Categories: Vicharam

മോഡിയും അമേരിക്കയും

Published by

ഗുജറാത്ത്‌ സര്‍ക്കാരിനെക്കുറിച്ചും മുഖ്യമന്ത്രി നരേന്ദ്രമോഡിയെക്കുറിച്ചും അമേരിക്ക പ്രകടിപ്പിച്ച അഭിപ്രായത്തിന്‌ വന്‍ പ്രാധാന്യമാണ്‌ ലഭിച്ചിട്ടുള്ളത്‌. ആറുകോടി ജനങ്ങളുള്ള ഗുജറാത്ത്‌ സല്‍ഭരണത്തില്‍ ഒന്നാം സ്ഥാനത്താണെന്നാണ്‌ അമേരിക്ക സംശയരഹിതമായി വ്യക്തമാക്കിയിട്ടുള്ളത്‌. ഇന്ത്യന്‍ രാഷ്‌ട്രീയത്തെ സംബന്ധിച്ച്‌ അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രഷണല്‍ റിസര്‍ച്ച്‌ സര്‍വ്വീസ്‌ (സിആര്‍എസ്‌) തയ്യാറാക്കിയ വിശകലനത്തിലാണ്‌ നരേന്ദ്രമോഡിയുടെ ഭരണത്തെ മുക്തകണ്ഠം പ്രശംസിച്ചത്‌. ഇന്ത്യയില്‍ കാര്യക്ഷമമായ ഭരണത്തിന്റെയും മികച്ച വികസന പ്രവര്‍ത്തനങ്ങളുടെയും ഉത്തമോദാഹരണമാണ്‌ ഗുജറാത്തെന്നും ദേശീയ സാമ്പത്തിക വളര്‍ച്ചയില്‍ നരേന്ദ്രമോഡി നിര്‍ണായക മാര്‍ഗദര്‍ശിയാണെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്‌.

അഴിമതിരഹിതവും കാര്യക്ഷമതയുള്ള ഭരണവും മികച്ച വികസനവും കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം ഗുജറാത്താണെന്ന്‌ സിആര്‍എസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. ചുവപ്പുനാട ഒഴിവാക്കി അച്ചടക്കമുള്ള സാമ്പത്തിക പ്രക്രിയകളിലൂടെ ഗുജറാത്തിനെ നയിക്കുന്ന നരേന്ദ്രമോഡി ദേശീയ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. ആധുനിക റോഡുകള്‍ക്കും ഊര്‍ജരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി വന്‍ നിക്ഷേപംതന്നെ നടത്തിയിട്ടുള്ള ഗുജറാത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 11 ശതമാനത്തിന്‌ മുകളില്‍ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു.
ഗുജറാത്തിന്റെ ഈ സവിശേഷതകളാണ്‌ വമ്പന്‍ അന്താരാഷ്‌ട്ര നിക്ഷേപകരായ ജനറല്‍ മോട്ടോഴ്സിനെയും മിത്സുബിഷിയെയും മറ്റും ആകര്‍ഷിച്ചിരിക്കുന്നത്‌. ഇന്ത്യയിലെ ജനസംഖ്യയുടെ വെറും അഞ്ച്‌ ശതമാനം മാത്രമുള്ള ഗുജറാത്ത്‌ ഇപ്പോള്‍ രാജ്യത്തെ കയറ്റുമതിയുടെ അഞ്ചിലൊന്നില്‍ ഏറെയും നിര്‍വഹിക്കുന്നതായും 94 പേജുള്ള റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

യുഎസ്‌ കോണ്‍ഗ്രസിന്റെ നിഷ്പക്ഷവും സ്വതന്ത്രവുമായ ഗവേഷണ വിഭാഗമാണ്‌ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച്‌ സര്‍വീസ്‌. ഇന്ത്യയില്‍ 2014 ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കാമെന്നും സിആര്‍എസ്‌ പറയുന്നു. രാജ്യം നേരിടുന്ന പൊതുതെരഞ്ഞെടുപ്പില്‍ നിഷേധിക്കാനാവാത്ത എതിരാളിയായി മാറാനുള്ള ഒരുക്കത്തിലാണ്‌ ബിജെപി. ഇതിനായി അവര്‍ വികസനത്തിലും സല്‍ഭരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. മുന്‍ഗാമികളേക്കാള്‍ മികച്ച നയതന്ത്രജ്ഞതയും സംഘടനാപാടവവും കാഴ്ചവെക്കുന്നവരാണ്‌ ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നതെന്നും സിആര്‍എസ്‌ നിരീക്ഷിക്കുന്നു.

ഭരണപരമായ മികവില്‍ ഗുജറാത്തിന്‌ തൊട്ടുപിന്നില്‍ ബീഹാറിനാണ്‌ സ്ഥാനം. ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളില്‍ ഒന്നായ ബീഹാറില്‍ സല്‍ഭരണംകൊണ്ട്‌ ജാതീയ രാഷ്‌ട്രീയത്തിനുമേല്‍ ഉജ്ജ്വല വിജയം കൈവരിക്കാന്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്‌ കഴിഞ്ഞിട്ടുണ്ടെന്നും അമേരിക്ക പ്രകീര്‍ത്തിച്ചിരിക്കുന്നു. സംസ്ഥാനത്ത്‌ ക്രമസമാധാനനില ഭദ്രമാക്കുകയും സാധാരണ പൗരന്മാര്‍ക്ക്‌ നേരിട്ട്‌ പ്രയോജനം കിട്ടത്തക്കവിധം അടിസ്ഥാന, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ദേശീയ ശ്രദ്ധ ആകര്‍ഷിക്കാനും മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്‌ കഴിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ പ്രതിപക്ഷമായ ബിജെപിയുമായി ചേര്‍ന്ന്‌ നിതീഷിന്റെ ഐക്യജനതാദള്‍ പാര്‍ട്ടി വന്‍ വിജയം കരസ്ഥമാക്കിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്‌. മുഖ്യമന്ത്രിമാരായ നരേന്ദ്രമോഡിയും നിതീഷ്‌ കുമാറും സൃഷ്ടിച്ച ഉത്തമമാതൃകകള്‍ ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി മായാവതിയെയും സ്വാധീനിച്ചിട്ടുണ്ടത്രെ. ദേശീയ രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ നിലനിര്‍ത്തിപ്പോരുകയും 2009 ല്‍ മൂന്നാം മുന്നണിക്ക്‌ ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്ന മായാവതി ഒടുവില്‍ റോഡ്‌ നിര്‍മാണ പദ്ധതികളും ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികളുമെല്ലാമായി സംസ്ഥാനത്ത്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കയാണ്‌.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന്‌ മൂന്ന്‌ വര്‍ഷത്തിലധികം ഇനിയും കാത്തിരിക്കണം. അതില്‍ ആരൊക്കെ എവിടെയൊക്കെ മത്സരിക്കണമെന്ന്‌ ബിജെപി ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. അതിന്‌ മുമ്പ്‌ അമേരിക്ക ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചവതരിപ്പിച്ചത്‌ നിര്‍ദ്ദോഷമാണെന്ന്‌ ചിലരെങ്കിലും ധരിച്ചേക്കാം. എന്നാല്‍ അമേരിക്കയുടെ ഓരോ വിശകലനത്തിലും വ്യക്തികളെ വാഴ്‌ത്തുന്നതിലും അവര്‍ക്ക്‌ അവരുടേതായ അജണ്ടയുണ്ടാകുമെന്ന്‌ ഉറപ്പാണ്‌. നരേന്ദ്രമോഡിയെ ഇപ്പോള്‍ പുകഴ്‌ത്തുന്ന അമേരിക്ക തന്നെയാണ്‌ അദ്ദേഹത്തിന്‌ നാലുവര്‍ഷം മുമ്പ്‌ വിസ നിഷേധിച്ചത്‌. അമേരിക്കന്‍ വിസയില്ലെങ്കിലും ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്ന്‌ തെളിയിച്ച നരേന്ദ്രമോഡിയെ പുകഴ്‌ത്തിയത്‌ ആത്മാര്‍ത്ഥതയോടെയാണോ ? ആയിരുന്നെങ്കില്‍ വിസ നിഷേധിച്ചത്‌ തെറ്റായിപ്പോയി എന്ന്‌ പറയാന്‍ ആര്‍ജ്ജവം കാണിക്കണമായിരുന്നു. അതുണ്ടായില്ല. അമേരിക്കയുടെ സ്നേഹം കരടിയുടെ സ്നേഹം പോലെയാണെന്നാണ്‌ ഇക്കാലമത്രയുമുള്ള അനുഭവം. കരടി നക്കുന്നത്‌ സ്നേഹം കൊണ്ടല്ലല്ലോ.

2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ ഒരു ഭാഗത്തവതരിപ്പിച്ച അമേരിക്ക മറുഭാഗത്ത്‌ രാഹുലിനെയാണ്‌ ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. അതുതന്നെ അവരുടെ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നകാര്യത്തില്‍ സംശയമില്ല. നരേന്ദ്രമോഡിക്ക്‌ തുല്യമായി ഉയര്‍ത്തിക്കാട്ടുന്നത്‌ രാഹുലിനെ മഹത്വവല്‍ക്കരിക്കാനാണ്‌.
മോഡിയുടെ രാഷ്‌ട്രീയ പാരമ്പര്യമോ പക്വതയോ ഭരണ പരിചയമോ ഇല്ലാത്ത രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി നേരത്തെ അവതരിപ്പിച്ച്‌ ജനങ്ങളുടെ അംഗീകാരം നേടിക്കൊടുക്കാനാകുമോ എന്ന പരീക്ഷണത്തിനാണ്‌ തുടക്കം കുറിച്ചിരിക്കുന്നത്‌. അതോടൊപ്പം ബിജെപിയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗവും. അമേരിക്ക സ്നേഹിച്ച രാജ്യങ്ങളിലെല്ലാം അവരുടെ അധീശത്വം ഉറപ്പിക്കാനും ശിഥിലീകരണം സൃഷ്ടിക്കാനും പരമാവധി ശ്രമിച്ച ചരിത്രമേയുള്ളൂ. ഗുജറാത്തിനോടും ബിജെപിയോടുമുള്ള ആദരവും മറിച്ചാകാന്‍ ഒരു ന്യായവുമില്ല. അവസാനം മോഡിയുടെ നന്മയും മേന്മയും തിരിച്ചറിഞ്ഞ അമേരിക്കയെ കരുതിയിരിക്കാനുള്ള സന്ദേശം കൂടിയാണ്‌ സിആര്‍എസിന്റെ റിപ്പോര്‍ട്ട്‌ എന്ന കാര്യത്തില്‍ സംശയമില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by