Categories: Kerala

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ഗുണ്ടാസംഘം പിടിയില്‍

Published by

കൊച്ചി: യുവാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഡിവൈഎഫ്‌ഐ നേതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന ഗുണ്ടാസംഘത്തെ പോലീസ്‌ അറസ്റ്റുചെയ്തു. കുപ്രസിദ്ധ ഗുണ്ടകളായ പുതിയേടം മനയ്‌ക്കപ്പടി കുറ്റിപുറത്ത്‌ വീട്ടില്‍ ജോസ്‌ എന്ന ഹെന്‍റി (38), ആലപ്പുഴ പട്ടണക്കാട്‌ പുതിയകാവ്‌ ഹരിജന്‍ കോളനിയിലെ വെളുത്തേടത്ത്‌ വീളിവിട്ടില്‍ വെളുമ്പന്‍ സുജിത്ത്‌ എന്ന സുജിത്ത്‌ (26) എന്നിവരാണ്‌ പിടിയിലായത്‌.

കഴിഞ്ഞ 20 ന്‌ രാത്രി റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ വൃക്കരോഗിയായ പുതിയേടം പാലാട്ടി വീട്ടില്‍ ജോസി (38)നെ വാക്കത്തിയും വെട്ടുകത്തിയും ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ഇവരെന്ന്‌ സിഐ ജോണ്‍ വര്‍ഗീസ്‌, എസ്‌ഐ പി.കെ. ശ്രീധരന്‍ എന്നിവരടങ്ങിയ അന്വേഷണസംഘം കൊലയാളികള്‍ക്ക്‌ താമസസൗകര്യം ഒരുക്കിക്കൊടുത്ത ഡിവൈഎഫ്‌ഐ മുതുകാട്‌ മേഖല ജോ. സെക്രട്ടറിയും പെരുവണ്ണാംമൂഴി മുതുക്കാട്‌ ചക്കിട്ടപറമ്പ്‌ പഞ്ചായത്തില്‍ ചെറുവത്തൂര്‍ വീട്ടില്‍ വിനോ ബാസ്റ്റി (39)നെയും പിടിച്ചിട്ടുണ്ട്‌. ബുധനാഴ്ച രാത്രി 11 നാണ്‌ അന്വേഷണസംഘത്തില്‍പ്പെട്ട എസ്‌ഐ എം.എ. പോള്‍, ലാല്‍, നന്ദകുമാര്‍, പ്രദീപ്‌, രാധാകൃഷ്ണന്‍ എന്നിവരും പ്രദേശവാസികളും ചേര്‍ന്ന്‌ പെരുവണ്ണാംമൂഴിയിലെ വീട്ടില്‍നിന്ന്‌ പിടികൂടിയത്‌. ജോമോന്‍ എന്ന പേരില്‍ കോഴിക്കോട്ട്‌ അറിയപ്പെടുന്ന ഹെന്‍റിയുടെ പേരില്‍ ആലത്തൂരിലെ കൊലപാതകമടക്കം 20 ഓളം കേസുകളുണ്ട്‌. ഒരുതവണ ഗുണ്ടാ നിയമപ്രകാരം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. സുജിത്ത്‌ കൊലപാതകമുള്‍പ്പെടെയുള്ള 18ഓളം കേസുകളിലെ പ്രതിയാണ്‌. 2003 ന്‌ ശേഷമുള്ള കണക്കുകളാണിതെന്ന്‌ പോലീസ്‌ പറഞ്ഞു. കാക്കനാട്‌ വാഴക്കാലയിലെ സിപിഐ നേതാവായ വിനോദ്കുമാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ്‌ ഹെന്‍റി, സുജിത്ത്‌ എന്നിവര്‍ക്ക്‌ വീട്‌ നല്‍കിയതെന്ന്‌ ഡിവൈഎഫ്‌ഐ നേതാവായ വിനോ ബാസ്റ്റിന്‍ പോലീസിനോട്‌ പറഞ്ഞു.
റൂറല്‍ എസ്പി ഹര്‍ഷിത അത്തല്ലൂരി, പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ്‌ അന്വേഷണം നടന്നത്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by