര്യ, ക്രിസ് ഗെയ്ല്‍, ഹാഷിം ആംല, ഡേവിഡ് വാര്‍ണര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെയാണ് രോഹിത് മറികടന്നത്.

ഏകദിന സിക്‌സറുകളുടെ എണ്ണത്തിലും സച്ചിനെ മറികടന്ന് രോഹിത് രണ്ടാമതെത്തി. ഇതോടെ 195 സിക്‌സുകള്‍ നേടിയിട്ടുള്ള സച്ചിനെ മറികടന്ന് രോഹിത് തന്റെ നേട്ടം 198ലെത്തിച്ചു. സിക്‌സറുകളുടെ എണ്ണത്തില്‍ 211 എണ്ണമടിച്ച മഹേന്ദ്ര സിങ് ധോണിയാണ് രോഹിത്തിന് മുന്നിലുള്ള ഏക ഇന്ത്യന്‍ താരം. മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി (189), യുവരാജ് സിംഗ് (153) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. 

കൂടാതെ ധവാനൊപ്പം മറ്റൊരു റെക്കോഡുകൂടി രോഹിത് ഇന്നലെ സ്വന്തമാക്കി. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഓപ്പണിങ് സഖ്യമെന്ന റെക്കോഡാണ് ഇരുവരും നേടിയത്. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 4000 റണ്‍സ് തികയ്‌ക്കുകയും ചെയ്തു. സച്ചിന്‍-സെവാഗ് സഖ്യത്തിന്റെ റെക്കോഡാണ് ഇരുവരും മറികടന്നത്. സച്ചിന്‍-ഗാംഗുലി സഖ്യമാണ് ഇനി ഇവര്‍ക്കു മുന്നിലുള്ളത്. 1996-2007 കാലഘട്ടത്തില്‍ 136 ഇന്നിങ്‌സുകളില്‍ നിന്ന് 6609 റണ്‍സാണ് സച്ചിന്‍-ഗാംഗുലി സഖ്യം കൂട്ടിച്ചേര്‍ത്തത്. 2002-2012 കാലഘട്ടത്തിലാണ് സച്ചിന്‍-സെവാഗ് കൂട്ടുകെട്ട് 93 ഇന്നിങ്‌സുകളില്‍ നിന്ന് 3919 റണ്‍സ് ഓപ്പണിങ് വിക്കറ്റില്‍ നേടിയത്.