Categories: Kottayam

ക്രഷര്‍ യൂണിറ്റിന്‌ അനുമതി കൊടുക്കാനുള്ള രഹസ്യനീക്കം വിവാദമാകുന്നു

Published by

എരുമേലി: സര്‍ക്കാര്‍ പ്രഖ്യാപിത നിയമങ്ങളെ മറികടന്ന്‌ ക്രഷര്‍ യൂണിറ്റിന്‌ അനുമതികൊടുക്കാനുള്ള എരുമേലി ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതിയുടെ രഹസ്യനീക്കം വിവാദമാകുന്നു. എരുമേലിക്ക്‌ സമീപം കൊട്ടിത്തോടും മേഖലയിലുള്ള കൂറ്റന്‍ പാറക്കെട്ട്‌ കേന്ദ്രീകരിച്ചാണ്‌ തോട്ടം ഉടമയുടെ പേരില്‍ പഞ്ചായത്തില്‍ അപേക്ഷ എത്തിയിരിക്കുന്നത്‌. എന്നാല്‍ ക്രഷര്‍ യൂണിറ്റ്‌ തുടങ്ങുന്നതിനാവശ്യമായ 21 രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുകയും ചെയ്താല്‍ മാത്രമേ ഇത്തരത്തിലുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍പോലും കഴിയൂ എന്ന അവസ്ഥ നിലനില്‍ക്കെയാണ്‌ പഞ്ചായത്ത്‌ ഭരണസമിതി നിയമങ്ങള്‍ ലംഘിച്ച്‌ യൂണിറ്റിണ്റ്റെ പ്രാഥമിക നടപടികള്‍ക്കായി രംഗത്തെത്തിയത്‌. 21 രേഖകളില്‍ അടിയന്തിര സ്വഭാവമുള്ള 16 രേഖകള്‍ സഹിതമാണ്‌ അപേക്ഷകന്‍ ആദ്യം അപേക്ഷപോലും നല്‍കേണ്ടിയിരുന്നത്‌. ക്രഷര്‍ യൂണിറ്റ്‌ തുടങ്ങുന്നതിനു മുമ്പ്‌ വളരെ പ്രധാനപ്പെട്ട രേഖകളായ ശബ്ദമലിനീകരണം, പരിസ്ഥിതി പ്രശ്നങ്ങള്‍, സമീപത്തുള്ള ജനവാസകേന്ദ്രങ്ങളുടെ മൈനിംഗ്‌ ആണ്റ്റ്‌ ജിയോളജി വകുപ്പിണ്റ്റെ അനുമതി രേഖ തുടങ്ങിയവ അപേക്ഷയോടൊപ്പം നല്‍കേണ്ടിയിരുന്നതാണ്‌. എന്നാല്‍ ഇത്തരത്തില്‍ രേഖകള്‍ ലഭിച്ചാല്‍ പോലും അപേക്ഷ സ്വീകരിക്കാന്‍ നിയമവ്യവസ്ഥ ഇല്ലാതിരിക്കെയാണ്‌ പഞ്ചായത്ത്‌ ഭരണ സമിതി രഹസ്യമായി സ്ഥലപരിശോധന നടത്തിയത്‌. ക്രഷര്‍ യൂണിറ്റ്‌ അനുമതിക്കായി കൊണ്ടുവന്ന അപേക്ഷയിന്‍മേല്‍ പ്രതിപക്ഷത്തെ ഏക സിപിഎം അംഗം വിയോജനക്കുറിപ്പിലൂടെ പ്രതിഷേധിച്ചതാണ്‌ ഇതിനുള്ളിലെ അവിശുദ്ധ അഴിമതി കൂട്ടികെട്ട്‌ പുറത്താകാന്‍ കാരണം. യൂണിറ്റിന്‌ ലൈസന്‍സ്‌ കൊടുക്കുന്നതില്‍ ഭരണപക്ഷത്തോടൊപ്പം ഇടതുപക്ഷ ട്രേഡ്‌ യൂണിയനിലെ ചിലര്‍ പിന്തുണയുമായി രംഗത്തെത്തിയതും പാര്‍ട്ടിയില്‍ ചേരിതിരിവിന്‌ വഴിയൊരുക്കിയിരിക്കുകയാണ്‌. റബര്‍ തോട്ടത്തിലെ 2 ഏക്കറിലധികം വരുന്ന പാറക്കെട്ട്‌ തോട്ടം ഉടമയുടെ പേരിലാണോ എന്ന കാര്യംപോലും അന്വേഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നു. ക്രഷര്‍ യൂണിറ്റ്‌ തുടങ്ങാന്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്തിണ്റ്റെ താഴെ എരുമേലി വാവര്‍ മെമ്മോറിയല്‍ ഹൈസ്ക്കൂളും മുകളിലായി പിന്നോക്ക കൊടിത്തോടും കോളനിയുമാണുള്ളത്‌ മുന്‍ എല്‍ഡിഎഫ്‌ ഭരണസമിതി മുമ്പാകെ നേരത്തെ കൊണ്ടുവന്ന ഇതേ അപേക്ഷ വ്യക്തമായ വാര്‍ഡ്‌ അംഗത്തിണ്റ്റെതടക്കമുള്ള എതിര്‍പ്പിനെ തുടര്‍ന്ന്‌ തള്ളുകയായിരുന്നു. ക്രഷര്‍ യൂണിറ്റിന്‌ തുടങ്ങാനുള്ള ലൈസന്‍സ്‌ രഹസ്യമായി നല്‍കുന്നതിലൂടെ ലക്ഷക്കണക്കിനു രൂപയുടെ അഴിമതി ആരോപണങ്ങളാണ്‌ ഇരു മുന്നണികളിലേയും ചില നേതാക്കള്‍തന്നെ ഉന്നയിച്ചിരിക്കുന്നത്‌. പുതുതായി ഭരണത്തിലേറിയ എല്‍ഡിഎഫ്‌ ഭരണസമിതി വലിയ പരിക്കുകളൊന്നുമില്ലാതെ പോകുന്നതിനിടയിലാണ്‌ ക്രഷര്‍ യൂണിറ്റ്‌ വിവാദം ഭരണസമിതിക്ക്‌ വാന്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഭരണസമിതിയെ വെട്ടിലാക്കാന്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന അണിയറ നീക്കങ്ങളുടെ ദാനമാണ്‌ ഇതെന്നും കോണ്‍ഗ്രസിലെ തന്നെ ചിലര്‍ പറയുന്നു. ക്രഷര്‍ യൂണിറ്റ്‌ വന്നാല്‍ തൊഴില്‍പരമായി ഉണ്ടാവുന്ന 50% ധാരണപോലും കാരാര്‍ വ്യവസ്ഥയില്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ട്രേഡ്‌യൂണിയന്‍ നേതാക്കള്‍ക്ക്‌ കഴിഞ്ഞില്ലയെന്നതാണ്‌ രഹസ്യനീക്കത്തിണ്റ്റെ ഭാഗമായി ചൂണ്ടിക്കാട്ടുന്നത്‌. കോടിക്കണക്കിനു രൂപയുടെ ലാഭം മുന്നില്‍ കണ്ട്‌ ക്രഷര്‍ യൂണിറ്റ്‌ തുടങ്ങാനുള്ള നീക്കം രഹസ്യമാക്കി വച്ച പഞ്ചായത്ത്‌ ഭരണ സമിതിക്കെതിരെയുള്ള വ്യാപകമായ ജനകീയ പ്രതിഷേധത്തിലേക്കാണ്‌ വഴിയരുക്കിയിരിക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by