Categories: Kottayam

പാലാ നഗരത്തിലെ മാലിന്യപ്രശ്നം ജനകീയ പ്രക്ഷോഭത്തിലേക്ക്‌

Published by

പാലാ: നഗരത്തിലെ മാലിന്യ സംസ്കരണ പ്രശ്നം വാന്‍ ജനകീയ പ്രതിഷേദത്തിലേക്ക്‌ നീങ്ങുന്നു. സംസ്കരണം കുറ്റമറ്റതാക്കുന്നതുവരെ നഗരത്തിലെ മാലിന്യ ശേഖരണം നിര്‍ത്തിവയ്‌ക്കണമെന്ന്‌ ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രശ്നത്തില്‍ നഗരസഭാധികൃതകര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും ഭാരവാഹികള്‍ ആരോപിച്ചു. നഗരസഭാ പ്രദേശത്തെ ഖരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന്‌ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല. അലക്ഷ്യമായി മാലിന്യങ്ങള്‍ തള്ളിയിരുന്ന മൈതാനത്തിനു ചുററും സംരക്ഷണഭിത്തി കെട്ടി തിരിച്ചതുമാത്രമാണ്‌ നടന്നത്‌. ഒരു ട്രീറ്റ്മെണ്റ്റ്‌ പ്ളാണ്റ്റ്‌ സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തിച്ചില്ല. ശുദ്ധജലശ്രോതസ്സുകളില്‍ മാലിന്യം നിറഞ്ഞു പകര്‍ച്ചവ്യാധികള്‍ വിട്ടുമാറാതായി. കഴിഞ്ഞ ൨൫ വര്‍ഷമായി കഥ തുടരുന്നു. ജനങ്ങള്‍ സംഘടിച്ച്‌ പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ മാത്രം മാലിന്യങ്ങള്‍ മണ്ണിട്ടുമൂടുകയും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ അധികാരികള്‍ മടങ്ങുകയും ചെയ്യുന്നു. പ്രദേശവാസികള്‍ക്ക്‌ പരാതി തീരുന്നില്ല. നൂറുകണക്കിന്‌ വീടുകള്‍, വിദ്യാലയം, ആരാധനാലയം തുടങ്ങി പൊതുസ്ഥാപനങ്ങള്‍ എല്ലാം ഡമ്പിംഗ്‌ ഗ്രൗണ്ടില്‍ അധികദൂരത്തല്ലാതെ ഉണ്ട്‌. നഗരസഭ ഏറെ പ്രതീക്ഷയോടെ മാലിന്യശേഖരണത്തിനായി ആരംഭിച്ച പൂതിയ പദ്ധതിയും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്‌. കുടുംബശ്രീ മുഖേന നഗരസഭയുടെ പ്രത്യേക ഓട്ടോറിക്ഷകളില്‍ നഗരത്തിലെ വീടുകളിലെത്തി ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിയാണിത്‌. ഇതോടെ തെരുവേരങ്ങളില്‍ സ്ഥാപിച്ചിരുന്ന കുറ്റികള്‍ ഒഴിവാക്കി. തരംതിരിച്ച്‌ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഡമ്പിംഗ്‌ ഗ്രൗണ്ടിലെത്താതെ റീസൈക്കിളിംഗ്‌ പ്രക്രിയയില്‍ സംസ്കരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒന്നും നടന്നില്ല. മുമ്പു വന്നിരുന്ന മാലിന്യങ്ങള്‍ക്കുപുറമെ ഓട്ടോറിക്ഷകളിലെത്തുന്ന അധികമാലിന്യവും പേറേണ്ട അവസ്ഥയാണിപ്പോള്‍ കാനാട്ടുപാറയിലുള്ളതെന്ന്‌ ആക്ഷന്‍കൗണ്‍സില്‍ ആരോപിച്ചു.പത്രസമ്മേളനത്തില്‍ കര്‍മ്മസമിതി രക്ഷാധികാരി ഫാ.ഡോ.ജോര്‍ജ്‌ വര്‍ഗീസ്‌ ഞാറക്കുന്നേല്‍, സെക്രട്ടറി ടോം ജോസ്‌, ചെയര്‍മാന്‍ ജോണി ആഗസ്റ്റിന്‍ പഞ്ചായത്തംഗങ്ങളായ സിബി ഓടയ്‌ക്കല്‍, ലിറ്റി പയസ്‌ എന്നിവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by