Categories: Kottayam

പി.ജെ. ജോസഫിനെ പുറത്താക്കണമെന്ന്‌ വെള്ളാപ്പള്ളി

Published by

മുണ്ടക്കയം: കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയായ മന്ത്രി പി.ജെ. ജോസഫിനെ മന്ത്രിസഭയില്‍നിന്ന്‌ ഉമ്മന്‍ചാണ്ടി പുറത്താക്കണമെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ഹൈറേഞ്ച്‌ എസ്‌എന്‍ഡിപി യൂണിയണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീനാരായണ ഫെസ്റ്റ്‌ 2011 ണ്റ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്തിലെ പ്രശ്നങ്ങളും എസ്‌എംഎസ്‌ വിവാദവും ജോസഫിണ്റ്റെ തനിനിറം വെളിവാക്കുന്നതാണ്‌. മരിക്കുന്നതുവരെ മന്ത്രിയാകണം എന്ന ലക്ഷ്യമാണ്‌ ജോസഫിനെ നയിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവര്‍ ചിഹ്നംനോക്കി വോട്ടുചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ജാതിനോക്കിയാണ്‌ വോട്ടുചെയ്യുന്നത്‌. മാറിമാറിവന്ന ഭരണവര്‍ഗം കേരളത്തിലെ അഥസ്ഥിതരെ അവഗണിക്കുകയായിരുന്നു. ജാഥനയിക്കാന്‍ കറുമ്പനും ഭരണം നയിക്കാന്‍ വെളുമ്പനും എന്ന സ്ഥിതിയാണ്‌ നിലവിലുള്ളത്‌. കോടതിവിധികളെ എല്ലാവരും അംഗീകരിക്കുകയാണ്‌ വേണ്ടത്‌. ഇവിടുത്തെ ബാവ-മെത്രാന്‍ സഭകള്‍ കോടതിവിധി അനുസരിക്കുകയാണ്‌ വേണ്ടത്‌. ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിക്കണം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ വിവാദമാക്കുന്നത്‌ ശരിയല്ല. ക്ഷേത്രസ്വത്ത്‌ ഹിന്ദുകള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഈ സ്വത്ത്‌ ഹിന്ദുസമുദായത്തിണ്റ്റെ നവോത്ഥാനത്തിന്‌ വിനിയോഗിക്കണം. രാജാവിണ്റ്റെ പേരില്‍ ട്രസ്റ്റ്‌ രൂപീകരിച്ച്‌ അഞ്ച്‌ മെഡിക്കല്‍ കോളേജ്‌ എങ്കിലും ആരംഭിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.യൂണിയന്‍ സെക്രട്ടറി ലാലിറ്റ്‌ സ്വാഗതം പറഞ്ഞു. ബാബു ഇടയാടികുഴി അദ്ധ്യക്ഷത വഹിച്ചു. ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം ബാബു കായംകുളം, അവാര്‍ഡ്‌ ജേതാവ്‌ ജി. കലേഷ്‌ കുമാര്‍ എന്നിവരെ പൊന്നാടയണിയിച്ച്‌ ആദരിച്ചു. കഴിഞ്ഞ 4 ദിവസങ്ങളായി ആയിരത്തി അഞ്ഞൂറോളം കലാകാരന്‍മാര്‍ മാറ്റുരച്ച ശ്രീനാരായണ ഫെസ്റ്റില്‍ വിജയികളായവര്‍ക്ക്‌ യൂത്ത്‌ മൂവ്മെണ്റ്റ്‌ യൂണിയന്‍ പ്രസിഡണ്റ്റ്‌ അനീഷ്‌, സെക്രട്ടറി മധു. റ്റി.എം., വൈസ്‌ പ്രസിഡണ്റ്റ്‌ രഞ്ജിത്ത്‌ എസ്‌. പാക്കുളത്തില്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. അനിതാഷാജി, വിജയമ്മബാബു, ഒ.ജി. ബാബു, പി. അനിയന്‍, കെ.എന്‍. സോമരാജന്‍, അരുണാ സതീഷ്‌ ബാബു, ഷീബാ രാജു, സി.കെ. നന്ദന്‍, മനോജ്‌ പി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by