Categories: Samskriti

ഉപനയനതത്ത്വം

Published by

മാതാവിന്റെ സ്നേഹലാളന ഏറ്റുവളരുന്ന ഒരു കുഞ്ഞ്‌ അച്ഛനിലൂടെ ആചാര്യസന്നിധിയില്‍ എത്തുന്നു. ആചാര്യന്‍ ആ കുഞ്ഞിനെ സ്വീകരിച്ച്‌ ഉപനയിപ്പിച്ച്‌ വൈദിക ജീവിത ധര്‍മ്മങ്ങള്‍ പഠിപ്പിക്കുന്നു. ഇതാണ്‌ നമ്മുടെ പാരമ്പര്യം. മാതാവിന്റെ ഗര്‍ഭത്തില്‍ നിന്നും ജനിച്ച കുഞ്ഞ്‌ ആചാര്യന്റെ ആത്മപ്രഭയില്‍ നിന്ന്‌ പുനര്‍ജനിക്കുന്നു. അതാണ്‌ ഉപനയനം. ഉപനയനം കഴിയുന്നതോടെ അവന്‍ ദ്വിജനായി. രണ്ടാമത്‌ ജനിച്ചവന്‍ എന്നാണ്‌ ‘ദ്വിജന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം. എന്തിനാണ്‌ ഈ പുനഃര്‍ജന്മം? മാതാവിന്റെ ഗര്‍ഭത്തില്‍ നിന്നും പിറന്ന കുഞ്ഞ്‌ തമോപ്രകൃതിയുടെ അവിദ്യാചലനങ്ങളുടെ മാര്‍ഗത്തില്‍ സഞ്ചരിക്കാനുള്ള അറിവും കഴിവും മാത്രമേ ഉള്ളൂ. തന്റെ ജന്മോദ്ദേശ്യത്തെ പൂര്‍ത്തീകരിക്കുവാന്‍ ആ ജീവന്‌ അതുകൊണ്ട്‌ സാധിക്കില്ല. തന്റെ ജന്മോദ്ദേശ്യം നേടിയെടുക്കാന്‍ പ്രാപ്തമായ ഒരു പുതിയ ജീവിതത്തിലേക്ക്‌ ആചാര്യനിലൂടെ ഒരു കുഞ്ഞ്‌ കാലെടുത്ത്‌ വയ്‌ക്കുന്നു. അതാണ്‌ ഉപനയനം. ഉപനയനം കഴിയുന്നതോടെ ജീവന്‌ ഉണര്‍വ്‌ വരുന്നു. അവിദ്യാമാധ്യമങ്ങളില്‍ വിദ്യാപ്രകൃതിയുടെ ചലനങ്ങള്‍ കടന്നുവരുന്നു. ക്രമേണ എല്ലാറ്റിനേയും നോക്കിക്കണ്ട്‌ സ്വധര്‍മ്മത്തിലൂടെ ജീവിച്ച്‌ ജന്മോദ്ദേശ്യത്തെ നേടിയെടുക്കാനുള്ള കഴിവും പ്രാപ്തിയും കുഞ്ഞിന്‌ ഉണ്ടാകുന്നു.

ഉപനയനം കഴിയുന്നതോടെ ആദ്യം ചെയ്യുന്ന കര്‍മ്മം സന്ധ്യാവന്ദനമാണ്‌. സന്ധ്യാവന്ദനത്തിന്റെ പ്രസക്തി ഇന്ന്‌ ആര്‍ക്കും അറിയില്ല. സന്ധിക്കുന്നിടത്ത്‌ വന്ദിക്കുന്നതാണ്‌ സന്ധ്യാവന്ദനം. എന്ത്‌ എന്തിനെ സന്ധിക്കുന്നു? അത്‌ എപ്പോള്‍ സംഭവിക്കുന്നു ഇതാണ്‌ ഇതിന്റെ രഹസ്യം. ഈശ്വരസാന്നിധ്യം ബാഹ്യ പ്രപഞ്ചത്തില്‍ സന്ധിക്കുന്നു. അതോടൊപ്പം ഓരോ ജീവനിലും അവന്റെ പ്രഭ സന്ധിക്കുന്നു. ഓരോ ദിവസവും അഞ്ച്‌ നേരങ്ങളില്‍ ഇത്‌ സംഭവിക്കുന്നുണ്ട്‌. അതികാലത്ത്‌ ബ്രഹ്മമുഹൂര്‍ത്തത്തില്‍, ഉദായസ്തമന സന്ധ്യകള്‍, മദ്ധ്യാഹ്നസന്ധ്യ, അര്‍ദ്ധരാത്രി എന്നിവയാണ്‌ അവ. ഈ സമയങ്ങളില്‍ ഉണര്‍വ്വോടുകൂടി നാം ആ സാന്നിധ്യത്തെ ആശ്രയിക്കണം. അതിനെ ആന്തരികമായി ചെയ്യുന്നതിനെ ആത്മവിദ്യയെന്നും ബാഹ്യമായി ചെയ്യുന്നതിനെ സന്ധ്യാവന്ദനമെന്നും വിളിക്കുന്നു. സൂര്യോദയസമയത്തും മദ്ധ്യാഹ്മസന്ധ്യയിലും അസ്തമയസമയത്തും സന്ധ്യാവന്ദനം ചെയ്യാനാണ്‌ വൈദിക വിധി അനുശാസിക്കുന്നത്‌. ആത്മവിദ്യാര്‍ത്ഥിയായ ഒരാള്‍ ബാഹ്യലോകത്ത്‌ സന്ധ്യാവന്ദനം ചെയ്യുമ്പോള്‍ സന്ധിയില്‍ പ്രകടമാകുന്ന ഈശ്വരസാന്നിധ്യം തന്നിലും പ്രപഞ്ചത്തിലും ജ്വലിച്ചുയരുന്നു. ഇച്ഛാസങ്കല്‍പങ്ങളോടെ ആദിമ അപസ്സിന്റെ പ്രീതകമായ ജലം ഭൂമിയില്‍ പതിക്കുമ്പോള്‍ ശരീരതലത്തില്‍ പ്രകടമാകുന്ന ദുരിതങ്ങള്‍ക്ക്‌ ഉപശമനം ഉണ്ടാകുന്നു. ചുറ്റുപാടുമുള്ള താമസിക ശക്തികള്‍ക്ക്‌ പരിവര്‍ത്തനം വരുന്നു. ആദിമ അപസ്സിന്റെ പ്രതീകമായ ജലവും, ഇറങ്ങിവരുന്ന ഈശ്വരസാന്നിധ്യവും, ജീവചേതനയും നമ്മുടെ ഇച്ഛാസങ്കല്‍പങ്ങളും എല്ലാം കൂടി സംഗമിക്കുന്ന മഹത്തേറിയ ഒരു കര്‍മ്മമാണ്‌ സന്ധ്യാവനന്ദനം. സമയാസമയങ്ങള്‍ കണ്ടറിഞ്ഞ്‌ സന്ധ്യാവന്ദനം മുടങ്ങാതെ അനുഷ്ഠിക്കുന്ന ആത്മസാധകരില്‍ പ്രപഞ്ചത്തിലെ താമസിക ചലനങ്ങള്‍ നിഷ്പ്രഭമായി പോകുന്നു. ക്ഷുദ്രശക്തികള്‍ ആ പ്രദേശം വിട്ടുപോകുന്നു. പ്രകൃതിയുടെ ലക്ഷ്യത്തെ പൂര്‍ത്തീകരിക്കാനുള്ള ചലനങ്ങള്‍ മാത്രം അവനിലൂടെ കടന്നുവരുന്നു.

– തഥാതന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by