Categories: Vicharam

ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍

Published by

ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത്‌ ഒറ്റപ്പെട്ട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ രാഷ്‌ട്രീയ ഗതിവിഗതികളുടെ നേര്‍സൂചനയായി ആരും സാധാരണ കണക്കാക്കാറില്ല. എന്നാല്‍ കര്‍ണാടകയിലെ കൊപ്പാള്‍ നിയമസഭാമണ്ഡലത്തിലും ബംഗാളിലെ ഭവാനിഷപ്പൂര്‍ ബധിര്‍ഹത്‌ നോര്‍ത്ത്‌ മണ്ഡലങ്ങളിലും കഴിഞ്ഞാഴ്ചയുണ്ടായ ജനവിധി അതീവ രാഷ്‌ട്രീയ പ്രാധാന്യമുള്ളവയാണ്‌. കര്‍ണാടകയില്‍ ബിജെപി ഇതുവരെ ജയിച്ചിട്ടില്ലാത്ത ഒരു മണ്ഡലമാണ്‌ കൊപ്പാള്‍, അവിടെ അസംബ്ലിസീറ്റ്‌ ആദ്യമായി പിടിച്ചെടുത്തുവെന്നു മാത്രമല്ല കോണ്‍ഗ്രസ്സിനെ 12,488 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ ബിജെപി തറപറ്റിക്കുകയും ചെയ്തു. യദിയൂരപ്പയ്‌ക്കെതിരെ അപവാദ-വിവാദ കൊടുങ്കാറ്റുകള്‍ അഴിച്ചുവിട്ട കോണ്‍ഗ്രസ്സ്‌- കുമാരസ്വാമി അവിശുദ്ധകൂട്ടുകെട്ടിനും കുപ്രചരണങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ കനത്ത തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പിനെ കണക്കാക്കാവുന്നതാണ്‌. ബി.ജെ.പി.യുടെ വന്‍ മുന്നേറ്റം വഴി സീറ്റ്‌ നഷ്ടപ്പെട്ടത്‌ ജനതാദളിനാണ്‌.

കര്‍ണ്ണാടകയില്‍ ബി.ജെ.പി. അധികാരമേറ്റ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി തിളക്കമാര്‍ന്ന മുന്നേറ്റവും നേട്ടങ്ങളുമുണ്ടാക്കിയിട്ടുണ്ട്‌. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്‌, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ അന്ധമായ ബി.ജെ.പി. വിരോധത്താല്‍ സമനിലതെറ്റിയ രീതിയിലാണ്‌ എതിരാളികള്‍ തന്ത്രങ്ങളും -കുതന്ത്രങ്ങളും ആവിഷ്കരിച്ചു നടപ്പാക്കി വരുന്നത്‌. തത്വദീക്ഷയില്ലാത്ത ഇക്കൂട്ടരുടെ അധാര്‍മ്മിക രാഷ്‌ട്രീയത്തെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണിപ്പോള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്‌. കേവല അഴിമതികള്‍ എന്നതിനപ്പുറം വന്‍ കൊള്ളകള്‍ എന്നു വിശേഷിപ്പിക്കാവുന്ന സെപ്ക്ട്രം- കോമണ്‍വെല്‍ത്ത്‌ അഴിമതികള്‍ വഴി കോണ്‍ഗ്രസ്സ്‌ രക്ഷപ്പെടാനാകാത്ത വിധം കുരുക്കില്‍ അകപ്പെട്ടിരിക്കയാണ്‌. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനുവേണ്ടി തൂക്കമൊപ്പിക്കാന്‍ പ്രചരണ സംവിധാനങ്ങള്‍ കര്‍ണാടകയില്‍ ബിജെപിയെ കരുവാക്കുകയായിരുന്നു. ജനങ്ങള്‍ ഈ കള്ളക്കളി മനസ്സിലാക്കി ജനക്ഷേമ ഭരണത്തിനെ കാത്തുസൂക്ഷിക്കുമെന്ന സന്ദേശമാണ്‌ കൊപ്പാള്‍ ഉപതെരഞ്ഞെടുപ്പ്‌ നല്‍കുന്നത്‌.

ബംഗാളിലെ ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 78% നേടിയാണ്‌ മമതാബാനര്‍ജി വന്‍ വിജയം കൊയ്തെടുത്തത്‌. സി.പി.എം അഞ്ചുമാസം മുന്‍പ്‌ ജയിച്ച ബസിര്‍ഹത്‌ നോര്‍ത്ത്‌ മണ്ഡലം ഇപ്പോള്‍ തൃണമൂല്‍ പിടിച്ചെടുത്തത്‌ 31000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌. സി.പി.എം എന്ന കേഡര്‍പാര്‍ട്ടിയുടെ നില ബംഗാളില്‍ എത്ര ദയനീയമായിക്കഴിഞ്ഞു എന്ന സത്യത്തിലേക്കാണ്‌ അവിടെ നടന്ന ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌. സി.പി.എം. നേതാവ്‌ മുസ്തഫ ബിന്നിന്റെ നിര്യാണത്തെ തുടര്‍ന്ന്‌ നടന്ന ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പില്‍ ഇത്രയും അപമാനകരമായ ഒരു ജനകീയ പ്രഹരം അവര്‍ പ്രതീക്ഷിച്ചിരുന്നതല്ല.

ബംഗാളില്‍ 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പാര്‍ട്ടിയാണ്‌ സി.പി.എം എന്തിനും തയ്യാറുള്ള സുസ്സജ്ജമായ കേഡറാണ്‌ അവര്‍ക്കവിടെയുണ്ടായിരുന്നത്‌ മമതയുടെ മിന്നുന്ന വിജയം ബംഗാളിന്റെ രാഷ്‌ട്രീയ ഭൂപടം ആകെ മാറ്റിവരയ്‌ക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണ്‌. സിംഗൂരില്‍ ടാറ്റയ്‌ക്ക്‌ നല്‍കിയ 997.1 ഏക്കര്‍ ഭൂമിയില്‍ 400 ഏക്കര്‍ കര്‍ഷകരെ കൂടിയൊഴിപ്പിച്ച്‌ നിര്‍ബന്ധപൂര്‍വ്വം നല്‍കിയതാണ്‌. ഇത്‌ തിരിച്ചുപിടിച്ച്‌ കര്‍ഷകര്‍ക്കു നല്‍കുമെന്ന പ്രഖ്യാപനം നിയമമാക്കി അധികാരമേറ്റ്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒരു മാസത്തിനുള്ളില്‍ നിയമസഭ വഴി പാസ്സാക്കിയിരുന്നു. പ്രസ്തുത സിംഗൂര്‍ബില്‍ ഇപ്പോള്‍ കല്‍ക്കട്ടഹൈക്കോടതിയും ശരിവെച്ചിരിക്കയാണ്‌. ബംഗാളിലെ സി.പി.എം. പതനത്തിനൊരു പ്രധാനകാരണം സിംഗൂര്‍ഭൂമി പ്രശ്നമാണെന്നും രാഷ്‌ട്രീയ വൃത്തങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്‌.

ദേശീയ രാഷ്‌ട്രീയത്തില്‍ സി.പി.എം. സി.പി.ഐ കക്ഷികള്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷത്തിന്റെ പങ്ക്‌ ഓരോദിവസം കഴിയുന്തോറും. ആശങ്കാജനകമാം വിധം കുറഞ്ഞുവരികയാണ്‌. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ തന്നെ പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷമായ കക്ഷിയായിരുന്ന അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കാല്‍നൂറ്റാണ്ടുകാലം ഈ നില തുടര്‍ന്നു. 1964 ലെ പിളര്‍പ്പിനു ശേഷവും. സി.പി.എം. – സിപി.ഐ കക്ഷികളുടെ അടിസ്ഥാന വോട്ടുകള്‍ക്ക്‌ കുറവുണ്ടായിട്ടില്ലായിരുന്നു. 1957 ല്‍ കേരളത്തില്‍ ഒറ്റയ്‌ക്ക്‌ അധികാരത്തില്‍ വരാനും 8 സംസ്ഥാനങ്ങളില്‍ സ്വന്തമായി ജനപ്രതിനിധികളെ ജയിപ്പിക്കാനും അവര്‍ക്ക്‌ കഴിഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെ തുടര്‍ന്ന്‌ ഇന്ദിരാഗാന്ധിയുടെ ബജറ്റിനെ പിന്താങ്ങിയ സി.പി.എം -സി.പി.ഐ കക്ഷിക്ക്‌ ജനപിന്തുണ പിന്നീട്‌ ക്രമാനുഗതമായി കുറയുകയാണുണ്ടായത്‌. അടിയന്തരാവസ്ഥയുള്‍പ്പെടെയുള്ള ജനവിരുദ്ധ നയങ്ങളെ പിന്താങ്ങാനും അതിനൊപ്പം നടന്നു നീങ്ങാനും സി.പി.ഐ യ്‌ക്ക്‌ ഉത്സാഹമായിരിക്കുന്നു. ഒരു കാലത്ത്‌ ബിഹാര്‍ നിയമസഭയില്‍ മുഖ്യപ്രതിപക്ഷമായിരുന്ന സി.പി.ഐയ്‌ക്ക്‌ ഇന്ന്‌ ഒരു സീറ്റുപോലും നേടാനാവാത്ത പരിതാപകരമായ സ്ഥിതിയിലാണവരുള്ളത്‌.

മൊത്തത്തില്‍ സി.പി.എമ്മിന്റെ ഗ്രാഫ്‌ പരിശോധിച്ചാല്‍ 1967 വരെ അത്‌ മേലോട്ടായിരുന്നു. എന്നാല്‍ 1971 മുതല്‍ തുടങ്ങിയ താഴോട്ട്‌ പോക്ക്‌ ഇപ്പോഴും തുടരുകയാണ്‌. ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഏതാണ്ട്‌ 10% വരെ കിട്ടിയ സി.പി.എമ്മിന്‌ ദേശീയ കക്ഷിയാവാന്‍ വേണ്ട കുറഞ്ഞ ജനപിന്തുണപോലും ലഭിക്കാത്ത ഗതികേട്‌ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലുണ്ടായി. കോണ്‍ഗ്രസ്സിനു ബദല്‍ മുഖ്യപ്രതിപക്ഷമായിത്തീര്‍ന്ന പാര്‍ട്ടി പിന്നീട്‌ പാര്‍ലമെന്റിലെ 3-ാ‍മത്തെ കക്ഷിയായി താഴോട്ടുപോയി. അന്ധമായ ബിജെപി വിരോധമുയര്‍ത്തി യുപിഎയെ പിന്തുണ സി.പി.എം ലോക സഭയിലിപ്പോള്‍ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ 7-ാ‍ം സ്ഥാനത്തേയ്‌ക്ക്‌ ചുരുങ്ങിയിരിക്കുന്നു. ബംഗാളിലെ അപ്രതീക്ഷിത പതനത്തോടെ ത്രിപുരയില്‍ മാത്രമായി അവരുടെ ഭരണം ഒതുങ്ങി കഴിഞ്ഞു.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ബംഗാളിലെ നാണം കെട്ട പരാജയത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്തുന്നതിനുപ്പോലും മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കായിട്ടില്ല. സി.പി.എമ്മിനെപ്പോലെ കേഡര്‍ പാര്‍ട്ടിയില്‍ ബംഗാളില്‍നിന്നുള്ള പോളിറ്റ്‌ ബ്യൂറോ അംഗം ബുദ്ധദേവ്‌ ഭട്ടാചാര്യ തുടര്‍ച്ചയായി 3 തവണ വിട്ടുനില്‍ക്കുന്നിടത്തോളം കാര്യങ്ങള്‍ മോശമായിത്തീര്‍ന്നിരിക്കുന്നു. മറ്റ്‌ പരിപാടികളില്‍ പങ്കെടുക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ മുന്‍ മുഖ്യമന്ത്രി പോളിറ്റ്‌ ബ്യൂറോ ബഹിഷ്കരിക്കുമ്പോള്‍ കേന്ദ്ര നേതൃത്വം തികഞ്ഞ നിസ്സഹായാവസ്ഥയില്‍ ഉള്‍വലിയുകയുമാണ്‌. ഹൈദരാബാദില്‍ ചേര്‍ന്ന വിപുലീകൃത സി.പി.എം കേന്ദ്രനേതൃയോഗം പുതിയ തലമുറയിലേക്ക്‌ താത്വികമായ കടന്നുചെല്ലലിനാകുന്നില്ലെന്ന പരിദേവനമാണ്‌ നടത്തിയിട്ടുള്ളത്‌. ആശയപരമായും രാഷ്ടീയപരമായും സി.പി.എം. എത്തിപ്പെട്ടിട്ടുള്ള ഇപ്പോഴത്തെ പാപ്പരത്തം പരിഹാരസീമകള്‍ക്കപ്പുറമാണുള്ളത്‌.

അധികാരം ഒരു പര്‍ട്ടിയെ എത്രമാത്രം ദുര്‍ബലവും പാളിച്ചയുള്ളതുമാകുമെന്നതിനുള്ള തെളിവാണ്‌ ബംഗാളിലെ സി.പി.എം അധികാരത്തിന്റെ ലഹരി ആവോളമാസ്വദിച്ച സി.പി.എം.അണികള്‍ അതു നഷ്ടപ്പെട്ട അവസ്ഥയില്‍ നിശ്ചലരോ അലസരോ ആയിമാറിയിരിക്കുന്നു. അണികളെ ആവേശഭരിതരാക്കാനും സക്രിയ രാഷ്‌ട്രീയകൈകാര്യം ചെയ്യിക്കാനും നേതാക്കള്‍ക്കുമാകുന്നില്ല. ബസര്‍ഹത്‌ നോര്‍ത്ത്‌, ഭവനാനിപൂര്‍ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ ഈ അപചയത്തിന്റെ ആഴങ്ങളാണ്‌ അളന്ന്‌ കാട്ടിയിട്ടുള്ളത്‌. അന്ധമായ ബി.ജെ.പി വിരോധവും ഭാരതീയതയോടുള്ള എതിര്‍പ്പും സി.പി.എം. തകര്‍ച്ചയ്‌ക്ക്‌ വഴിമരുന്നിട്ട ഘടകങ്ങളാണ്‌.

അഡ്വ.പി.എസ്‌.ശ്രീധരന്‍പിള്ള

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by