Categories: Varadyam

തിരികെ

Published by

മൂകാംബികയില്‍നിന്നും കോഴിക്കോട്ടേയ്‌ക്കുള്ള ബസ്സില്‍ അയാളുടെ മനസ്സില്‍ എത്രയും പെട്ടെന്ന്‌ നാട്ടിലെത്താനുള്ള വ്യഗ്രതയായിരുന്നു. അളകനന്ദയെ കണ്ട്‌ മാപ്പ്‌ പറയണം. അവളുടെ കാഴ്ചപ്പാടില്‍ നന്മയുണ്ടായിരുന്നു. ഇത്‌ പണ്ടത്തെ ലോകമല്ല ഒരു കരണത്തടിച്ചാല്‍ മറുകരണം കാട്ടിക്കൊടുക്കുന്ന ഗാന്ധിജിയുടെ കാലം കഴിഞ്ഞുപോയി ഹരീന്ദ്രാ….. ഗണേഷ്‌ വര്‍മയുടെ വാക്കുകള്‍ അയാളുടെ മനസ്സില്‍ മുഴങ്ങി. തന്നെ വളര്‍ത്തി വലുതാക്കിയ ഗണേഷ്‌ വര്‍മയ്‌ക്ക്‌ അങ്ങനെ പറയാനുള്ള അവകാശവുമുണ്ടായിരുന്നു. നാട്ടുകാര്‍ സിപി എന്നു വിളിക്കുന്ന ചിറ്റം പറമ്പത്ത്‌ ഹരീന്ദ്രനോട്‌….അയാളോര്‍ത്തു. കരുണന്‍ പണിക്കരുടെ പ്രവചനം ഒരര്‍ത്ഥത്തില്‍ ശരിയായി വിവാഹം നടന്നാലും അളകനന്ദയ്‌ക്ക്‌ മനസ്സമാധാനം കുറവായിരിക്കുമെന്നായിരുന്നത്രെ കണിയാന്‍ പറഞ്ഞത്‌. നാട്ടുകാര്‍ക്ക്‌ എന്നും കൗതുകക്കാരനായ ചിറ്റംപറമ്പത്ത്‌ ഹരീന്ദ്രന്റെ ജീവിതം സത്യസന്ധത നിറഞ്ഞ ലളിതമായതായിരുന്നു. അല്‍പ്പം പരിഷ്ക്കാരിയായ അളകനന്ദ ടീച്ചര്‍ക്ക്‌ അപൂര്‍വമായ ജാതകദോഷത്തില്‍ ഉടനെ വിവാഹം നടന്നിട്ടില്ലെങ്കില്‍ പിന്നീട്‌ വളരെക്കാലം കഴിഞ്ഞേ ആ യോഗമുണ്ടാവുകയുള്ളൂ എന്നായിരുന്നത്രെ പ്രശ്നത്തില്‍ തെളിഞ്ഞത്‌.
അതുപ്രകാരം അന്വേഷണം നടത്തിയ അവര്‍ പ്രാരബ്ധക്കാരനായ തന്നെ കണ്ടെത്തി വിവാഹം ഉറപ്പിക്കുകയായിരുന്നല്ലോ. പക്ഷെ അനുഭവിക്കേണ്ടത്‌ മനുഷ്യന്‍ എന്നായാലും അനുഭവിക്കേണ്ടിവരുമെന്ന വിശ്വാസം ബലപ്പെടുത്തുന്നതായിരുന്നു തന്നെ പരിഷ്ക്കാരിയാക്കാനുള്ള അളകനന്ദയുടെ ശ്രമത്തില്‍ പ്രതിഷേധിച്ച്‌ താന്‍ നാടുവിട്ടതും മൂകാംബികയില്‍ എത്തിപ്പെട്ടതും. എല്ലാം മറന്ന്‌ ദേവിയുടെ തിരുമുമ്പില്‍ ഭജനയിരുന്ന തന്നെ ഗണേഷ്‌ വര്‍മ്മഎന്ന തെന്നിന്ത്യന്‍ പരസ്യകലാരംഗത്തെ മാന്ത്രികന്‍ തിരിച്ചറിയുകയും ബാംഗ്ലൂരിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തത്‌ ദേവിയുടെ മായയായിരിക്കാം. അതൊരു പുനര്‍ജന്മമായിരുന്നു. വര്‍മയുടെ ബിസിനസ്‌ സാമ്രാജ്യത്തിന്റെ മുതല്‍ക്കൂട്ടായി താന്‍ മാറിയപ്പോള്‍ ശത്രുക്കള്‍ നേര്‍ക്കുനേരെ വന്നു. ഒടുവില്‍ എല്ലാം തിരിച്ചുനല്‍കി തിരികെ തന്റെ അളകനന്ദയുടെ അടുത്തേക്ക്‌ യാത്ര തിരിക്കുമ്പോള്‍ യാത്രയല്ല. താന്‍ വരണം അളകനന്ദ ടീച്ചറോടൊപ്പം. എന്നാലെ കര്‍മം പൂര്‍ത്തിയാകുന്നുള്ളൂ. മിസ്റ്റര്‍ ഹരീന്ദ്രന്‍…..നാട്ടില്‍ തന്നെ കുറിച്ചുള്ള വേവലാതിയില്‍ ഉരുകിത്തീരുന്ന അളകനന്ദയെക്കുറിച്ചുള്ള ഫീച്ചര്‍ ഒരുവനിതാ വാരികയില്‍ കണ്ടതിന്റെ പിറ്റേ ദിവസം തന്നെ ഗണേഷ്‌ വര്‍മ തന്നെ യാത്രയാക്കുകയായിരുന്നു. ബസ്‌ ഒരു കുലുക്കത്തോടെ എതിരെ വന്ന വാഹനത്തിന്‌ സൈഡ്‌ കൊടുത്തപ്പോള്‍ താന്‍ കേരളത്തിലെത്തിയെന്ന്‌ തമാശയോടെ ഹരീന്ദ്രനോര്‍ത്തു.

സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by