Categories: Vicharam

ജിഹാദി സ്ഫോടനം ഒരു തുടര്‍ക്കഥ

Published by

അതെ, വീണ്ടും ദല്‍ഹിയില്‍ ജിഹാദി ഭീകരത ആഞ്ഞടിച്ചു!! ശക്തിയേറിയ ഇസ്ലാമിക സ്ഫോടനം ദല്‍ഹി ഹൈക്കോടതി സമക്ഷംതന്നെ അരങ്ങേറിയതിന്‌ തൊട്ടുപിന്നാലെ അതിപണ്ഡിതനായ ആഭ്യന്തരമന്ത്രി തനിക്ക്‌ സ്വതഃസിദ്ധമായ, വാള്‍ട്ട്‌ ഡിസ്നിയുടെ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡൊണാള്‍ഡ്‌ ഡക്ക്‌ സ്റ്റെയിലിലുള്ള, ഇളിച്ച ചിരിയുടെ അകമ്പടിയോടെ രാജ്യത്തിന്‌ തുടര്‍ന്നും യഥോചിതമായ സുരക്ഷ ഉറപ്പാക്കിക്കൊടുക്കുന്നതാണെന്ന്‌ ആവര്‍ത്തിച്ച്‌ പറഞ്ഞു. എന്ത്‌ സുരക്ഷ? ഏത്‌ സുരക്ഷ? ആര്‍ക്കാണ്‌ രാജ്യത്തിന്‌ സുരക്ഷയേകാന്‍ നേരവും താല്‍പ്പര്യവും?

ഭാരതത്തിനെ, അധികം താമസിയാതെതന്നെ, ജിഹാദി ഭീകരതാശല്യം വായ്‌ തൊടാതെ വിഴുങ്ങുമെന്ന്‌ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള വിവരമുള്ള മനുഷ്യര്‍ സര്‍ക്കാരിനെ ബോധിപ്പിച്ചുകൊണ്ടേയിരിക്കയാണ്‌. ഇത്തരം അര്‍ത്ഥവത്തായ മുന്നറിയിപ്പുകളെ മനഃപൂര്‍വം അവഗണിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ അടക്കമുള്ള മിക്ക സര്‍ക്കാരുകളും. ജിഹാദി ടൈററിസത്തിന്‌ അടിവാരമായിരിക്കുന്ന സമഗ്ര പ്രത്യയശാസ്ത്രത്തിനെക്കുറിച്ച്‌ പ്രസ്തുത സര്‍ക്കാരുകള്‍ യഥാര്‍ത്ഥത്തില്‍ അജ്ഞരാണോ? എന്നു തോന്നുന്നില്ല. ഭാരതത്തിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കാര്യക്ഷമതയും ചുറുചുറുക്കും ഏറിയവയാകുന്നു. അവര്‍ വേണ്ടത്ര വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്‌. തങ്ങളെപ്പോലെ അല്ലാത്തവരെ നിഷ്കരുണം കൊലപ്പെടുത്താനുള്ള പ്രത്യയശാസ്ത്ര പ്രബോധനം- നമ്മുടെ അയല്‍രാഷ്‌ട്രങ്ങളടക്കമുള്ള-അനേകം രാജ്യങ്ങളിലെ മുസ്ലീം യുവാക്കള്‍ക്ക്‌ നല്‍കിവരികയാണ്‌ എന്ന നമ്മുടെ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ക്ക്‌ ആധികാരികമായിത്തന്നെ അറിവുണ്ട്‌.

അതീവ പ്രകോപനകരമായ സന്ദേശങ്ങളാലും ജിഹാദി റിക്രൂട്ട്മെന്റ്‌ സൈറ്റുകളാലും ഇന്റര്‍നെറ്റ്‌ വീര്‍പ്പുമുട്ടുന്നു. പരമ്പരാഗത സ്റ്റെറിയോ ടൈപ്പ്‌ രൂപമല്ല ഇപ്പോള്‍ ജിഹാദികള്‍ക്കുള്ളതെന്ന്‌ അമേരിക്ക മുതല്‍ ജര്‍മ്മനിവരെ ഭാരതത്തിനെ അറിയിക്കുന്നു. അവര്‍ക്ക്‌ വിദേശവര്‍ണങ്ങളിലുള്ള ചര്‍മവും നേത്രങ്ങളും കേശവും ഉണ്ടായിരിക്കാം. ഡേവിഡ്‌ ഹെഡ്ലി ഒരു നല്ല ദൃഷ്ടാന്തമാണ്‌. ആഭ്യന്തര ഏജന്‍സികളുടെ പക്കലുള്ള വിവര രജിസ്റ്ററുകളില്‍ ഇന്ത്യക്കകത്ത്‌ തന്നെയുള്ള ജിഹാദി സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. അവര്‍ക്ക്‌ അന്താരാഷ്‌ട്ര ജിഹാദി സംഘടനകളുമായി കെട്ടുപാടുകളുമുണ്ട്‌. എന്നിട്ടും അതിശക്തനും ഭീമാകാരനുമായ രാക്ഷസന്‍ ഉറങ്ങുകയാണ്‌. പക്ഷേ, സത്യത്തില്‍ ഉറങ്ങുകയല്ല.

സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആശാന്മാരും ആശാട്ടികളും അവര്‍, പുറമെ അഭിനയിക്കുന്നപോലെ, ഇക്കാര്യങ്ങളെക്കുറിച്ച്‌ അജ്ഞരല്ല. ഓരോ സ്ഫോടനവും കഴിയുമ്പോള്‍, വളിച്ച ചിരിക്കാരന്‍- ഒരു ജൂനിയര്‍ കോണ്‍സ്റ്റബിളിനെ മാതിരി- എത്രപേര്‍ കൊല്ലപ്പെട്ടു? എത്രപേര്‍ക്ക്‌ പരിക്കുപറ്റി എന്നീ വിവരങ്ങള്‍ തരികയും പിന്നെ “ഏത്‌ കൂട്ടരാണ്‌ സ്ഫോടനത്തിന്‌ പിന്നില്‍ എന്ന്‌ വ്യക്തമല്ല” എന്ന സ്ഥിരം അനുപല്ലവി വിസ്തരിച്ച്‌ പാടുകയും ചെയ്യുന്നു. കാരണം വ്യക്തമാണ്‌. യഥാര്‍ത്ഥത്തില്‍ ആരാണ്‌ സ്ഫോടനം നടത്തിയതെന്ന വിവരം പറഞ്ഞാല്‍ അയാള്‍ക്ക്‌ അയാളുടെ പണിപോയിക്കിട്ടും. പാര്‍ട്ടി വിചാരിക്കുന്നത്‌, സത്യം പുറത്തുപറഞ്ഞാല്‍ പാര്‍ട്ടിക്ക്‌ അതിന്റെ ന്യൂനപക്ഷ വോട്ടുബാങ്ക്‌ നഷ്ടപ്പെടുമെന്നുമാണ്‌.

ഈ പാര്‍ട്ടിതന്നെ ഭീകരരുടെ പ്രവൃത്തിയില്‍ ഭാഗഭാക്കാകുന്നുണ്ട്‌, അതായത്‌, ഇടക്കിടെ ഭീകരാക്രമണ മുന്നറിയിപ്പുകള്‍ നല്‍കി രാജ്യത്തെ ഭീതിയിലാഴ്‌ത്തിക്കൊണ്ട്‌. നാണമോ മാനമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഡൊണാള്‍ഡ്‌ ഡക്ക്‌ ചിരിക്കാന്‍ പറയുന്നു: “ജൂലൈയില്‍ തന്നെ, ഹൈക്കോടതിയില്‍ ആക്രമണമുണ്ടാകുമെന്ന്‌ ഞങ്ങള്‍ക്ക്‌ സൂചന കിട്ടിയിരുന്നു”. ആഭ്യന്തരമന്ത്രിയുടെ തികഞ്ഞ കഴിവുകേടാണ്‌ അയാളുടെ ഈ പ്രസ്താവനയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്‌. ഹൈക്കോടതി പരിസരങ്ങളില്‍ ഇതിനു മുമ്പും ആക്രമണമുണ്ടായിട്ടുള്ള സ്ഥിതിക്കും, അലര്‍ട്ട്‌ ലഭിച്ച സ്ഥിതിക്കും എന്തുകൊണ്ട്‌ അവിടെ ക്ലോസ്ഡ്‌ സര്‍ക്യൂട്ട്‌ ടിവി സ്ഥാപിച്ചില്ല? ഇയാളെപ്പോലുള്ളവര്‍ ഓരോ സ്ഫോടനത്തിന്‌ ശേഷവും കേട്ടുമടുത്ത ഒരു പ്രസ്താവനാ വൈകൃതംതന്നെ ആവര്‍ത്തിക്കുകയാണ്‌.

സ്വന്തം കഴിവുകേടിനെ പര്‍ദ്ദയിടാന്‍ ഇപ്പോള്‍ ഒരു പുതിയ ട്രിക്ക്‌ ഇറക്കിയിട്ടുണ്ട്‌. എവിടെ സ്ഫോടനം നടക്കുന്നുവോ അവിടോട്ട്‌ ‘ദേശീയ അന്വേഷണ ഏജന്‍സി’യെ വിടും. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനൊന്നുമല്ല. പിന്നെയോ, ഭീകരാക്രമണങ്ങളില്‍ ഹിന്ദുക്കളും ഹിന്ദുസംഘടനകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍! പ്രാദേശിക-സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ സത്യസന്ധമായ കണ്ടെത്തലുകളെ മറച്ചുവെക്കാനും അവരുടെ ശ്രദ്ധയെ തിരിച്ചുവിടാനും അങ്ങനെ അന്വേഷണം മുടന്തിനീങ്ങാന്‍ സാഹചര്യമൊരുക്കാനുമാണ്‌ എന്‍ഐഎയുടെ പരിശ്രമം. ഫലമോ, ജിഹാദികള്‍ ഒരിക്കലും പിടിയിലകപ്പെടില്ലെങ്കിലും ഹിന്ദുക്കള്‍ സംശയിക്കപ്പെടുന്നു.

ഇത്തരം ഹീനപ്രവൃത്തികള്‍ ചെയ്യുന്നതിന്റെ ഫലമായി അവര്‍ക്ക്‌ കുറച്ച്‌ വോട്ടുകള്‍ ലാഭമുണ്ടായേക്കാം. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ക്ക്‌ ഭൂരിപക്ഷ വോട്ടുകള്‍ കൈമോശം വരികയും അങ്ങനെ അധികാരംതന്നെ നഷ്ടപ്പെടുകയും ചെയ്യും. ഇതിന്‌ കാരണം, സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും നീതിന്യായ സംവിധാനത്തിനും ഭരണസംവിധാനത്തിനും മേല്‍ ജിഹാദികള്‍ അധീശത്വം നേടുമെന്നതാണ്‌. ഇതിന്റെ ലക്ഷണങ്ങള്‍ കാശ്മീര്‍ തൊട്ട്‌ ആസാം, ആന്ധ്രാപ്രദേശ്‌, കേരളം എന്നീ സംസ്ഥാനങ്ങളിലെ പ്രത്യേക ജില്ലകളില്‍ വരെ ഇപ്പോള്‍ത്തന്നെ പ്രകടമാണ്‌.

പക്ഷേ, ഇതൊന്നും കാണാന്‍ മനസ്സില്ലാത്ത പ്രധാനമന്ത്രി ബംഗ്ലാദേശില്‍ ചെന്ന്‌ അവിടുത്തുകാര്‍ക്ക്‌ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കവേ തന്നെയാണ്‌ ബംഗ്ലാദേശില്‍ നിന്നുതന്നെ ഉത്ഭവംകൊണ്ട ജിഹാദി ഗ്രൂപ്പുകള്‍ ഭാരത തലസ്ഥാനത്തെ ഹൈക്കോടതിക്ക്‌ ബോംബ്‌ വെച്ചതും.

മനഃപൂര്‍വമായ നിരുത്തരവാദിത്തമാണ്‌ ഭീകരാക്രമണങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്‌. എന്നുപറഞ്ഞാല്‍, ഭാരതത്തിലെ പട്ടികജാതിക്കാര്‍, പിന്നോക്ക സമുദായക്കാര്‍, വനവാസികളടക്കമുള്ള സകല ഹിന്ദുക്കളെയും സിക്ക്‌-ബുദ്ധ-ജൈന മതക്കാരെയും കൊന്നൊടുക്കാന്‍ ജിഹാദികള്‍ക്ക്‌ സര്‍ക്കാര്‍ പ്രത്യക്ഷമായിത്തന്നെ പ്രോത്സാഹനം നല്‍കയാണ്‌, തികഞ്ഞ ബോധത്തോടെ.

പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും സഹായത്തോടെയാണ്‌ ഭാരതത്തിലെ ജിഹാദിസംഘങ്ങള്‍ വളരുന്നതെന്ന്‌ സര്‍ക്കാരിന്‌ നല്ലപോലെ അറിയാം. എന്നിട്ടും ആ രാജ്യങ്ങളുമായി ഭാരത സര്‍ക്കാര്‍ സൗഹൃദസംഭാഷണങ്ങള്‍ നടത്തുന്നു!

ഇത്തരം ഭീകരമായ നിരുത്തരവാദിത്തം സഹിക്കാനായി ജനിച്ചവരല്ല ഭാരതത്തിലെ ഭൂരിപക്ഷ സമൂഹം. നീണ്ട ആയിരംകൊല്ലം ഭാരതം അതിക്രമികള്‍ക്കെതിരെ യുദ്ധം ചെയ്തു. ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയിലും പൂര്‍വകാലത്തെ മാതിരി, ജിഹാദികളാല്‍ ഹിന്ദുക്കള്‍ കൊല്ലപ്പെടേണ്ടി വരുന്ന സാഹചര്യം ഭരണാധികാരികള്‍ സൃഷ്ടിക്കുന്നതായാണ്‌ കാണുന്നത്‌. എങ്കില്‍ അതിനെതിരെ ഭാരതത്തിലെ ഹൈന്ദവ സമൂഹം ജനാധിപത്യപരമായും സമാധാനപരമായും സ്വന്തം സുരക്ഷയ്‌ക്ക്‌ നടപടികള്‍ അടിയന്തരമായി എടുക്കേണ്ടിയിരിക്കുന്നു.

ഡോ. പ്രവീണ്‍ തൊഗാഡിയ

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by