Categories: Samskriti

സമാവര്‍ത്തനം

Published by

ഉപനയനം കഴിഞ്ഞ്‌ മൂന്നുകൊല്ലമെങ്കിലും ബ്രഹ്മചാരിയായി വേദവും ശാസ്ത്രങ്ങളുമായ ചടങ്ങുകളെല്ലാം പഠിച്ച്‌ അവസാനിപ്പിക്കലാണ്‌ സമാവര്‍ത്തനം. മിക്കവാറും ഉപനയനത്തിന്റെ അതേ ചടങ്ങുകള്‍ തന്നെ ആവര്‍ത്തിക്കുകയാണിവിടെ. സമാവര്‍ത്തനത്തിന്‌ ശേഷം കൃഷ്ണാജിനവും മേഖലയും ഉപേക്ഷിക്കുന്നു. പകരം മുണ്ട്‌ ഉടുക്കാന്‍ തുടങ്ങുന്നു. നിത്യച്ചമത വേണ്ടെന്ന്‌ വയ്‌ക്കുന്നു. സന്ധ്യാവനന്ദനവും സ്വതന്ത്രമായി. ഇന്നത്തെ കഥ വേറെ. കുളിതന്നെ കുളിമുറിയിലാണല്ലോ.

സമാവര്‍ത്തനം ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാണ്‌. അതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ബ്രഹ്മചര്യക്കാലം കഴിഞ്ഞുവെന്നതുതന്നെയാണ്‌. സമാവര്‍ത്തനത്തിന്‌ ശേഷം പണ്ടൊക്കെ കാശിദര്‍ശനം പതിവുണ്ടായിരുന്നു. അങ്ങനെയൊരു സന്ദര്‍ശനത്തിന്റെ ആദ്ധ്യാത്മികതവും ആധികാരികതയും ആയ ഗുണവിശേഷങ്ങള്‍ ഒരുപക്ഷെ, ആരും ചിന്തിക്കാറില്ല. ഓലക്കുടയും മെതിയടിയും മറ്റുമായി സമാവര്‍ത്തന്‍ കാശിക്ക്‌ പുറപ്പെടുന്നു. അതിന്‌ മുന്‍പ്‌ മാതാപിതാക്കളെ വണങ്ങി ആചാര്യനെ നമസ്കരിച്ച്‌ ഒരു ഭാരതപര്യടനത്തിന്‌ അനുജ്ഞനേടുന്നു. രണ്ടോ മൂന്നോ കൊല്ലം കൊണ്ട്‌ ഭാരതത്തിന്റെ പടിഞ്ഞാറേ തീരത്തുകൂടി മിക്ക സംസ്ഥാനങ്ങളും അവിടെയുള്ള മഹാക്ഷേത്രങ്ങളും സന്ദര്‍ശിച്ച്‌ അവസാനം ഗംഗയിലെത്തുന്നു. ഗംഗാ സ്നാനവും, കാശിവിശ്വനാദര്‍ശനവും കഴിഞ്ഞ്‌ ഭാരതത്തിന്റെ കിഴക്കന്‍ സമുദ്രതീരത്തുകൂടി സഞ്ചരിച്ച്‌ രാമേശ്വരത്തേക്ക്‌ മടങ്ങുന്നു. ഒരുകാലത്ത്‌ ഇതത്രയും നിര്‍ബന്ധമായിരുന്നു. സംസ്കൃതഭാഷ വശമുള്ളതുകൊണ്ട്‌ ഏത്‌ സംസ്ഥാനത്ത്‌ ചെന്നാലും ആശയവിനിമയം ഒരു ബുദ്ധിമുട്ടല്ല. താന്‍ ഏറ്റെടുത്ത്‌ ചെയ്യുന്ന ആചാരാനുഷ്ഠാനങ്ങള്‍ മറ്റ്‌ നാട്ടുകാര്‍ക്കിടയില്‍ എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന പഠനവും മാര്‍ഗമദ്ധ്യേ കണ്ടെത്താവുന്ന പണ്ഡിതന്മാരോടും സാത്വികന്മാരോടും നടത്താവുന്ന സംവാദവും തന്റെ മാതൃഭൂമിയുടെ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്‍രെയും പ്രത്യക്ഷമായ ദര്‍ശനവും എല്ലാം തന്നെ ഈ ഒറ്റയാത്രകൊണ്ട്‌ സാധിക്കാവുന്നതാണം. ഈ മഹത്തായ ചടങ്ങ്‌ ഇന്ന്‌ എത്രമാത്രം ലോപിച്ചിരിക്കുന്നു.

പരദേശി ബ്രാഹ്മണരുടെ ഇടയില്‍ ഉപനയവും യഥാസമയം പരിവര്‍ത്തനവും വിവാഹത്തിന്റെ തൊട്ടുതലേദിവസങ്ങളില്‍ നടത്തുകയാണ്‌ പതിവ്‌. മലയാളി ബ്രഹ്മണര്‍ സമാവര്‍ത്തനത്തോടുകൂടി ബ്രഹ്മചര്യം അവസാനിപ്പിക്കുകയും പിന്നീട്‌ കുറേക്കാലം സ്നാതകനായി തന്നെ ജീവിച്ചുകൊണ്ട്‌ അവസാനം ഗാര്‍ഹസ്ഥ്യം സ്വീകരിക്കുകയും ചെയ്യുന്നു. ഈ കാലമത്രയും ബ്രാഹ്മണകുമാരന്‍ വഴിതെറ്റിപ്പോകാനും ചീത്തകൂട്ടുകെട്ടിലേര്‍പ്പെടാനും ഒക്കെയുള്ള സാധ്യത വളരെ കൂടുതലാണ്‌. സ്നാതകാശ്രമം പറ്റാത്ത ഈ കാലഘട്ടത്തിന്റെ വൈരൂപ്യം കണ്ടറിഞ്ഞിട്ടാകാം പരദേശിബ്രഹ്മണര്‍ സമാവര്‍ത്തനം നീട്ടിവച്ചത്‌.

– നീലകണ്ഠന്‍ നമ്പൂതിരി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by