Categories: Kottayam

ലക്ഷങ്ങള്‍ ചെലവഴിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടിവെള്ളപദ്ധതി പാഴാകുന്നു

Published by

പൂഞ്ഞാര്‍: ലക്ഷങ്ങള്‍ ചിലവഴിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജനകീയ കുടിവെള്ള പദ്ധതി അധികൃതരുടെ അവഗണനമൂലം പാഴാകുന്നു. പൂഞ്ഞാര്‍ പഞ്ചായത്ത്‌ നാലാം വാര്‍ഡില്‍ മൂന്നു വര്‍ഷം മുമ്പ്‌ ത്രിതല പഞ്ചായത്തുകളുടെ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍ബ്ബന്ധിച്ച്‌ കേരള സുവര്‍ണ്ണജൂബിലി ജനകീയ കുടിവെള്ള പദ്ധതിയാണ്‌ കമ്മീഷന്‍ ചെയ്ത്‌ ഒരു മാസത്തിനകം പ്രവര്‍ത്തനം നിലച്ചത്‌. പൂഞ്ഞാറിലെ ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തണ്ണിപ്പാറയിലെ അറുപത്‌ കുടുംബങ്ങളാണ്‌ പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതിക്കായി അറുപത്‌ പേരില്‍ നിന്ന്‌ ഗുണഭോക്തൃ വിഹിതം 3500 രൂപ മുതല്‍ 7000 രൂപ വരെ ഈടാക്കുകയും ചെയ്തു. തണ്ണിപ്പാറയില്‍ ചെറിയിടത്തില്‍ രാമചന്ദ്രന്‍ നായര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത്‌ വാട്ടര്‍ ടാങ്കും അമ്പാട്ട്‌ കണ്ടത്തില്‍ കുളവും നിര്‍മ്മിച്ച പദ്ധതിയുടെ ഉദ്ഘാടനം ഒരുവര്‍ഷം പഞ്ചായത്തു തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ നടത്തിയത്‌. ജലവിതരണത്തിന്‌ വേണ്ടിവാങ്ങിയ പൈപ്പുകള്‍ ഗുണനിലവാരമില്ലാത്തതായതിനാല്‍ വിതരണം ആരംഭിച്ചപ്പോള്‍ പലയിടത്തും പൊട്ടി നശിച്ചതായി നാട്ടുകാര്‍ അറിയിച്ചു. പിന്നീട്‌ മോട്ടോര്‍ കേടായതിനെത്തുടര്‍ന്ന്‌ പമ്പിംഗ്‌ പൂര്‍ണ്ണമായും നിലയ്‌ക്കുകയും ചെയ്തു. പദ്ധതിക്കാവശ്യമായ പമ്പ്‌ കോയമ്പത്തൂറ്‍ നിന്നും ഗുണനിലവാരമില്ലാത്തതാണ്‌ വാങ്ങിയതെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച ഗുണഭോക്തൃസമിതി കണ്‍വീനര്‍ മോട്ടോര്‍ നന്നാക്കുന്നതിനോ കുടിവെള്ള വിതരണത്തിനോ ശ്രമിക്കുന്നില്ലത്രേ. കുളം പൂര്‍ത്തിയാക്കി സംരക്ഷണഭിത്തി കെട്ടി പകുതിയായപ്പോള്‍ കെട്ടിടമിടിഞ്ഞ്‌ വീണിരുന്നു. കുളത്തിണ്റ്റെ അടിത്തട്ടില്‍ നിന്ന്‌ കെട്ട്‌ ആരംഭിക്കാത്തതായിരുന്നു കാരണം. കുടിവെള്ളക്ഷാമം ഏറ്റവുമധികം അനുഭവപ്പെടുന്ന തണ്ണപ്പാറയില്‍ വളരെ പ്രതീക്ഷയോടെ പൂര്‍ത്തിയാക്കിയ കുടിവെള്ളപദ്ധതി പാഴായതോടെ കടുത്ത ആശങ്കയിലാണ്‌ പ്രദേശവാസികള്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by