കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിനും അതിന്റെ ഉപയോഗം പരിചയപ്പെടുത്തുന്നതിനുമായി ഡിജിറ്റല്‍ രഥം ജില്ലയില്‍ പര്യടനം തുടങ്ങി. കലക്‌ട്രേറ്റില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഡിജിറ്റല്‍ രഥം ഫഌഗ് ഓഫ് ചെയ്തു. എഡിഎം മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. എന്‍.ഐ.സി ജില്ലാ ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ലീഡ് ബാങ്ക് മാനേജര്‍ കെ.സന്തോഷ്, ഐ.ടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മിഥുന്‍ കൃഷ്ണ, ഐകെഎം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.കെ. രോഷി തുടങ്ങിയവര്‍ സംസാരിച്ചു.
ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തോടൊപ്പം, അതിന്റെ ഭാഗമാവാന്‍ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുക കൂടിയാണ് മാര്‍ച്ച് ആറു മുതല്‍ 11 വരെ നടക്കുന്ന വാഹനപര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്. ഏഴിന് രാവിലെ 10 മണിക്ക് ചിറക്കുനി, ഉച്ചയ്‌ക്ക് രണ്ടിന് തലശ്ശേരി, എട്ടിന് രാവിലെ 10 മണിക്ക് കൂത്തുപറമ്പ്, ഉച്ചയ്‌ക്ക് രണ്ടിന് മട്ടന്നൂര്‍, ഒന്‍പതിന് രാവിലെ 10 മണിക്ക് പേരാവൂര്‍, ഉച്ചയ്‌ക്ക് രണ്ടിന് പയ്യാവൂര്‍, 10ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ്, ഉച്ചയ്‌ക്ക് രണ്ടിന് പിലാത്തറ, 11ന് രാവിലെ 11 മണിക്ക് പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ വാഹനം ക്യാംപ് ചെയ്യും. കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന ട്രൈഡി രജിസ്‌ട്രേഷനില്‍ സിണ്ടിക്കേറ്റ് ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, ആന്ധ്ര ബാങ്ക് എന്നിവയുടെ സേവനവും ലഭ്യമാക്കിയിരുന്നു.
ഡിജിറ്റല്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാഭരണകൂടം ആരംഭിച്ച ട്രൈഡി പദ്ധതിയുടെ ഭാഗമായി ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നീ മൂന്ന് ഐഡികളും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ടാവും. ഇതോടൊപ്പം പുതുതായി ആധാര്‍ കാര്‍ഡ് എടുക്കുവാനും ആധാറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താനും സൗകര്യമുണ്ട്. ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ആവശ്യാനുസരണം മൊബൈല്‍ ഉള്‍പ്പെടെയുള്ളവയില്‍ ലഭ്യമാക്കാനും സാധിക്കുന്ന ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാനും അവസരമുണ്ടാവും. പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യമാണ് ഇതിന്റെ മറ്റൊരു സവിശേഷത.
കഴിഞ്ഞ മെയ് 30ന് ഡല്‍ഹിയില്‍ നിന്നാരംഭിച്ച ഡിജിറ്റല്‍ രഥ് ഔട്ട് റീച്ച് കാംപയിന്‍ 13 സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് കേരളത്തിലെത്തിയത്. കണ്ണൂരിലെ പര്യടനത്തിന് ശേഷം ഡിജിറ്റല്‍ രഥം മാര്‍ച്ച് 31 ഓടെ കാസര്‍കോട് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക