Categories: Varadyam

മന്നത്തിന്റെ മഹാജീവിതത്തിലൂടെ

Published by

ഭാരതകേസരി മന്നത്തുപത്മനാഭന്‍ കേരളത്തെ സംബന്ധിച്ചിടത്തോളം മറ്റുപലതുമായിരുന്നു. സംഭവബഹുലമായ ജീവിതകഥയുടെ ഉടമയായ മന്നത്തേക്കുറിച്ച്‌ പലരും അവരവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച്‌ എഴുതിയിട്ടുണ്ട്‌. ഭൂതലകാലത്തിന്റെ ആലസ്യത്തില്‍ മയങ്ങിക്കിടന്ന നാശോത്മുഖമായ ഒരുവലിയ സമുദായം കുതിച്ചുയര്‍ന്നതിന്റെ ചരിത്രമാണ്‌ മന്നത്തിന്റെ ജീവിതകഥ. എന്നാല്‍, സമുദായ നേതാവായി മാത്രം കാണാന്‍ ആഗ്രഹിച്ച അടവിഭാഗം ചരിത്രകാരന്മാരുടെ ആഗ്രഹങ്ങള്‍ക്കപ്പുറം മന്നത്തിന്റെ ബഹുമുഖ വ്യക്തിത്വത്തിലേക്ക്‌ വെളിച്ചം വീശുന്നതാണ്‌. ഡോ.അനില്‍കുമാര്‍ വടവാതൂര്‍ രചിച്ച ഭാരത കേസരി മന്നത്തുപത്മനാഭന്‍ എന്ന ഗ്രന്ഥം അനാചാരങ്ങളുടെ അന്ധകാരത്തില്‍ ആണ്ടുകിടന്ന ഹിന്ദുജനതയെ തട്ടിയുണര്‍ത്തുകയും അയിത്തവും അനാചരങ്ങളും കൊണ്ട്‌ പൊറുതിമുട്ടിയ അധഃസ്ഥിതരെ കൈപിടിച്ചുയര്‍ത്തുകയും ചെയ്തു. അയിത്തത്തിനെതിരെ നടന്ന വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളുടെ മുന്നണിപ്പോരാളിയായി ക്ഷേത്രപ്രവേശന വിളംബരത്തിനു തിരികൊളുത്തിയ സവര്‍ണജാഥയുടെ സര്‍വ്വസൈന്യാധിപ സ്ഥാനം വഹിക്കുകയും ഹിന്ദുസമുദായങ്ങളുടെ ഒരുമയിലൂടെ മാത്രമേ ഭാരതത്തിന്‌ പുരോഗതിയുണ്ടാവുകയുള്ളുവെന്ന്‌ ഉറച്ചുവിശ്വസിക്കുകയും ചെയ്ത വ്യക്തിയായിരുന്നു മന്നം. ഭാരതത്തിന്‌ സ്വാതന്ത്ര്യം കിട്ടിയ വേളയില്‍ സ്വതന്ത്രതിരുവിതാംകൂര്‍ പ്രഖ്യാപനവുമായി വന്ന ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ക്കെതിരെ ഉത്തരവാദപ്രക്ഷോഭണത്തിനു നേതൃത്വംവഹിച്ചതും ഭാരതകേസരിയായിരുന്നു. ഇതെല്ലാമായിരുന്നിട്ടും ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം കിട്ടാതെപോയ മന്നത്തിന്റെ അന്യൂനമായ വ്യക്തിത്വത്തെ പരിചയപ്പെടുത്തുകയാണ്‌ ഈ ഗ്രന്ഥം.

ഒരേ സമയം സമുദായാചാര്യനും സാമൂഹ്യപരിഷ്കര്‍ത്താവുമായ മന്നം എന്‍എസ്‌എസ്‌, എസ്‌എന്‍ഡിപി ഐക്യത്തിനുവേണ്ടി നടത്തിയ ശ്രമങ്ങളും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. സ്വാതന്ത്ര്യസമരസേനാനി, ഗാന്ധിഭക്തന്‍, ഖദര്‍ പ്രചാരകന്‍ എന്നിവയൊക്കെയായിരുന്നു. മന്നത്തിന്‌ മഹാത്മാഗാന്ധി, അതിര്‍ത്തിഗാന്ധി ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, സര്‍.സി.രാജഗോപാലാചാരി, നീലം സജ്ജീവറെഡ്ഡി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ഡോ.എസ്‌.രാധാകൃഷ്ണന്‍, വി.വി.ഗിരി, ഗുരുജി ഗോള്‍വല്‍ക്കര്‍ തുടങ്ങിയവരുമായുണ്ടായിരുന്ന അടുത്ത ബന്ധവും ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ഗുരുവായൂര്‍, വൈക്കം സത്യഗ്രഹങ്ങളുടെ അമരക്കാരന്‍, കസ്തൂര്‍ബാഗാന്ധിയുമൊത്ത്‌ വടക്കന്‍ കേരളത്തില്‍ നടത്തിയ അയിത്തവിരുദ്ധ പ്രചരണം, ശ്രീകോവിലില്‍ കയറി ദേവനെ പൂജിക്കാന്‍ ഹിന്ദുക്കളായി ജനിച്ച എല്ലാവര്‍ക്കും അധികാരമുണ്ടെന്ന പ്രഖ്യാപനം തുടങ്ങിയതിനെക്കുറിച്ച്‌ ചരിത്രകാരന്മാര്‍ ബോധപൂര്‍വം മറന്നതും അല്ലാത്തതുമായ കാര്യങ്ങള്‍ ഈ ഗ്രന്ഥത്തില്‍ അനില്‍കുമാര്‍ വരച്ചുകാട്ടുന്നു. ഭക്തകവി സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെയും പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തര്‍ജനത്തിന്റെയും ഓര്‍മക്കുറിപ്പുകളും ഏറെ ശ്രദ്ധേയമാണ്‌.

രാഷ്‌ട്രത്തിന്റെ നന്മയും ഹിന്ദുസമൂഹത്തിന്റെ നവോത്ഥാനവും നായര്‍ സമുദായത്തിന്റെ ഉന്നമനവുമായിരുന്നു അദ്ദേഹത്തിന്റെ നയം.

മന്നത്തിന്റെ വ്യക്തിത്വത്തെ ഏറെ അടുത്തറിയാന്‍ വായനക്കാരനെ സഹായിക്കുന്ന ജീവിതരേഖയും അപൂര്‍വ്വ ചിത്രങ്ങളും പ്രസംഗങ്ങളുമെല്ലാം ഗ്രന്ഥത്തെ ആകര്‍ഷണീയമാക്കുന്നു. കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തെക്കുറിച്ചറിയാന്‍ വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ്‌ ഭാരത കേസരി മന്നത്തു പത്മനാഭന്‍. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശായുടെ പബ്ലിക്‌ റിലേഷന്‍സ്‌ ആന്റ്‌ പബ്ലിക്കേഷന്‍സ്‌ ഡയറക്ടറാണ്‌ ഗ്രന്ഥകാരന്‍.

ഡോ.അനില്‍കുമാര്‍ വടവാതൂര്‍.

പ്രസാധനം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം

കോട്ടയം.

വിതരണം: നാഷണല്‍ ബുക്സ്റ്റാള്‍

വില: 205 രൂപ (ഇപ്പോള്‍ 150 രൂപക്ക്‌ ലഭ്യം).

-എസ്‌.രാജേഷ്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by