Categories: Samskriti

ക്ഷേത്രസങ്കല്‍പത്തിന്റെ ശാസ്ത്രീയത

Published by

ബ്രഹ്മാണ്ഡ-പിണ്ഡാണ ശരീരങ്ങളുടെ പ്രത്യക്ഷമായ പ്രതീകമാണ്‌ ക്ഷേത്രം. പ്രപഞ്ചം ബ്രഹ്മാണ്ഡവും മനുഷ്യശരീരം പിണ്ഡാണ്ഡവും. കേരളീയ മഹാക്ഷേത്രങ്ങളില്‍ ശ്രീകോവിലിന്‌ പുറത്ത്‌ അകത്തെ ബലിവട്ടം, നാലമ്പലം, വിളക്കുമാടം, പുറത്തെ പ്രദക്ഷിണവഴി, പുറം മതില്‍ എന്നിങ്ങനെ അഞ്ചു പ്രകാരങ്ങളുണ്ടാവും. ഇങ്ങനെ നിര്‍മ്മിച്ച ക്ഷേത്രം മനുഷ്യശരീരത്തിന്റെ തന്നെ പ്രതീകമാണ്‌. ക്ഷേത്രശില്‍പം ദേവന്റെ സ്ഥൂലശരീരത്തെയും ശ്രീകോവിലിനുള്ളിലുള്ള ദേവപ്രതിഷ്ഠയും അതിനടിയിലുള്ള ഷഡാധാരപ്രതിഷ്ഠയും ദേവന്റെ സൂക്ഷ്മശരീരത്തെയും പ്രതിനിധാനം ചെയ്യുന്നു. ഗര്‍ഭഗൃഹം ശിരസ്സായും അകത്തെ ബലിവട്ടം മുഖമായും നമസ്കാരമണ്ഡപം ഗളമായും നാലമ്പലം കൈകളായും പുറത്തെ പ്രദക്ഷിണവഴി കുക്ഷിസ്ഥാനമായും പുറംമതില്‍ മുട്ടുകളായും ഗോപുരം വേദപാദങ്ങളായും വര്‍ണ്ണിച്ചിരിക്കുന്ന ‘വിശ്വകര്‍മ്മ്യം’ എന്ന ക്ഷേത്രശില്‍പ ഗ്രന്ഥത്തിലെ ‘ഗര്‍ഭഗൃഹം ശിരഃ പ്രോക്തം’ എന്നുതുടങ്ങുന്ന വരികള്‍ ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്‌. ഗോപുരദര്‍ശനം പുണ്യകരമെന്ന്‌ വിശ്വസിക്കപ്പെടുന്നതും അതുകൊണ്ടാണ്‌.

ആധാരശില, നിധികുംഭം, അഷ്ടദളപത്മം, കൂര്‍മ്മം, യോഗനാളം, നപുംസകശില എന്നിവയാണ്‌ ക്ഷേത്രത്തിലേ ഷഡാധാരപ്രതിഷ്ഠയിലെ ആറ്‌ ആധാരങ്ങള്‍. ഇവ യഥാക്രമം സൂക്ഷ്മശരീരത്തിലെ മൂലാധാരം, സ്വാധിഷ്ഠാനചക്രം, മണിപൂരകം, അനാഹതചക്രം, വിശുദ്ധിചക്രം, ആജ്ഞാചക്രം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. അജ്ഞാചക്രമാകുന്ന നപുംസകശിലയുടെ ഉപരിഭാഗമാണ്‌ സഹസ്രാരപത്മമെന്ന്‌ വിവക്ഷിക്കപ്പെടുന്നത്‌. ഇവിടെ സ്ഥാപിക്കുന്ന പീഠത്തിന്മേല്‍ പീഠം സ്ത്രീശിലയും സ്ത്രീദേവതാവിഗ്രഹമാണെങ്കില്‍ പീഠം പുരുഷശിലയുമായിരിക്കും. അങ്ങനെ ദേവപ്രതിഷ്ഠ സഹസ്രാരപത്മത്തില്‍ നടക്കുന്ന ശിവശക്തി സംയോഗം തന്നെയെന്ന്‌ വരുന്നു.

മനുഷ്യശരീരത്തിലെ മൂലാധാര ചക്രത്തില്‍ ഉറങ്ങിക്കിടക്കുന്ന ഈശ്വരചൈതന്യത്തെ (കുണ്ഡലിനീശക്തി) ഉണര്‍ത്തി ആധാരചക്രങ്ങളിലൂടെ ക്രമമായി മുകളിലേക്ക്‌ കൊണ്ടുവന്ന്‌ ശിരസ്സില്‍ ആയിരം ഇതളുകളുണ്ടെന്ന്‌ സങ്കല്‍പിക്കപ്പെടുന്ന സഹസ്രാരചക്രത്തിലെത്തുമ്പോള്‍ വ്യക്തി പരമപദത്തിലെത്തുന്നു.

എളുപ്പമായുള്ള വഴിയെ ചന്തിച്ചാല്‍

ഇടയ്‌ക്കിടെയാറു പടിയുണ്ട്‌

പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍

ശിവനെക്കാണാകും ശിവശംഭോ

എന്ന കീര്‍ത്തനത്തിലും ഇതുതന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. ഈ പരമപദപ്രാപ്തിക്ക്‌ ഹിന്ദുമതം വിവിധ സാധനാമാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. എന്നാല്‍ അവയൊന്നും സാധാരണക്കാരന്‌ അനുഷ്ഠാനക്ഷമമല്ല. അവര്‍ക്ക്‌ ഏറ്റവും കരണീയമാര്‍ഗ്ഗമാണ്‌ ക്ഷേത്രദര്‍ശനം. മന്ത്ര-തന്ത്രശാസ്ത്രങ്ങളൊന്നും നിശ്ചയമില്ലാത്തവരും ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍, ആറ്‌ ആധാരങ്ങളും കടന്ന്‌ പരമപദത്തിലെത്തിയ കുണ്ഡലിനീശക്തിയുടെ പ്രതീകമായ ദേവപ്രതിഷ്ഠയില്‍ നിന്നും ആ ചൈതന്യം അവനിലേക്ക്‌ സംക്രമിക്കുന്നു. അത്‌ അവനിലെ കുണ്ഡലിനീശക്തിയെയും ഉണര്‍ത്തുന്നു. ആ ചൈതന്യത്തിന്റെ ശക്തിയുടെ പ്രഭാവം മുലമാണ്‌ സാധകന്‌ ദൈവം പ്രസാദിച്ചതായി അനുഭവപ്പെടുന്നത്‌. മാധവജി എഴുതുന്നു : ‘അങ്ങനെ അനേകായിരം ഭക്തജനങ്ങള്‍ക്ക്‌ സാധനയുടെ ദുഷ്കരവും തീവ്രവുമായ മാര്‍ഗ്ഗങ്ങളില്‍ കൂടി പോകാതെ തന്നെ വളരെയെളുപ്പത്തില്‍ സാധനാജന്യങ്ങളായ സദ്ഫലങ്ങളെ അനുഭവേദ്യങ്ങളാക്കി തീര്‍ക്കുന്ന അത്യത്ഭുതകരമായ ഒരു മനഃശാസ്ത്ര എഞ്ചിനീയറിംഗ്‌ പദ്ധതിയാണ്‌ നമ്മുടെ പൂര്‍വ്വികര്‍ ക്ഷേത്രനിര്‍മ്മിതികൊണ്ടും അതിന്റെ സങ്കേതികശാസ്ത്രകര്‍മ്മങ്ങളായ താന്ത്രികക്രിയാദികള്‍ കൊണ്ടും മറ്റും ചെയ്തുവച്ചിരിക്കുന്നത്‌.

– ഡോ. കെ.ബാലകൃഷ്ണവാര്യര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by